Lead NewsNEWSTRENDING

മുഖ്യമന്ത്രിയെ ചെത്തുകാരന്റെ മകൻ എന്നു വിളിച്ചു, കെ സുധാകരൻ മാപ്പുപറയണമെന്ന് ഷാനിമോൾ ഉസ്മാൻ

മുഖ്യമന്ത്രി പിണറായി വിജയനെ ചെത്തുകാരന്റെ മകൻ എന്ന് വിളിച്ച കെ സുധാകരൻ മാപ്പുപറയണമെന്ന് ഷാനിമോൾ ഉസ്മാൻ എം എൽ എ. സുധാകരന്റെ പരാമർശത്തോട് ഒരു തരത്തിലും യോജിക്കുന്നില്ല. തൊഴിലിനെ അപമാനിച്ച് സുധാകരൻ സംസാരിച്ചത് തെറ്റായിപ്പോയി. തൊഴിൽ ചെയ്യാതെ പണമുണ്ടാക്കുന്നതിനെയാണ് ശക്തമായി എതിർക്കേണ്ടത്. ഇതിപ്പോ ഒരു കുടുംബത്തിന്റെ പാരമ്പര്യ തൊഴിലിന്റെ പേരിൽ അദ്ദേഹം നടത്തിയ പരാമർശത്തെ അങ്ങേയറ്റത്തെ തെറ്റായാണ് കാണുന്നത്. പരാമർശം പിൻവലിച്ച് മാപ്പ് പറയണമെന്ന് കെ സുധാകരനെ താൻ ഓർമപ്പെടുത്തുക ആണെന്ന് ഷാനിമോൾ ഉസ്മാൻ പറഞ്ഞു.

ചെത്തുകാരന്റെ കുടുംബത്തിൽനിന്നു വന്ന ഒരാൾക്ക് സഞ്ചരിക്കാൻ ഹെലികോപ്റ്റർ എന്നാണ് സുധാകരൻ പരിഹാസമായി പറഞ്ഞത്. ഇങ്ങനെ ഒരു പശ്ചാത്തലത്തിൽ നിന്ന് വന്ന് ഹെലികോപ്റ്റർ എടുത്ത ആദ്യത്തെ മുഖ്യമന്ത്രി ആണ് പിണറായി വിജയൻ എന്നും സുധാകരൻ അപഹസിച്ചു. തലശ്ശേരിയിലെ യോഗത്തിലായിരുന്നു സുധാകരന്റെ പ്രസംഗം.

മുഖ്യമന്ത്രിക്കെതിരെ ഇതിനുമുമ്പും കോൺഗ്രസ്,ബിജെപി നേതാക്കളിൽ നിന്ന് ജാതി അധിക്ഷേപം ഉണ്ടായിട്ടുണ്ട്. അപ്പോഴെല്ലാം പിണറായി വിജയൻ അഭിമാനത്തോടെ തന്റെ അച്ഛനും സഹോദരൻമാരും ചെത്തുതൊഴിൽ എടുത്തവരാണെന്ന് മറുപടി പറയുമായിരുന്നു. അതുകൊണ്ട് വിജയനും ചെത്ത് തൊഴിൽ മാത്രമേ എടുക്കാൻ പാടുള്ളൂ എന്ന് ആഗ്രഹിക്കുന്ന ചിലർ ഉണ്ടായിരിക്കും. അത് പറഞ്ഞിട്ട് എന്താണ് കാര്യം.കാലം മാറിയില്ലേ.ഇത് പറയുന്നവർ മനസ്സിലാക്കിയാൽ നല്ലത് എന്നും മുഖ്യമന്ത്രി മറുപടി പറയുമായിരുന്നു.

”തൊഴിലെടുത്തു ജീവിക്കുക എന്നത് അഭിമാനമായി കരുതുന്ന ഒരു സംസ്‌കാരമാണ് എന്റേത്. ഏതുതൊഴിലും അഭിമാനകരമാണ്. എനിക്ക് ഏറെ പ്രിയപ്പെട്ട വ്യക്തിയാണ് എന്റെ അച്ഛന്‍. അച്ഛനൊപ്പം തന്നെ പ്രിയപ്പെട്ടതാണ് അച്ഛന്റെ തൊഴിലും. ഒരു തൊഴിലുമെടുക്കാതെ ഏവരെയും ചൂഷണം ചെയ്തു ജീവിക്കുക എന്ന രീതി സംസ്‌കാരമാക്കിയവരുമുണ്ട് സമൂഹത്തില്‍. ലോകത്തെയാകെ മാറ്റിമറിക്കാന്‍ പോന്ന രാഷ്ട്രീയശക്തിയാണ് തൊഴിലാളിവര്‍ഗം എന്ന ബോധത്തിലേക്ക് ചരിത്രബോധത്തോടെ അവര്‍ ഉണരുമ്പോള്‍ അവരുടെ കാഴ്ചപ്പാടും മാറിക്കൊള്ളും. നാട്ടിന്‍പുറത്തെ അതിസാധാരണമായ കുടുംബത്തിലാണ് ഞാന്‍ ജനിച്ചത്. ആ ബാല്യം പരുക്കന്‍ സ്വഭാവമുള്ളതായിരുന്നു. ആ പാരുഷ്യം ആവാം ഒരുപക്ഷേ, ഇന്ന് പലരും എന്നെ വിമര്‍ശിക്കുന്ന ഒരു ഘടകം. ‘ദാരിദ്ര്യമെന്നുള്ളതറിഞ്ഞവര്‍ക്കേ പാരില്‍ പരക്ലേശ വിവേകമുള്ളൂ’ എന്ന് ഒരു കവിതാഭാഗമുണ്ട്. പരക്ലേശ വിവേകം ഉള്ളവനായി എന്നെ വളര്‍ത്തിയത് ആ ബാല്യത്തിന്റെ പാരുഷ്യമാണ്. ധാരാളിത്തത്തിലും ധൂര്‍ത്തിലുമായിരുന്നു വളര്‍ന്നിരുന്നതെങ്കില്‍ ഞാന്‍ മറ്റൊരാളായിപ്പോയേനേ.”മുഖ്യമന്ത്രി ജനുവരിയിൽ ദേശാഭിമാനിയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

Back to top button
error: