NEWS

ഹത്രാസിലെ പെണ്‍കുട്ടി ബലാത്സംഗത്തിന് ഇരയായിട്ടില്ലെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട്‌

ത്തര്‍പ്രദേശിലെ ഹത്രാസില്‍ ബലാത്സംഗത്തിനിരയായി പെണ്‍കുട്ടി മരിച്ച സംഭവത്തില്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ . പെണ്‍കുട്ടിയുടെ സെര്‍വിക്കല്‍ സ്‌പൈനില്‍ പരിക്കേറ്റതായി മെഡിക്കല്‍ റിപ്പോര്‍ട്ട് പുറത്ത്. എന്നാല്‍ ബലാത്സംഗത്തിന് ഇരയായതായി റിപ്പോര്‍ട്ടില്‍ പറയുന്നില്ല. പെണ്‍കുട്ടിയെ ശ്വാസം മുട്ടിച്ചിരുന്നുവെന്നും എന്നാല്‍ മരണകാരണം അതല്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

പെണ്‍കുട്ടിയെ ആദ്യം അലിഗഢ് മുസ്ലീം സര്‍വ്വകലാശാല മെഡിക്കല്‍ കോളേജിലാണ് പ്രവേശിപ്പിച്ചത്. അവിടുത്തെ റിപ്പോര്‍ട്ടിലാണ് ഈ പരാമര്‍ശം ഉളളത്.

പിന്നീട് ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് ഡല്‍ഹിയിലെ സഫ്ദര്‍ജങ് ആശുപത്രിയിലേക്ക് കൊണ്ട് വന്നത്.

സഫ്ദര്‍ജങിലെ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. പിന്നീട് ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് ഡല്‍ഹിയിലേക്ക് കൊണ്ട് വരികയായിരുന്നു. ബലാത്സംഗം നടന്നുവെന്ന് റിപ്പോര്‍ട്ടില്‍ സ്ഥിരീകരിക്കുന്നില്ലെന്നും ബലാല്‍ക്കാരമായി ലൈംഗികബന്ധത്തിനു നിര്‍ബന്ധിച്ചുവെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പറയുന്നില്ലെന്നും ഫൊറന്‍സിക് റിപ്പോര്‍ട്ടിനായി കാത്തിരിക്കുകയാണെന്നും ഹത്രാസ് എസ്പി വിക്രാന്ത് വീര്‍ പറഞ്ഞു.

അതേസമയം, പെണ്‍കുട്ടിയുടെ മൃതദേഹം ബന്ധുക്കളുടെ എതിര്‍പ്പ് അവഗണിച്ച് സംസ്‌കരിച്ചതില്‍ പ്രതിഷേധം നിലനില്‍ക്കുകയാണ്. ഇന്ന് പെണ്‍കുട്ടിയുടെ ഹത്രാസിലെ വീട്ടിലേക്ക് സന്ദര്‍ശനത്തിനായി വന്ന കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും പോലീസ് തടഞ്ഞു. പിന്നീട് കാല്‍നടയായി പോയ അവര്‍ക്ക് നേരെ ലാത്തിചാര്‍ജ് പ്രയോഗിക്കുകയും അറസ്റ്റ് ചെയ്യുകയും ചെയ്തു.

മരിച്ച പെണ്‍കുട്ടിയുടെ വീടിന് സമീപം നിരോധനാജ്ഞയുണ്ടെന്നും അതിനാല്‍ അവിടേക്ക് ആള്‍ക്കൂട്ടമായി പോകാന്‍ സാധിക്കില്ല എന്നും പൊലീസ് പറഞ്ഞിരുന്നു എന്നാല്‍ കൂടെയുള്ള പ്രവര്‍ത്തകരോട് തിരിച്ചു പോകാന്‍ പറയുമെന്നും തനിച്ച് പെണ്‍കുട്ടിയുടെ വീട്ടിലേക്ക് പോകുമെന്നും രാഹുല്‍ വ്യക്തമാക്കുകയായിരുന്നു.

ഹത്രാസില്‍ നിന്ന് 142 കിലോമീറ്റര്‍ അകലെ ഗ്രേറ്റര്‍ നോയിഡയില്‍ വെച്ചാണ് ഇവരുടെ വാഹനം പോലീസ് തടഞ്ഞത്. പെണ്‍കുട്ടിയുടെ വീട്ടിലേക്ക് എത്തുന്ന മാധ്യമങ്ങളെയും രാഷ്ട്രീയ പ്രവര്‍ത്തകരെയും പോലീസ് തടഞ്ഞിരുന്നു. വീടിന് ഒന്നര കിലോമീറ്റര്‍ ചുറ്റളവില്‍ എല്ലാ റോഡുകളും അടച്ചു. മാത്രമല്ല പുറത്തുനിന്ന് ആര്‍ക്കും വീട്ടുകാരെ ബന്ധപ്പെടാന്‍ കഴിയാത്ത രീതിയിലാണ് പോലീസിന്റെ നിലപാട്.

സംഭവത്തില്‍ രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ശക്തമായി പ്രതികരിച്ചിരുന്നു. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് രാജിവെയ്ക്കണമെന്ന് പ്രിയങ്ക ആവശ്യപ്പെട്ടിരുന്നു.

കഴിഞ്ഞ ദിവസം ഡല്‍ഹി സഫ്ദര്‍ജങ് ആശുപത്രിയില്‍ ചികിത്സയിലിരുന്ന പീഡനത്തിനിരയായ പെണ്‍കുട്ടി മരിച്ചത്. തുടര്‍ന്ന് ബന്ധുക്കളുടെ എതിര്‍പ്പ് വകവെയ്ക്കാതെ പുലര്‍ച്ചെ 2.45 ഓടെ പെണ്‍കുട്ടിയുടെ മൃതദേഹം സംസ്‌കരിക്കുകയായിരുന്നു.

മൃതദേഹം എത്രയും വേഗം സംസ്‌കരിക്കണമെന്ന് പോലീസ് ആവശ്യപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ മൃതദേഹം ധൃതിയില്‍ സംസ്‌കരിക്കില്ലെന്നും നീതി കിട്ടും വരെ കാത്തിരിക്കുമെന്നും കുടുംബാംഗങ്ങള്‍ നിലപാടെടുത്തതോടെയാണ് മൃതദേഹം പോലീസ് തന്നെ സംസ്‌കരിച്ചത്. ഹിന്ദുമത ആചാരക്രമം പാലിക്കുമെന്നും മൃതദേഹം രാത്രിയില്‍ സംസ്‌കരിക്കില്ലെന്നും കുടുംബാംഗങ്ങള്‍ പറഞ്ഞിരുന്നു. യുവതിയുടെ മൃതദേഹം വീട്ടിലേക്ക് കൊണ്ടുപോകണമെന്ന് പലവട്ടം ആവശ്യപ്പെട്ടെങ്കിലും യു.പി. പോലീസ് അത് അനുവദിച്ചില്ല. മാധ്യമപ്രവര്‍ത്തകരെയും പ്രതിഷേധക്കാരെയും മനുഷ്യമതില്‍ തീര്‍ത്ത് പോലീസ് മൃതദേഹം സംസ്‌കരിക്കുന്ന സ്ഥലത്തുനിന്ന് അകറ്റി നിര്‍ത്തി മൃതദേഹം ദഹിപ്പിക്കുകയായിരുന്നു.

ഈമാസം 14നായിരുന്നു ദാരുണമായ സംഭവം. ഉത്തര്‍പ്രദേശിലെ ഹത്രാസില്‍ പത്തൊന്‍പതുകാരിയെ നാലു പേര്‍ ചേര്‍ന്ന് പീഡിപ്പിച്ച ശേഷം നാക്ക് മുറിച്ചെടുക്കുകയായിരുന്നു.

സംഭവുമായി ബന്ധപ്പെട്ട് നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലായി നിരവധി മുറിവുകള്‍ ഉണ്ടെന്നും പെണ്‍കുട്ടിയുടെ നാക്ക് മുറിച്ചെടുത്ത നിലയിലാണെന്നും ഡോക്ടര്‍ സ്ഥിരീകരിച്ചിരുന്നു. അതീവ ഗുരുതരാവസ്ഥയിലുള്ള പെണ്‍കുട്ടിയെ ആദ്യം സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി ഡല്‍ഹിയിലേക്ക് മാറ്റുകയായിരുന്നു.

എന്നാല്‍ കേസില്‍ പൊലീസിനെതിരെ പെണ്‍കുട്ടിയുടെ കുടുംബം രംഗത്തെത്തിയിരുന്നു. വിവരം അറിയിച്ചിട്ടും ഇടപെടാന്‍ വൈകിയെന്നായിരുന്നു കുടുംബത്തിന്റെ പരാതി. എന്നാല്‍ ആരോപണം പൊലീസ് നിഷേധിച്ചിരുന്നു.

കൃഷിയിടത്തില്‍ പുല്ലുപറിക്കാന്‍ അമ്മയ്ക്കും സഹോദരനും ഒപ്പം പോയ പെണ്‍കുട്ടിയാണ് ക്രൂരതയ്ക്ക് ഇരയായത്. വീട്ടുകാര്‍ ചുറ്റുമില്ലാതിരുന്ന സമയത്ത് ധരിച്ചിരുന്ന ചുരിദാറിന്റെ ഷോള്‍ കുരുക്കി വലിച്ചിഴച്ചുകൊണ്ടുപോകുകയായിരുന്നുവെന്ന് സഹോദരന്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. പിന്നീട് അമ്മ ബോധരഹിതയായ രീതിയില്‍ മകളെ കണ്ടെത്തുകയായിരുന്നു.

Back to top button
error: