എന്തുവന്നാലും വിഡി സതീശൻ കേരളത്തിന്റെ മുഖ്യമന്ത്രിയാകണം!! ഗണപതിഹോമം, ഭഗവതി സേവ, മൃത്യുഞ്ജയ ഹോമം… വിഡിക്കായി ആലുവ മഹാദേവ ക്ഷേത്രത്തിൽ പ്രത്യേക പൂജകൾ

കൊച്ചി: കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രിയെ നിശ്ചയിക്കാനുള്ള ചർച്ചകൾ ഡൽഹിയിൽ തകൃതിയായി നടന്നുകൊണ്ടിരിക്കെ, വി.ഡി. സതീശൻ മുഖ്യമന്ത്രിയാകുന്നതിന് ആലുവ മഹാദേവ ക്ഷേത്രത്തിൽ പ്രത്യേക പൂജകൾ. ഗണപതിഹോമം, ഭഗവതി സേവ, മൃത്യുഞ്ജയ ഹോമം, കടുംപായസം, ജലധാര, കരിക്ക് അഭിഷേകം തുടങ്ങിയ വിപുലമായ വഴിപാടുകളാണ് സതീശന്റെ വിജയത്തിനായി നടന്നത്. യൂത്ത് കോൺഗ്രസ് ആലുവ മണ്ഡലം വൈസ് പ്രസിഡന്റ് തരുൺ ജെറോം 955 രൂപ അടച്ചാണ് പൂജകൾ ബുക്ക് ചെയ്തത്.
അതേസമയം ഒന്നര വർഷമായി അബുദാബിയിൽ ജോലിചെയ്യുന്ന തരുൺ സുഹൃത്ത് മുഖാന്തിരമാണ് വഴിപാടുകൾ കഴിപ്പിച്ചത്. പടനയിച്ച വ്യക്തിക്കാണ് മുഖ്യമന്ത്രിയാകാൻ യോഗ്യതയെന്നും വി.ഡി. സതീശൻ മാത്രമാണ് മുഖ്യമന്ത്രി സ്ഥാനത്തിന് അർഹനെന്നും തരുൺ പറയുന്നു.
ഇതിനിടെ കേരളത്തിലെത്തിയ നിരീക്ഷകർ സമർപ്പിച്ച റിപ്പോർട്ട് എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ ഇന്ന് രാഹുൽ ഗാന്ധിക്ക് കൈമാറിയേക്കും. കേരളത്തിൽനിന്നുള്ള നേതാക്കളെ ഹൈക്കമാൻഡ് ഒറ്റയ്ക്കൊറ്റയ്ക്ക് വിളിച്ചു സംസാരിച്ച് അവരുടെ ഭാഗം കൂടി കേൾക്കാൻ സാധ്യതയുണ്ടെന്നാണ് അറിയുന്നത്. സമവായത്തിൽ എത്താൻ സാധിച്ചാൽ ഇന്ന് രാത്രിയോ, നാളെ രാവിലെയോ കേരളത്തിലെ പുതിയ നിയമസഭാ കക്ഷി നേതാവിനെ കോൺഗ്രസ് ഔദ്യോഗികമായി പ്രഖ്യാപിക്കും റിപ്പോർട്ടുകളുണ്ട്.






