Breaking NewsNEWS

ഹമ്പടാ കുന്നപ്പിള്ളി…ഹണിട്രാപ്പില്‍ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തി, 30 ലക്ഷം വാഗ്ദാനം ചെയ്തു: പരാതിക്കാരി

തിരുവനന്തപുരം: പെരുമ്പാവൂര്‍ എം.എല്‍.എ എല്‍ദോസ് കുന്നപ്പിള്ളിക്കെതിരായ പരാതി സത്യസന്ധമെന്ന് പരാതിക്കാരിയായി യുവതി. കേസ് പിന്‍വലിക്കാന്‍ എം.എല്‍.എ 30 ലക്ഷം രൂപ വാഗ്ദാനം ചെയ്തതായും നിരവധിപേര്‍ ഒത്തുതീര്‍പ്പിനായി ശ്രമിക്കുന്നുണ്ടെന്നും പരാതിക്കാരി വാര്‍ത്താ സമ്മേളനത്തില്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. ഹണിട്രാപ്പില്‍പ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നതായും യുവതി ആരോപിച്ചു.

സെപ്റ്റംബര്‍ 14-ന് കോവളത്തുവെച്ച് എം.എല്‍.എ മര്‍ദ്ദിച്ചപ്പോള്‍ അന്നവിടെ കണ്ടുനിന്ന നാട്ടുകാരാണ് പോലീസിനെ വിളിച്ചറിയിച്ചത്. പോലീസെത്തിയപ്പോള്‍ എം.എല്‍.എയാണെന്നും ഇത് തന്റെ ഭാര്യയാണെന്നുമാണ് എല്‍ദോസ് പോലീസിനോട് പറഞ്ഞത്. പിന്നീട് വീട്ടിലെത്തിയശേഷവും ഉപദ്രവിച്ചു. ഇതിനുശേഷം ജനറല്‍ ആശുപത്രിയിലെത്തി ചികിത്സതേടി. എം.എല്‍.എ തന്നെയാണ് അന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോയത്. മദ്യപിച്ച് വീട്ടിലെത്തി ഭീഷണിപ്പെടുത്തിയാണ് അന്നുതന്നെ കോവളത്തേക്ക് കൂട്ടിക്കൊണ്ടുപോയതെന്നും യുവതി പറഞ്ഞു.

Signature-ad

എല്‍ദേസുമായി സൗഹൃദം തുടങ്ങിയിട്ട് പത്ത് വര്‍ഷത്തോളമായി. ആദ്യതവണ എം.എല്‍.എ ആയപ്പോള്‍ അദ്ദേഹത്തിന്റെ പി.എ തന്റെ സുഹൃത്തായിരുന്നു. അങ്ങനെയാണ് എല്‍ദോസുമായി പരിചയത്തിലാകുന്നത്. 2022 ജൂണ്‍ മുതലാണ് അടുത്ത ബന്ധം തുടങ്ങിയത്. തന്റെ സ്വകാര്യതയെ തകര്‍ക്കാന്‍ വരെ എല്‍ദോസ് ശ്രമിച്ചതോടെ അദ്ദേഹം മോശം വ്യക്തിയാണെന്ന് മനസിലായി. ഇതോടെയാണ് അകലാന്‍ ശ്രമിച്ചത്. ഇതില്‍പ്രകോപിതനായ എല്‍ദോസ് വീട്ടില്‍ക്കയറി പലപ്പോഴും മര്‍ദ്ദിച്ചതായും യുവതി വെളിപ്പെടുത്തി.

വീഡിയോ കൈവശമുണ്ടെന്നും ഹണിട്രാപ്പില്‍ കുടുക്കുമെന്നും ഭീഷണിപ്പെടുത്തിയതോടെയാണ് നാടുവിട്ട് പോകാന്‍ തീരുമാനിച്ച് വീട്ടില്‍നിന്ന് ഇറങ്ങിപ്പോയത്. കന്യാകുമാരിയില്‍വെച്ച് കടലില്‍ചാടി ആത്മഹത്യക്ക് ശ്രമിച്ചപ്പോള്‍ നാട്ടുകാര്‍ പിടിച്ചുവെച്ച് പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്നാണ് കേരളത്തിലെത്തിയതെന്നും യുവതി പറഞ്ഞു. എം.എല്‍.എക്കെതിരേ ലൈംഗിക ആരോപണ പരാതി ഉന്നയിക്കുന്നുണ്ടോയെന്ന ചോദ്യത്തിന് അതെല്ലാം കോടതിയില്‍ പറഞ്ഞിട്ടുണ്ടെന്നും അതില്‍കൂടുതലൊന്നും പറയാനില്ലെന്നും പരാതിക്കാരി മറുപടി നല്‍കി.

 

 

Back to top button
error: