നമ്പൂരിക്കാട് വ്യൂപോയിന്റ് കാണാനെത്തിയ 4 വിദ്യാർഥികൾക്ക് ഇടിമിന്നലേറ്റ് ദാരുണാന്ത്യം, രണ്ടുകുട്ടികളുടെ നില ഗുരുതരം!! മിന്നലിന്റെ ആഘാതത്തിൽ പാറയിടുക്കിലേക്ക് തെറിച്ചുവീണ ഏഴാമത്തെ വിദ്യാർഥിയെ കണ്ടെത്തിയത് പിന്നീട് നാട്ടുകാർ നടത്തിയ തെരച്ചിലിൽ

മലപ്പുറം: മലപ്പുറം മങ്കടയിൽ വ്യൂ പോയിന്റ് കാണാനിറങ്ങിയ സുഹൃത്തുക്കളായ നാലു വിദ്യാർഥികൾ മിന്നലേറ്റ് മരിച്ചു. മൂന്നുപേർക്ക് പൊള്ളലേറ്റു. വെള്ളില പുതുകൂടി മലയിൽ അലിയുടെ മകൻ റഹീസ് (20), കൂരിമണ്ണിൽ പുത്തൻ വീട്ടിൽ സൈതലവിയുടെ മകൻ ബഹാസ് (18), ആലിക്കാപറമ്പിൽ അസീസിന്റെ മകൻ സിയാദ് (18), കറുത്താൻ കുത്തിൽ നിസാറിന്റെ മകൻ ഫഹദ് (22). എന്നിവരാണ് മരിച്ചത്. റോഷൻ (20), ഇഷ്ഹാത്ത് (16) എന്നിവർക്കും മറ്റൊരു വിദ്യാർഥിക്കും പരുക്കേറ്റു. അതിൽ രണ്ടുപേരുടെ നില ഗുരുതരമാണെന്നാണ് വിവരം.
മങ്കട വെള്ളില കടുക്കാ സിറ്റി നമ്പൂരിക്കാട് വ്യൂപോയിന്റിലെത്തിയതായിരുന്നു വിദ്യാർഥികൾ. ഇതിനിടയിലാണ് മിന്നലേറ്റത്. പരുക്കേറ്റവരെ മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരുക്കേറ്റവരിൽ രണ്ടുപേരുടെ നില ഗുരുതരമാണ്. ഇവർ തീവ്രപരിചരണ വിഭാഗത്തിൽ ചികിൽസയിലാണ്. അപകടവിവരമറിഞ്ഞയുടൻ ആറു കുട്ടികളെ നാട്ടുകാർ കണ്ടെത്തി മഞ്ചേരി മെഡിക്കൽ കോളെജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും നാലുപേരെ രക്ഷിക്കാനായില്ല. ഇതിൽ രണ്ടുപേർ ആശുപത്രിയിലെത്തിക്കുമ്പോൾ തന്നെ മരിച്ചിരുന്നു എന്നാണ് വിവരം.
സംഘത്തിൽ ഏഴാമതൊരാൾ കൂടി ഉണ്ടായിരുന്നുവെന്ന വിവരം പരുക്കേറ്റ കുട്ടികളിൽ ഒരാൾ ബോധം വന്ന സമയത്ത് ആശുപത്രിയിലുണ്ടായിരുന്നവരെ അറിയിക്കുകയായിരുന്നു. തുടർന്ന് നാട്ടുകാർ നടത്തിയ തിരച്ചിലിലാണ് മിന്നലിൽ തെറിച്ചു പാറയിടുക്കിലേക്ക് വീണുകിടക്കുന്ന നിലയിൽ ഏഴാമത്തെ കുട്ടിയെ കണ്ടെത്തിയത്.






