രാത്രിയുടെ മറവിൽ കെസിക്ക് ഫ്ലക്സ് വച്ചത് ഇഷ്ടം കൊണ്ടെന്ന്!! ’35 സീറ്റുമായി പിണറായി വിജയൻ വരില്ലല്ലോ കേരളം ഭരിക്കാൻ, മുഖ്യമന്ത്രി എല്ലാവരുടേതും, കെസി മുഖ്യമന്ത്രിയായി വന്നാൽ സെൽഫിയെടുക്കും’- സിപിഎം ലോക്കൽ കമ്മിറ്റി അംഗം

തൃശൂർ: താൻ കോൺഗ്രസിലൊരു പ്രശ്നമുണ്ടാക്കാൻ വേണ്ടിയല്ല ഫ്ലക്സ് വെച്ചതെന്നും തനിക്ക് കെ സി വേണുഗോപാലിനോട് താൽപര്യം തോന്നിയതുകൊണ്ടാണ് ഫ്ലക്സ് വച്ചതെന്നും സേവ് കോൺഗ്രസിന്റെ പേരിൽ വാടാനപ്പള്ളിയിൽ ഫ്ലക്സ് വെച്ച സിപിഎം നേതാവിന്റെ വിശദീകരണം.
ഇത് തന്റെ വ്യക്തിപരമായ തീരുമാനമാണെന്നും അതിൽ തന്റെ പാർട്ടിക്കൊരു ബന്ധവുമില്ലെന്നും വാടാനപ്പള്ളി ലോക്കൽ കമ്മിറ്റി അംഗവും പട്ടിലങ്ങാടി ബ്ലോക്ക് മെമ്പറുടെ ഭർത്താവുമായ മുഹമ്മദ് അരവശ്ശേരി പറഞ്ഞു. തനിക്കെതിരെ പാർട്ടി നടപടി ഉണ്ടാകും. എങ്കിലും സിപിഎമ്മിൽ തന്നെ തുടരും. മാത്രമല്ല പുറത്ത് വന്ന ഓഡിയോ സന്ദേശം തമാശയ്ക്ക് പറഞ്ഞതാണ്. കോൺഗ്രസിൽ പോകാൻ ഉദ്ദേശിക്കുന്നില്ല. മുഖ്യമന്ത്രി എല്ലാവരുടേതുമാണ്. പത്ത് വർഷം ഞങ്ങൾ ഭരിച്ചല്ലോ. 35 സീറ്റുമായി പിണറായി വിജയൻ വരില്ലല്ലോ, അതുകൊണ്ടാണ് കെ സി വേണുഗോപാലിനെ പിന്തുണച്ചതെന്നും അദ്ദേഹം പറഞ്ഞു.
‘മുഖ്യമന്ത്രി എല്ലാവരുടേതും കൂടിയാണ്. ഇന്ത്യൻ പൗരനാണല്ലോ. അതുകൊണ്ട് തന്നെ അദ്ദേഹം മുഖ്യമന്ത്രിയായി വന്നാൽ സെൽഫിയെടുക്കും’, മുഹമ്മദ് അരവശ്ശേരി കൂട്ടിച്ചേർത്തു. കഴിഞ്ഞ ദിവസം രാത്രി 11 മണി നേരത്താണ് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലിന്റെ ഫോട്ടോവെച്ച് ‘കെ സി നയിക്കട്ടെ’ എന്നെഴുതിയ ഫ്ലക്സ് ബോർഡ് ഗ്രാമ പഞ്ചായത്ത് ഓഫീസിന് മുന്നിൽ സിപിഎം നേതാവ് സ്ഥാപിച്ചത്.
മാത്രമല്ല രാവിലെ ഫോട്ടോ എടുത്ത് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്യുകയും ചെയ്തു. എന്നാൽ സിസിടിവി ചതിച്ചതോടെ നാട്ടുകാരെല്ലാം വിവരമറിഞ്ഞു. തുടർന്ന് യുഡിഎഫ് മണ്ഡലം കമ്മറ്റി പൊലീസിൽ പരാതി നൽകി. വാടാനപ്പള്ളിയിൽ പ്രതിഷേധവും സംഘടിപ്പിച്ചു. പിന്നാലെയാണ് ന്യായീകരിച്ച് നേതാവ് രംഗത്തെത്തിയത്.






