NEWSTRENDING

കുഞ്ഞുങ്ങളുമൊത്തുള്ള യാത്രകളിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നാലു വയസ്സിൽ താഴെയുള്ള കുട്ടികളെ സ്കൂട്ടറിന് മുൻപിലൊ Safety belt ഇല്ലാതെ പുറകിലോ തനിച്ചിരുത്തി യാത്ര പോകുന്നത് കഴിയുന്നതും ഒഴിവാക്കണം.

മുൻപിലെ വാഹനം ഒന്ന് സഡൻ ബ്രേക്ക് ഇട്ടാൽ പോലും ആദ്യം ഇടിക്കാൻ സാധ്യതയുള്ളത് കുഞ്ഞിന്റെ ശിരസ്സായിരിക്കും.

2019 -ൽ ഭേദഗതി ചെയ്യപ്പെട്ട നിലവിലുള്ള മോട്ടോർ വാഹന നിയമപ്രകാരം 4 വയസ്സിന് മുകളിൽ പ്രായമുള്ള ഏതൊരാളും ഇരുചക്ര വാഹനത്തിൽ സഞ്ചരിക്കുമ്പോൾ ഹെൽമെറ്റ് ധരിക്കണമെന്നാണ് നിയമം, എന്നാൽ നമ്മിൽ പലരും കുട്ടികൾക്കായി ഹെൽമെറ്റ് വാങ്ങുന്നതിൽ വിമുഖത കാണിക്കുന്നത് മൂലം നമ്മുടെ കുട്ടികളുടെ വിലപ്പെട്ട ജീവൻ പണയം വയ്ക്കുന്നു.

സ്വന്തം കുഞ്ഞിനെ വാഹനത്തിന്റെ ടാങ്കിന്റെ മുകളിൽ ഇരുത്തി പറപ്പിച്ചു പോകുമ്പോൾ സ്വന്തം മൊബൈൽഫോണിന് കൊടുക്കുന്ന കരുതൽ പോലും നൽകുന്നില്ല എന്നോർക്കുക.

കുട്ടികൾക്ക് ഇണങ്ങുന്ന ഹെൽമെറ്റ് നിർബന്ധമായും വാങ്ങുകയും ചെറുപ്പത്തിലേ തന്നെ ഹെൽമെറ്റും സീറ്റ് ബെൽറ്റും ധരിക്കുന്നത് പരിശീലിപ്പിക്കുകയും സ്വഭാവത്തിന്റെ ഭാഗമാക്കി മാറ്റുകയും ചെയ്യുക.

കാറിലാണെങ്കിൽ 14 വയസ്സിന് മുകളിലേക്ക് നിർബന്ധമായും സീറ്റ് ബെൽറ്റും അതിന് താഴെ പ്രായമുള്ള കുട്ടികൾക്ക് ശരീര വലിപ്പമനുസരിച്ച് സീറ്റ് ബെൽറ്റോ അല്ലെങ്കിൽ ചൈൽഡ് റീസ്ട്രെയിന്റ് സിസ്റ്റമൊ ഉപയോഗിക്കുക.

സ്വന്തം ശരീരത്തിനും സ്റ്റിയറിംഗിനും ഇടക്ക് കുഞ്ഞുങ്ങളെ ഇരുത്തുന്ന അത്യന്തം അപകടം നിറഞ്ഞ പ്രവർത്തി തീർച്ചയായും ഒഴിവാക്കുക.

കഴിയുന്നതും കുട്ടികളെ പുറകിലെ സീറ്റിൽ ഇരുത്തുക, മടിയിൽ ഇരുത്തിക്കൊണ്ട് യാത്ര കഴിയുന്നതും ഒഴിവാക്കണം മുൻ സീറ്റിൽ പ്രത്യേകിച്ചും.

അപകടമുണ്ടായാൽ കുഞ്ഞ് തന്നെ പോയി വാഹനത്തിന്റെ ഭിത്തിയിൽ ഇടിക്കുന്നതിനേക്കാൾ ഭീകരമാണ് Inertia force നിമിത്തം രക്ഷിതാവിന്റെ ശരീരഭാരം കൂടി കുട്ടിയുടെ ശരീരത്തിൽ പ്രയോഗിക്കപ്പെടുന്നത്.

പുറകിലെ സീറ്റിൽ കുട്ടികൾ ഉള്ളപ്പോൾ ചൈൽഡ് ലോക്ക് നിർബന്ധമായും ഉപയോഗിക്കുക.

വാഹനം നിറുത്തി ഇറങ്ങുമ്പോൾ വലത് വശത്തേക്കുള്ള ഡോർ തുറന്ന് ഇറങ്ങുന്ന സ്വഭാവം കർശനമായി തടയണം.

ഡോർ തുറക്കുന്നതിന് ഡച്ച് റീച്ച് രീതി പരിശീലിപ്പിക്കുന്നത് ഉചിതമായിരിക്കും ( വലത് കൈ കൊണ്ട് ഇടത് ഡോർ തുറക്കുന്ന രീതി)

കടകളിലൊ മറ്റും കയറുമ്പോൾ കുട്ടികളെ വാഹനത്തിൽ തനിച്ചിരുത്തി പോകരുത് പ്രത്യേകിച്ചും ചെറിയ കുട്ടികളെ, സെന്റർ ലോക്ക് മൂലം കുഞ്ഞുങ്ങൾ തനിയെ വാഹനത്തിൽ കുടുങ്ങിപ്പോകാം.

വാഹനം നിർത്തിയിടുമ്പോൾ എൻജിൻ ഓഫ് ആക്കുന്നതും ഹാന്റ് ബ്രേക്ക് ഇടുന്നതും ശീലമാക്കുക, കുട്ടികൾ ആക്സിലറേറ്ററിൽ അറിയാതെ തിരിച്ചും ഗിയർ നോബ് മാറ്റിയും ഉണ്ടാകുന്ന അപകടങ്ങളെ തടയാം.

വാഹനത്തിന് പുറത്തിറങ്ങുമ്പോൾ നിർബന്ധമായും ചാവി ഊരി എടുക്കണം.

കുഞ്ഞുങ്ങൾ ഓടിക്കളിക്കുന്ന വീട്ടുമുറ്റത്തും പരിസരങ്ങളിലും വാഹനം എടുക്കുമ്പോൾ അത്യന്തം കരുതലും ശ്രദ്ധയും വേണം.

കുട്ടികൾ വാഹനത്തിന്റെ ചുറ്റിലും ഓടിക്കളിക്കുന്നതും ഒളിച്ചു കളിക്കുന്നതും നിരുൽസാഹപ്പെടുത്തണം.

18 വയസ്സിൽ താഴെയുള്ള കുട്ടികളെക്കൊണ്ട് വാഹനം ഓടിപ്പിക്കുകയൊ അതിനുള്ള ശ്രമം ജനിപ്പിക്കുന്നതൊ ആയ ഒരു കാര്യവും പ്രോത്സാഹിപ്പിക്കരുത്. നിലവിലെ മോട്ടോർ വാഹന നിയമത്തിൽ ഏറ്റവും കഠിനമായ ശിക്ഷാവിധികൾ ഉള്ളത് പ്രായപൂർത്തിയായാത്ത കുട്ടികൾ വാഹനം ഓടിക്കുന്നതിനാണെന്ന് അറിയണം. 2019 -ൽ പുതുതായി 199(A) വകുപ്പ് കൂട്ടി ചേർക്കുക വഴി ജുവനൈൽ ആയ കുട്ടികൾ വാഹനം ഓടിക്കുന്നത് ഇപ്പോൾ 35000 രൂപ പിഴയും രക്ഷിതാവിന് മൂന്ന് വർഷം വരെ ജയിൽ ശിക്ഷയും കിട്ടാവുന്ന കുറ്റമായി മാറ്റപ്പെട്ടിരിക്കുന്നു. മാത്രവുമല്ല വാഹനത്തിന്റെ രജിസ്ട്രേഷനും രക്ഷിതാവിന്റെ ലൈസൻസും റദ്ദു ചെയ്യപ്പെടാം. ആ കുട്ടിക്ക് 25 വയസ്സിന് ശേഷം മാത്രമെ ലൈസൻസിന് അപേക്ഷിക്കാനും കഴിയൂ.

ചെറിയ കുട്ടി ആയിരിക്കുമോഴേ റോഡ് നിയമങ്ങളെക്കുറിച്ചും അപകട സാധ്യത കളെക്കുറിച്ചുമുള്ള പരിശീലനം നൽകുക.

Back to top button
error: