NEWS

കോവിഡ് പ്രതിസന്ധി ഘട്ടത്തില്‍ ഇന്ത്യയില്‍ വിദേശ നിക്ഷേപം വര്‍ധിച്ചു

കോവിഡ് പ്രതിസന്ധി ഘട്ടത്തില്‍ ഇന്ത്യയില്‍ വിദേശ നിക്ഷേപം വര്‍ധിച്ചതായി പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യയ്ക്ക് മേല്‍ ലോകത്തിനുളള വിശ്വാസമാണ് ഇവിടെ കാണാന്‍ സാധിച്ചതെന്നും മോദി അഭിപ്രായപ്പെട്ടു.

കഴിഞ്ഞ ആറുവര്‍ഷമായി ഇന്ത്യയേക്കുറിച്ച് ലോകത്തിനുണ്ടായിരുന്ന വിശ്വാസം കഴിഞ്ഞ കുറച്ചുമാസങ്ങളില്‍ കുറേക്കൂടി ശക്തിപ്പെട്ടു. വിദേശ നിക്ഷേപകര്‍ ഇന്ത്യയില്‍ റെക്കോഡ് നിക്ഷേപമാണ് നടത്തിയത്. അത് തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. ആത്മനിര്‍ഭര്‍ അഭിയാന്‍ എല്ലാ മേഖലകളിലും കാര്യക്ഷമത അഭിവൃദ്ധിപ്പെടുത്തുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു. എഫ്.ഐ.സി.സി.ഐ.യുടെ 93-ാം വാര്‍ഷിക സമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

2020- ല്‍ ഒരുപാട് മാറ്റങ്ങളുണ്ടായി. 2020 എല്ലാവരേയും അമ്പരപ്പിച്ചു. രാജ്യവും ലോകംതന്നെയും നിരവധി ഉയര്‍ച്ച താഴ്ചകള്‍ കണ്ടു. കുറച്ച് കാലങ്ങള്‍ക്ക് ശേഷം കൊറോണക്കാലത്തെക്കുറിച്ച് ചിന്തിക്കുമ്പോള്‍ നമുക്കത് വിശ്വസിക്കാനായെന്ന് വരില്ല. കാര്യങ്ങള്‍ വഷളായതിനേക്കാള്‍ വേഗത്തില്‍ മെച്ചപ്പെട്ടുവരുന്നുണ്ട് എന്നത് ആശ്വാസകരമാണ്.

മഹാമാരി ആരംഭിച്ചപ്പോള്‍ നമ്മുടെ സമ്പദ്ഘടന എങ്ങനെ മെച്ചപ്പെടുമെന്നുമുള്ളതായിരുന്നു പ്രശ്‌നം. എന്നാല്‍ ഡിസംബറോടെ സാഹചര്യങ്ങള്‍ മാറി. നിലവിലെ സാമ്പത്തിക സൂചികകള്‍ പ്രോത്സാഹനജനകമാണ്. പ്രതിസന്ധിഘട്ടത്തില്‍ രാജ്യം പഠിച്ച കാര്യങ്ങള്‍ ഭാവിയേക്കുറിച്ചുളള തീരുമാനങ്ങളെ കുറേക്കൂടി കരുത്തുറ്റതാക്കിയെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.

Back to top button
error: