NEWS

കേരളത്തിന് ഭീഷണി, മുല്ലപ്പെരിയാറില്‍ ജലനിരപ്പ് 142 അടിയാക്കി ഉയർത്തും; തമിഴ്‌നാട് ജലസേചന മന്ത്രി ദുരൈമുരുകൻ

  ‘അശ്രദ്ധമായി അണക്കെട്ടിന്‍റെ സുരക്ഷ കൈകാര്യം ചെയ്ത് ജനങ്ങളുടെ ജീവൻവെച്ച് കളിക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കണം, കേരളത്തിലെ ജനങ്ങൾക്ക് സുരക്ഷ, തമിഴ്നാടിന് വെള്ളം എന്നതാവണം നിലപാട്. ജല കമ്മിഷൻ ശുപാർശ ചെയ്തിരുന്നത് 136 അടിയായി ജലനിരപ്പ് നിജപ്പെടുത്തണം’ സുപ്രീംകോടതിയിലെ ഹര്‍ജിക്കാരൻ ജോ ജോസഫ് ആവശ്യപ്പെടുന്നു

ചെന്നൈ: മുല്ലപ്പെരിയാറിലെ ജലനിരപ്പ് 142 അടിയാക്കുമെന്ന് തമിഴ്നാട്. നവംബർ 30-ന് അണക്കെട്ടിലെ ജലനിരപ്പ് 142 അടിയിലെത്തിക്കുമെന്ന് ജലസേചന മന്ത്രി ദുരൈമുരുകൻ അസന്നിഗ്ദമായി പറഞ്ഞു. ജലനിരപ്പ് ഉയർത്താത്തതിലുള്ള തമിഴ്ജനതയുടെ പ്രതിഷേധത്തെ തുടർന്ന് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

മുല്ലപ്പെരിയാറിലെ കാര്യങ്ങൾ സുപ്രീം കോടതി പറയുന്നത് അനുസരിച്ചാണ് മുന്നോട്ടു പോകുന്നതെന്ന് അദ്ദേഹം പറഞ്ഞു. അണക്കെട്ടുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ കേരളവുമായി പ്രശ്നങ്ങൾക്ക് താത്പര്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ബേബി ഡാം പരിസരത്തെ മരങ്ങൾ മുറിക്കാനുള്ള ഉത്തരവ് കേരള സർക്കാർ റദ്ദാക്കിയതിൽ ഇടപെടാനാകില്ലെന്ന് ദുരൈമുരുകൻ നേരത്തെ പ്രതികരിച്ചു. വൈകാരികമായ വിഷയമാണത്. അനാവശ്യപ്രശ്നങ്ങൾ സൃഷ്ടിക്കാൻ താത്പര്യമില്ല. നേരത്തെ ഡാം തുറന്നത് നടപടിക്രമങ്ങൾ പാലിച്ചാണെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം ജലനിരപ്പ് 136 അടിയാക്കണമെന്നാണ് മുല്ലപ്പെരിയാർ സമരസമിതി ഉന്നയിക്കുന്ന ആവശ്യം. . ഇക്കാര്യം മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രിയുമായി ചർച്ച ചെയ്യണമെന്നും സമിതി ആവശ്യപ്പെട്ടു.

അതേസമയം മുല്ലപ്പെരിയാർ സന്ദർശിച്ച ദുരൈമുരുകൻ ഉൾപ്പെടെയുള്ള തമിഴ്നാട് മന്ത്രി സംഘം ജലനിരപ്പ് 152 അടിയായി ഉയർത്തുമെന്നാണ് പ്രതികരിച്ചിരുന്നത്. നേരത്തെ ഡാം തുറന്നത് നടപടിക്രമങ്ങള്‍ പാലിച്ചാണത്രേ.

മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പിൽ മാറ്റം വരുത്തേണ്ടതില്ലെന്ന മേൽനോട്ട സമിതിയുടെ റിപ്പോര്‍ട്ട് അംഗീകരിക്കരുതെന്ന് സുപ്രീംകോടതിയിലെ ഹര്‍ജിക്കാരനായ ജോ ജോസഫ് സുപ്രീംകോടതിയിൽ നൽകിയ മറുപടി സത്യവാംങ്മൂലത്തില്‍ ആവശ്യപ്പെട്ടു.

അശ്രദ്ധമായി അണക്കെട്ടിന്‍റെ സുരക്ഷ കൈകാര്യം ചെയ്യുന്നതിലൂടെ ജനങ്ങളുടെ ജീവൻ വെച്ച് കളിക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കണം. അണക്കെട്ടിന്‍റെ റൂൾകര്‍വും ഗേറ്റ് ഓപ്പറേഷൻ ഷെഡ്യൂളും ഇതുവരെ അന്തിമമായിട്ടില്ല. സുരക്ഷ സംബന്ധിച്ച മാനദണ്ഡങ്ങൾ കൃത്യമായി പാലിച്ചല്ല അണക്കെട്ട് പ്രവര്‍ത്തിപ്പിക്കുന്നതെന്നും ജോ ജോസഫ് സുപ്രീംകോടതിയെ അറിയിച്ചു.

മേൽ നോട്ട സമിതിയുടെ റിപ്പോര്‍ട്ടിൽ സംസ്ഥാന സര്‍ക്കാർ ഉടൻ മറുപടി സത്യവാംങ്മൂലം സുപ്രീംകോടതിയിൽ സമര്‍പ്പിക്കും.

Back to top button
error: