NEWS

ശിവശങ്കറിനെ ഡിസ്ചാര്‍ജ് ചെയ്തു

കൊച്ചി:കസ്റ്റംസ് ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്യാന്‍ കൊണ്ടുപോകുന്നതിനിടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിനെ ഡിസ്ചാര്‍ജ് ചെയ്തു.

ആശുപത്രിയില്‍ കിടത്തി അടിയന്തര ചികിത്സ നല്‍കേണ്ട വിധത്തിലുള്ള ആരോഗ്യപ്രശ്നങ്ങള്‍ ഇല്ലെന്ന മെഡിക്കല്‍ ബോര്‍ഡിന്റെ വിലയിരുത്തലിനെ തുടര്‍ന്നാണ് ഡിസ്ചാര്‍ജ് ചെയ്തത്.

കലശലായ നടുവേദനയെ തുടര്‍ന്നാണ് ശിവശങ്കറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. എന്നാല്‍ ഡിസ്‌കുമായി ബന്ധപ്പെട്ട പ്രശ്നമാണിതെന്നും ഗുരുതര പ്രശ്നം അല്ലെന്നും ഡോക്ടര്‍മാര്‍ പറയുന്നു. വേദന സംഹാരികള്‍ മാത്രം മതി. മറ്റ് ആരോഗ്യ പ്രശ്നങ്ങളും ഇല്ലെന്നാണ് മെഡിക്കല്‍ ബോര്‍ഡ് പറയുന്നത്.

അതേസമയം, ഇന്ന് രാവിലെ ഓണ്‍ലൈനായി ശിവശങ്കര്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യഹര്‍ജി ഹൈക്കോടതി പരിഗണിച്ചിരുന്നു. 23 വരെ അറസ്റ്റ് പാടില്ലെന്നും കസ്റ്റംസിനോട് കോടതി ആവശ്യപ്പെട്ടു.

വെള്ളിയാഴ്ച കസ്റ്റംസ് ഉദ്യോഗസ്ഥര്‍ എത്തി കൂട്ടിക്കൊണ്ട് പോകാന്‍ ശ്രമിക്കുന്നതിനെടെ വാഹനത്തില്‍ വച്ചാണ് ശിവശങ്കറിനെ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആശുപത്രിയിലാക്കുന്നത്.

കരമനയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച എം ശിവശങ്കറിന് ആന്‍ജിഗ്രാം അടക്കമുള്ള പരിശോധനകള്‍ നടത്തിയിരുന്നു. ഹൃദയ സംബന്ധമായ വലിയ ആരോഗ്യ പ്രശ്നങ്ങളില്ലെന്ന വിലയിരുത്തലിലായിരുന്നു ഡോക്ടര്‍മാര്‍, അതേ സമയം കലശലായ നടുവേദന ഉണ്ടെന്ന് എം ശിവശങ്കര്‍ അറിയിച്ചതിനെ തുടര്‍ന്ന് അന്വേഷണ സംഘത്തിന്റെ ആവശ്യപ്രകാരം വിദഗ്ധ പരിശോധനക്കായി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

Back to top button
error: