NEWS

ഇറാനിലെ ആഞ്ജലീന ജോളിക്ക് 10 വർഷം തടവ്

ഹോളിവുഡ് ഗ്ലാമറസ് താരം ആഞ്ജലിന ജോളിയാവന്‍ സര്‍ജറി നടത്തി വാര്‍ത്തകളില്‍ ഇടം നേടിയ ഇറാന്‍ സ്വദേശി സഹര്‍ തബറിന് 10 വര്‍ഷം തടവ്.

സാമൂഹിക മാധ്യമങ്ങളിലൂടെ യുവാക്കളെ തെറ്റായി സ്വാധീനിക്കുക, മതനിന്ദ, അക്രമത്തിന് പ്രേരിപ്പിക്കുക, അനധികൃതമായി പണം സമ്പാദിക്കല്‍, യുവാക്കളെ അഴിമതിക്ക് പ്രേരിപ്പിക്കല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് സഹര്‍ തബറിനെ അറസ്റ്റ് ചെയ്തത്. 2019 ഒക്ടോബറിലാണ് സഹര്‍ തബര്‍ എന്നറയിപ്പെടുന്ന ഫാത്തിമ ഖിഷ്വന്തിനെ അറസ്റ്റ് ചെയ്തത്. കുറച്ചു നാളുകള്‍ക്ക് മുന്‍പ് സഹറിന് കോവിഡ് സ്ഥിരീകരിച്ചിരുന്നു.

തുടര്‍ന്ന് സഹര്‍ ടെഹ്‌റാനിലെ സൈന ആശുപത്രിയിലെ വെന്‍ഡിലേറ്ററില്‍ ചികിത്സയിലായിരുന്നു. കോവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ സഹറിന്റെ ജാമ്യത്തിന് വേണ്ടി അഭിഭാഷകന്‍ മനുഷ്യാവകാശ കമ്മീഷനെ സമീപിച്ചിരുന്നു. എന്നാല്‍ ഈ സാഹചര്യത്തില്‍ സഹറിനെ പുറത്ത് വിടുന്നത് അപകടകരമാണെന്ന് ചൂണ്ടിക്കാട്ടി കമ്മീഷന്‍ ജാമ്യം നിഷേധിക്കുകയായിരുന്നു.

അതേസമയം, സോഷ്യല്‍മീഡിയയില്‍ ആരാധകരെ രസിപ്പിക്കാന്‍ ചെയ്ത തമാശകളാണ് സഹറിനെ അഴിക്കുള്ളില്‍ ആക്കിയതെന്നും സഹറിന്റെ ജയില്‍ മോചനത്തിന് ആഞ്ജലീന ജോളി ഇടപെടണമെന്നും ഇറാനിയന്‍ മാധ്യമപ്രവര്‍ത്തകയായ മസീഹ് അലീന്‍ജദ് പറയുന്നു.

ആഞ്ജലീനയെപ്പോലെയാവാന്‍ താന്‍ അമ്പത് ശസ്ത്രക്രിയ നടത്തിയെന്നായിരുന്നു പത്തൊമ്പതുകാരിയായ സഹര്‍ തബറിന്റെ അവകാശവാദം. ആഞ്ജലീനയുടെ ലോകത്തെ ഏറ്റവും വലിയ ആരാധിക എന്നാണ് സഹര്‍ സ്വയം വിശേഷിപ്പിച്ചിരുന്നത്. ആഞ്ജലീനയെപ്പോലെയാവാന്‍ എന്തും ചെയ്യുമെന്നും ഭാരം നാല്‍പത് കിലോയില്‍ കൂടാതിരിക്കാന്‍ ഭക്ഷണക്രമത്തിലും കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തിയെന്നും സഹര്‍ പറഞ്ഞിരുന്നു. ശസ്ത്രക്രിയക്കുശേഷമുള്ള തന്റെ രൂപം എന്നവകാശപ്പെട്ട് മാസങ്ങള്‍ക്കുള്ളില്‍ നിരവധി ചിത്രങ്ങളാണ് സഹര്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തുകൊണ്ടിരുന്നത്.

,

തുടക്കത്തില്‍ പലരും സഹറിനെ പിന്തുണയ്ക്കുകയും അഭിനന്ദിക്കുകയുമൊക്കെ ചെയ്‌തെങ്കിലും പിന്നീട് കടുത്ത വിമര്‍ശനവും പരിഹാസവുമായി. സഹര്‍ സര്‍ജറി ചെയ്തിട്ടില്ലെന്നും ഫോട്ടോഷോപ്പിന്റെ സഹായത്തോടെ ചിത്രങ്ങള്‍ എഡിറ്റ് ചെയ്യുകയായിരുന്നുവെന്നും പിന്നീട് റിപ്പോര്‍ട്ടുകള്‍ വന്നു.

Back to top button
error: