NEWS

2,000 കോടി നിക്ഷേപം, 20 ലക്ഷത്തോളം ചതുരശ്രയടി വിസ്തീർണം; വിസ്മയമായി തിരുവനന്തപുരം ലുലു മാൾ, ഉദ്ഘാടനം ഡിസംബർ 16ന്

കോവിഡ് പ്രോട്ടോക്കോൾ പാലിച്ചു കൊണ്ടുള്ള ഉദ്ഘാടന ചടങ്ങ് ക്ഷണിക്കപ്പെട്ടവർക്ക് മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നു. ഷോപ്പിംഗ് സൗകര്യത്തിനായി ഡിസംബർ 17 വെള്ളിയാഴ്ച മുതൽ മാൾ പൊതുജനങ്ങൾക്കായി തുറന്നു കൊടുക്കും

തിരുവനന്തപുരം: തലസ്ഥാന നഗരിയിലെ ലുലുമാൾ അടുത്ത മാസം പ്രവർത്തനമാരംഭിക്കും. മുഖ്യമന്ത്രി പിണറായി വിജയൻ ലുലു ഗ്രൂപ്പിൻ്റെ കേരളത്തിലെ രണ്ടാമത്തെ ഷോപ്പിംഗ് മാൾ ഡിസംബർ 16 വ്യാഴാഴ്ച രാവിലെ 11.30 ന് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യുമെന്ന് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി അറിയിച്ചു.

പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ അധ്യക്ഷനാകുന്ന ചടങ്ങിൽ കേന്ദ്രമന്ത്രി വി. മുരളീധരൻ, സംസ്ഥാന മന്ത്രിമാർ, ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ള മന്ത്രിമാർ, വ്യവസായ പ്രമുഖർ ഉൾപ്പെടെയുള്ള വിശിഷ്ടാതിഥികൾ പങ്കെടുക്കും. കോവിഡ് മാനദണ്ഡങ്ങൾ പ്രകാരം ക്ഷണിക്കപ്പെട്ടവർക്ക് മാത്രമേ ഉദ്ഘാടന ചടങ്ങിലേക്ക് പ്രവേശനം ഉണ്ടാവുകയുള്ളു. കൂടുതൽ ആളുകളെ ചടങ്ങിലേക്ക് ക്ഷണിക്കാൻ സാധിക്കാത്തതിൽ ദു:ഖമുണ്ടെന്ന് യൂസഫലി പറഞ്ഞു.
ഇന്ത്യയിലെ തന്നെ ഏറ്റവും വലുപ്പമേറിയ ഷോപ്പിംഗ് മാളുകളിലൊന്നാണ് രണ്ടായിരം കോടി രൂപ നിക്ഷേപത്തിൽ ഏകദേശം ഇരുപത് ലക്ഷത്തോളം ചതുരശ്രയടി വിസ്തീർണ്ണത്തിൽ ടെക്നോപാർക്കിനു സമീപം ആക്കുളത്ത് പണിത തിരുവനന്തപുരം ലുലു മാൾ. 2 ലക്ഷം ചതുരശ്രയടി വിസ്തീർണ്ണത്തിലുള്ള ലുലു ഹൈപ്പർമാർക്കറ്റാണ് മാളിൻ്റെ മുഖ്യ ആകർഷണം. ഇതോടൊപ്പം ലുലു കണക്ട്, ലുലു സെലിബ്രേറ്റ്, 200-ൽ പരം രാജ്യാന്തര ബ്രാൻഡുകൾ, 12 സ്ക്രീൻ സിനിമ, 80,000 ചതുരശ്രയടിയിൽ കുട്ടികൾക്കായി ഏറ്റവും വലിയ എൻ്റർടെയിന്മെൻ്റ് സെൻ്റർ, 2,500 പേർക്കിരിക്കാവുന്ന വിശാലമായ ഫുഡ്കോർട്ട്, എന്നിവ മാളിൻ്റെ പ്രധാന ആകർഷണങ്ങളാണ്.

ഇരുചക്ര വാഹനങ്ങൾ ഉൾപ്പെടെ 3,500 ലധികം വാഹനങ്ങൾക്ക് പാർക്ക് ചെയ്യാവുന്ന എട്ട് നിലകളിലായുള്ള മൾട്ടിലെവൽ പാർക്കിംഗ് കേന്ദ്രമാണ് മറ്റൊരു സവിശേഷത. ഗതാഗത തടസങ്ങളില്ലാതെ വാഹനങ്ങൾക്ക് സുഗമമായി മാളിലേക്ക് പ്രവേശിക്കാനും പുറത്തു കടക്കാനുമായി പാർക്കിംഗ് മാനേജ്മെൻ്റ് സിസ്റ്റം, ഇൻ്റലിജൻ്റ് പാർക്കിംഗ് ഗൈഡൻസ് എന്നീ അത്യാധുനിക സംവിധാനവും മാളിൽ ക്രമീകരിച്ചിട്ടുണ്ട്. മാളിൻ്റെ രൂപരേഖ തയ്യാറാക്കിയ ബ്രിട്ടീഷ് ആർക്കിടെക്ട് സ്ഥാപനമായ ഡിസൈൻ ഇൻ്റർനാഷണലാണ് മാളിൻ്റെ ട്രാഫിക് ഇംപാക്ട് പഠനവും നടത്തിയത്.

ഷോപ്പിംഗ് മാൾ പ്രവർത്തിക്കുന്നതിനാവശ്യമായ എല്ലാ അനുമതികളും വിവിധ കേന്ദ്ര-സംസ്ഥാന സർക്കാർ വകുപ്പുകളിൽ നിന്നും ഇതിനകം ലഭിച്ചു കഴിഞ്ഞതായി ലുലു തിരുവനന്തപുരം റീജിയണൽ ഡയറക്ടർ ജോയ് സദാനന്ദൻ നായർ അറിയിച്ചു,

കോവിഡ് പ്രോട്ടോക്കോൾ പാലിച്ചു കൊണ്ടുള്ള ഉദ്ഘാടന ചടങ്ങ് ക്ഷണിക്കപ്പെട്ടവർക്ക് മാത്രമായി പരിമിതപ്പെടുത്തിയിട്ടുണ്ട്. ഷോപ്പിംഗ് സൗകര്യത്തിനായി ഡിസംബർ 17 വെള്ളിയാഴ്ച മുതൽ മാൾ പൊതുജനങ്ങൾക്കായി തുറന്നു കൊടുക്കുമെന്നും ലുലു ഗ്രൂപ്പ് കമ്മ്യൂണിക്കേഷൻസ് ഡയറക്ടർ വി. നന്ദകുമാർ അറിയിച്ചു.

വിദേശ രാജ്യങ്ങളിലും ഇന്ത്യയിലുമായി നിരവധി ശാഖകളുള്ള, അബുദാബി ആസ്ഥാനമായി പ്രവർത്തിക്കുന്ന ലുലു ഹൈപ്പർ മാർക്കറ്റുകൾ പ്രവാസി മലയാളി, തൃശൂർ നാട്ടിക സ്വദേശി എം.എ. യൂസഫലിയുടെ ‘എംകെ'(EMKE) ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ളതാണ്.

Back to top button
error: