
വടക്കാഞ്ചേരി: മെറ്റൽ സ്പാനറും ഇരുമ്പ് വളയവും ജനനേന്ദ്രിയത്തിൽ കുടുങ്ങി ഗുരുതരാവസ്ഥയിൽ തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ച 45-കാരനെ മണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിൽ രക്ഷപ്പെടുത്തി വടക്കാഞ്ചേരി അഗ്നി രക്ഷാ സേന. അപൂർവവും അതീ സങ്കീർണവുമായ രക്ഷാപ്രവർത്തനത്തിനാണ് വടക്കാഞ്ചേരി അഗ്നിരക്ഷാസേന നേതൃത്വം നൽകിയത്.
പള്ളിപ്പുറം സ്വദേശിയായ പ്രഭാകരനെയാണ് ബുധനാഴ്ച രാത്രി അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചത്. ജനനേന്ദ്രിയത്തിൽ 22 സൈസ് മെറ്റൽ സ്പാനറും ഇരുമ്പ് വളയവും കുരുങ്ങിയ നിലയിലായിരുന്നുവെന്നും മൂത്രമൊഴിക്കാൻ പോലും കഴിയാത്ത അവസ്ഥയിലായിരുന്നുവെന്നും ആശുപത്രി വൃത്തങ്ങൾ അറിയിച്ചു. സ്ഥിതി ഗുരുതരമായതിനെ തുടർന്ന് ആശുപത്രി അധികൃതർ വടക്കാഞ്ചേരി അഗ്നിരക്ഷാസേനയുടെ സഹായം തേടുകയായിരുന്നു.
തുടർന്ന് സ്ഥലത്തെത്തിയ സേനാംഗങ്ങൾ ഡോക്ടർമാരുമായി ചേർന്നാണ് ഈ രക്ഷാപ്രവർത്തനം നടത്തിയത്. ഇലക്ട്രിക് കട്ടർ, ബോൾട്ട് കട്ടർ തുടങ്ങിയ ഉപകരണങ്ങൾ ഉപയോഗിച്ച് സ്പാനറും വളയവും മുറിച്ചുമാറ്റി. അതിനിടെ പരിക്കുകൾ ഉണ്ടാകാതിരിക്കാനുള്ള മുൻകരുതലുകളും സ്വീകരിച്ചു. ഏകദേശം ഒരു മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിലാണ് ഉപകരണങ്ങൾ വിജയകരമായി നീക്കം ചെയ്തത്.
ശേഷം തുടർ ചികിത്സ ഡോക്ടർമാർ ഏറ്റെടുത്തു. അതീവ പ്രയാസകരമായ സാഹചര്യത്തിൽ രക്ഷാപ്രവർത്തനം വിജയകരമായി പൂർത്തിയാക്കിയ അഗ്നിരക്ഷാസേനാംഗങ്ങളെ ഡോക്ടർമാരും ആശുപത്രി ജീവനക്കാരും അഭിനന്ദിച്ചു.
വടക്കാഞ്ചേരി സ്റ്റേഷൻ ഓഫീസർ ടി.കെ. നിതീഷിന്റെ നേതൃത്വത്തിലായിരുന്നു ദൗത്യം. സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ ഷിന്റു, ഓഫീസർമാരായ കെ.എൻ. മുരളീധരൻ, ഷിബു അഭിജിത്, അഖിൽ അജിത്, അക്ഷയ പുരുഷ്, സിവിൽ ഡിഫൻസ് അംഗം രഞ്ജിത് എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.






