Lead NewsNEWS

നവവരനെ മര്‍ദ്ദിച്ച സംഭവം; ആറ്റിങ്ങൽ ഡിവൈഎസ്പിക്ക് അന്വേഷണ ചുമതല

തിരുവനന്തപുരം: പ്രണയിച്ച് വിവാഹം കഴിച്ച യുവാവിനെ മതംമാറാന്‍ വിസമ്മതിച്ചതിന് ഭാര്യയുടെ സഹോദരനും സുഹൃത്തുക്കളും ചേര്‍ന്ന് മര്‍ദ്ദിച്ച സംഭവത്തില്‍ അന്വേഷണ ചുമതല ആറ്റിങ്ങല്‍ ഡിവൈഎസ്പിക്ക്. മര്‍ദ്ദനമേറ്റ ബോണക്കാട് സ്വദേശിയായ മിഥുന്‍ (29), ഭാര്യ ദീപ്തി (24) എന്നിവരുടെ മൊഴിയെടുത്തു. അതേസമയം, തമിഴ്‌നാട്ടിലേക്ക് കടന്ന ദീപ്തിയുടെ സഹോദരനും പ്രതിയുമായ ഡോ. ഡാനിഷിനായുള്ള അന്വേഷണം പുരോഗമിക്കുകയാണ്. സംഭവത്തില്‍ പൊലീസിന് ഗുരുതര വീഴ്ചയുണ്ടായതായി ദീപ്തി ഉന്ന ഉദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കിയിരുന്നു.

മര്‍ദ്ദനത്തില്‍ പ്രതിയെ സഹായിക്കുന്ന നിലപാടാണ് പൊലീന്റെ ഭാഗത്ത് നിന്നുണ്ടായതെന്നായിരുന്നു ദീപ്തിയുടെ പരാതി. മര്‍ദ്ദനം ഉണ്ടായ ദിവസം തന്നെ പ്രതി ഡാനിഷിന്റെ വീട്ടിലെത്തിയ പൊലീസ് ഇയാളെ കസ്റ്റഡിയിലെടുക്കാനോ ചോദ്യം ചെയ്യാനോ തയ്യാറായില്ല. പരാതി കിട്ടാത്ത് കൊണ്ടാണ് നടപടയിലേക്ക് പോകാത്തതെന്നായിരുന്നു പൊലീസിന്റെ വിചിത്ര വാദം. മാധ്യമങ്ങളില്‍ വാര്‍ത്ത വന്ന ശേഷമാണ് ഡാനിഷ് തമിഴ്‌നാട്ടിലേക്ക് മുങ്ങിയത്.

തലച്ചോറിന് ക്ഷതമേറ്റ മിഥുന്‍ ഇപ്പോള്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
ഒക്ടോബര്‍ 31ന് ചിറയിന്‍കീഴ് ബീച്ച് റോഡില്‍ വെച്ചായിരുന്നു കേസിനാസ്പദമായ സംഭവം. ഡിടിപി ഓപറേറ്ററായ മിഥുനും 24 കാരിയായ ദീപ്തിയും തമ്മില്‍ ഒക്ടോബര്‍ 29നാണ് വിവാഹിതരായത്. ദീപ്തി ലത്തീന്‍ ക്രൈസ്തവ വിശ്വാസിയാണ്. ഹിന്ദു തണ്ടാന്‍ വിഭാഗക്കാരനാണ് മിഥുന്‍. വീട്ടുകാര്‍ എതിര്‍ത്തതോടെ ദീപ്തി വീടുവിട്ട് മിഥുനൊപ്പം വിവാഹം കഴിച്ച് ജീവിക്കുകയായിരുന്നു. ദീപ്തിയുടെ സഹോദരന്‍ ഡാനിഷ് പള്ളിയില്‍ വെച്ച് വിവാഹം കഴിപ്പിക്കാമെന്ന് വാഗ്ദാനം ചെയ്താണ് ഇരുവരെയും ചിറയിന്‍കീഴേക്ക് വിളിച്ചുവരുത്തിയത്.

തുടര്‍ന്ന് മിഥുന്‍ മതംമാറണമെന്നും അല്ലെങ്കില്‍ വിവാഹത്തില്‍ നിന്ന് പിന്മാറണമെന്നുമായിരുന്നു ഡാനിഷിന്റെ ആവശ്യം. മിഥുനും ദീപ്തിയും ഇതിന് തയ്യാറായില്ല. തുടര്‍ന്ന് ദീപ്തിയുടെ മുന്നിലിട്ട് ഡാനിഷും സുഹൃത്തും ചേര്‍ന്ന് മിഥുനെ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. സമീപത്തെ കടയിലെ സിസിടിവിയില്‍ മര്‍ദ്ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ട്.

Back to top button
error: