കുടുംബങ്ങളെ പരസ്പരം ലൈംഗിക പ്രവൃത്തികളിൽ ഏർപ്പെടാൻ നിർബന്ധിച്ചു, സ്ത്രീകൾ ജീവിച്ചിരിക്കെയും മരിച്ചതിനുശേഷവും ലൈംഗികമായി ആക്രമിക്കപ്പെട്ടു, പരസ്യ നഗ്‌നപ്രദർശനത്തിന് ഇരയായി, ജനനേന്ദ്രിയങ്ങൾ വികൃതമാക്കി, സ്ത്രീകൾ, പ്രായമായവർ, കുട്ടികളടക്കം ക്രൂരമായി പീഡിപ്പിക്കപ്പെട്ടു- തടവുകാരോട് ഹമാസ് നടത്തിയ കൊടുംക്രൂരത പുറത്തുവിട്ട് ഇസ്രായേൽ

ടെൽ അവീവ്: ഒക്ടോബർ 7-ന് ഇസ്രായേലിൽ നടന്ന ആക്രമണത്തിനിടെ ഹമാസ് തടവിലാക്കിയവരോട് കാട്ടിയ മനുഷ്യമനസാക്ഷിയെ ഞെട്ടിച്ച ക്രൂരമായ ലൈംഗികാതിക്രമങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ പുറത്ത്. ഇസ്രായേൽ നടത്തിയ സ്വതന്ത്ര അന്വേഷണ റിപ്പോർട്ടിലാണ്, ഏറ്റവും പ്രാകൃതമായ രീതിയിൽ തടവിലാക്കപ്പെട്ട കുടുംബാംഗങ്ങളെ പരസ്പരം ലൈംഗിക പ്രവൃത്തികളിൽ ഏർപ്പെടാൻ ഹമാസ് നിർബന്ധിച്ചതായി വെളിപ്പെടുത്തിയിരിക്കുന്നത്. 430 അഭിമുഖങ്ങൾ, 10,000-ത്തിലധികം ഫോട്ടോകൾ, വീഡിയോകൾ എന്നിവ പരിശോധിച്ച ശേഷമാണ് 300 പേജുള്ള ഈ റിപ്പോർട്ട് ഇസ്രയേൽ തയ്യാറാക്കിയത്. കുടുംബബന്ധങ്ങളെ ആയുധമാക്കി മാനസികമായും ശാരീരികമായും തകർക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇത്തരം അതിക്രമങ്ങൾ നടത്തിയത്. ഇതിനെ ‘കൈനോസിഡൽ സെക്ഷ്വൽ വയലൻസ്’ (kinocidal sexual violence) എന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ വിശേഷിപ്പിച്ചത്.
റിപ്പോർട്ടിൽ പറയുന്നതിങ്ങനെ- സ്ത്രീകൾ ജീവിച്ചിരിക്കുമ്പോഴും മരിച്ചതിനുശേഷവും ലൈംഗികമായി ആക്രമിക്കപ്പെട്ടു. പരസ്യമായ നഗ്‌നപ്രദർശനത്തിനും ജനനേന്ദ്രിയങ്ങൾ വികൃതമാക്കുന്നതിനും അവർ ഇരകൾ വിധേയരായി. സ്ത്രീകളെ മാത്രമല്ല, പുരുഷന്മാരെയും ആൺകുട്ടികളെയും പ്രായമായവരെയും ലൈംഗികമായി പീഡിപ്പിച്ചു. തന്നെ ഒരു ‘സെക്‌സ് ഡോൾ’ പോലെയാണ് അവർ കൈകാര്യം ചെയ്തതെന്ന് ക്രൂര പീഡനത്തിനിരയായ ഒരാൾ മൊഴി നൽകി. ലൈംഗിക അതിക്രമങ്ങൾ എന്നത് യാദൃശ്ചികമായി സംഭവിച്ചതല്ലെന്നും, മറിച്ച് വേദനയും ദുരിതവും പരമാവധി വർദ്ധിപ്പിക്കാൻ ഹമാസ് സ്വീകരിച്ച ആസൂത്രിതമായ തന്ത്രമായിരുന്നുവെന്നും അന്വേഷണ കമ്മീഷൻ സ്ഥാപക ഡോ. കൊചവ് എൽകായം-ലെവി പറഞ്ഞു.
അതുപോലെ ഒക്ടോബർ 7-ന് നടന്ന കൂട്ടക്കൊലകൾക്കിടയിലും ഗാസയിലെ തുരങ്കങ്ങളിലും സുരക്ഷിത താവളങ്ങളിലും വെച്ച് മാസങ്ങളോളം ഈ അതിക്രമങ്ങൾ തുടർന്നതായും റിപ്പോർട്ടിൽ പറയുന്നു. ഈ പ്രവൃത്തികൾ യുദ്ധക്കുറ്റങ്ങളും മാനവരാശിക്കെതിരായ കുറ്റകൃത്യങ്ങളും വംശഹത്യയുമാണെന്ന നിഗമനത്തിലാണ് കമ്മിഷൻ എത്തിച്ചേർന്നത്.






