Lead NewsNEWS

പിന്‍വാതില്‍ നിയമനങ്ങളുടെ കണക്ക് പുറത്ത് വിട്ട് അനര്‍ഹരെ പുറത്താക്കണം: മുല്ലപ്പള്ളി

ടതു സര്‍ക്കാര്‍ നടത്തിയ പിന്‍വാതില്‍ നിയമനങ്ങളുടെ കണക്ക് പുറത്തുവിടണമെന്നും അനര്‍ഹമായ എല്ലാ നിയമനങ്ങളും റദ്ദാക്കണമെന്നും കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍.മന്ത്രിസഭായോഗ തീരുമാനങ്ങള്‍ക്ക് ശേഷം സെക്രട്ടേറിയറ്റിന് മുന്നിലെ പിഎസ്സ്‌സി റാങ്ക് ഹോള്‍ഡേഴ്‌സിന്റെ സമരപന്തലില്‍ വച്ച് മാധ്യമങ്ങളോട് സംസാരിക്കുക ആയിരുന്നു അദ്ദേഹം.

പതിനായിരക്കണക്കിന് നിയമനങ്ങളാണ് ഈ സര്‍ക്കാര്‍ നടത്തിയത്. ഇതെല്ലാം റദ്ദ് ചെയ്യാനുള്ള തീരുമാനമാണോ മന്ത്രിസഭായോഗത്തില്‍ സര്‍ക്കാര്‍ എടുത്തത്. ആ കാര്യം വിശദീകരിക്കണം. താല്‍ക്കാലിക നിയമനങ്ങള്‍ ചട്ടം പാലിച്ചാണോയെന്നത് പത്തു ദിവസത്തിനകം വിശദീകരണം നല്‍കണമെന്ന ഹൈക്കോടതിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് സര്‍ക്കാര്‍ താല്‍ക്കാലിക നിയമനങ്ങളില്‍ നിന്നും പിന്‍മാറാനുള്ള പ്രധാന കാരണം.ലക്ഷക്കണക്കിന് യുവതീയുവാക്കളാണ് റാങ്ക് ലിസ്റ്റില്‍ ഇടം നേടിയിട്ടുള്ളത്. അവര്‍ക്ക് അര്‍ഹതയുള്ള നിയമനങ്ങള്‍ കൊടുക്കാന്‍ നടപടികള്‍ സ്വീകരിക്കുമോ? അല്ലെങ്കില്‍ സര്‍ക്കാരിന്റെ ഇപ്പോഴത്തെ നടപടി മറ്റൊരു കബളിപ്പിക്കലെന്ന് മാത്രമേ പറയാനുള്ളൂയെന്നും മുല്ലപ്പള്ളി പറഞ്ഞു.

അനര്‍ഹമായ പിന്‍വാതില്‍ നിയമനങ്ങള്‍ റദ്ദാക്കാതെ ഉദ്യോഗാര്‍ത്ഥികളെ വഞ്ചിക്കാനുള്ള നടപടിയാണ് മുഖ്യമന്ത്രി സ്വീകരിക്കുന്നത്. സമരത്തിലുള്ള ഉദ്യോഗാര്‍ത്ഥികളുമായി ഒരു ചര്‍ച്ച നടത്താന്‍ പോലും സര്‍ക്കാര്‍ തയ്യാറാകാത്തത് പ്രതിഷേധാര്‍ഹമാണ്.ആത്മാര്‍ഥതയും സുതാര്യതയും സത്യസന്ധതയും വേണം ഒരു ഭരണാധികാരിക്ക്. അല്ലാതെ ജനങ്ങളെ വഞ്ചിക്കുക എന്നത് ഒരു ഭരണാധികാരിക്ക് ഭൂഷണമല്ല. അതാണ് കേരളത്തില്‍ സംഭവിക്കുന്നത്. യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നാല്‍ പിന്‍വാതില്‍ നിയമനങ്ങള്‍ ഓരോന്നും പരിശോധിച്ച് അനര്‍ഹരായ ആളുകളെ സര്‍വീസില്‍ നിന്നും പുറത്താക്കുമെന്നും മുല്ലപ്പള്ളി പറഞ്ഞു.

Back to top button
error: