Breaking NewsIndiaLead NewsNEWSpolitics

പശ്ചിമ ബം​ഗാളിന് പുതു ചരിതം! ബിജെപി നേതാവ് സുവേന്ദു അധികാരി മുഖ്യമന്ത്രിയായി; സത്യപ്രതിഞ്ജാ ചടങ്ങിന് സാക്ഷ്യം വഹിക്കാനെത്തി മോദിയും പ്രമുഖ നേതാക്കളും

കൊൽക്കത്ത: പശ്ചിമ ബംഗാളിന്റെ രാഷ്ട്രീയ ചരിത്രത്തിൽ പുതിയ അധ്യായത്തിന് തുടക്കമിട്ട് ബിജെപി നേതാവ് സുവേന്ദു അധികാരി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. കൊൽക്കത്തയിലെ ബ്രിഗേഡ് പരേഡ് ഗ്രൗണ്ടിൽ ശനിയാഴ്ച രാവിലെ നടന്ന വിപുലമായ ചടങ്ങിൽ ഗവർണർ ആർ.എൻ. രവി സുവേന്ദു അധികാരിക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു. ആയിരക്കണക്കിന് പാർട്ടി പ്രവർത്തകരും ദേശീയ നേതാക്കളും പങ്കെടുത്ത ചടങ്ങ് ബിജെപിയുടെ ശക്തിപ്രകടനമായി മാറി.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാന്നിധ്യത്തിൽ നടന്ന ചടങ്ങിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡു തുടങ്ങിയ പ്രമുഖർ പങ്കെടുത്തു. ഇതുകൂടാതെ നിരവധി കേന്ദ്രമന്ത്രിമാരും ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും ചടങ്ങിൽ സാന്നിധ്യം അറിയിച്ചു. ദേശീയതലത്തിൽ പശ്ചിമ ബംഗാളിലെ വിജയം ബിജെപി ഏറെ രാഷ്ട്രീയപ്രാധാന്യത്തോടെ കാണുന്നതിന്റെ സൂചനയായിരുന്നു ചടങ്ങിലെ നേതൃനിരയുടെ സാന്നിധ്യം.

Signature-ad

ദീർഘകാലം തൃണമൂൽ കോൺഗ്രസിന്റെ അഭേദ്യകോട്ടയായി കണക്കാക്കിയിരുന്ന ബംഗാളിൽ ബിജെപിയെ അധികാരത്തിലേക്ക് എത്തിച്ച നേതാവെന്ന വിശേഷണത്തോടെയാണ് 56-കാരനായ സുവേന്ദു അധികാരി മുഖ്യമന്ത്രിപദത്തിലെത്തുന്നത്. രാഷ്ട്രീയപാരമ്പര്യമുള്ള കുടുംബത്തിൽ ജനിച്ച സുവേന്ദു, മുൻ കേന്ദ്രമന്ത്രിയും പ്രമുഖ രാഷ്ട്രീയനേതാവുമായ ശിശിർ അധികാരിയുടെയും ഗായത്രി അധികാരിയുടെയും മകനാണ്. അച്ഛന്റെ രാഷ്ട്രീയപാത പിന്തുടർന്ന അദ്ദേഹം 1990-കളിൽ കോൺഗ്രസിലൂടെയാണ് സജീവ രാഷ്ട്രീയത്തിലേക്ക് എത്തിയത്.

1995-ൽ കാന്തി നഗരസഭാംഗമായതോടെയാണ് സുവേന്ദുവിന്റെ പൊതുപ്രവർത്തനജീവിതം ശ്രദ്ധേയമാകുന്നത്. തുടർന്ന് കോൺഗ്രസുമായി അകന്ന് 2000-ത്തിൽ മമത ബാനർജിയുടെ തൃണമൂൽ കോൺഗ്രസിൽ ചേർന്നു. തൃണമൂൽ കോൺഗ്രസിന്റെ വളർച്ചക്കാലത്ത് പാർട്ടിയുടെ പ്രധാന സംഘടനാപ്രവർത്തകരിലൊരാളായി മാറിയ അദ്ദേഹം കാന്തി നഗരസഭ ചെയർമാനായും പിന്നീട് നിയമസഭാംഗമായും പ്രവർത്തിച്ചു.

നന്ദിഗ്രാമിൽ ഭൂമിയേറ്റെടുപ്പിനെതിരായ സമരമാണ് സുവേന്ദു അധികാരിയെ സംസ്ഥാന രാഷ്ട്രീയത്തിലെ ശക്തനായ നേതാവാക്കി ഉയർത്തിയത്. ഇടതുമുന്നണി സർക്കാരിന്റെ ഭൂമിയേറ്റെടുപ്പ് നയത്തിനെതിരായ ജനകീയ സമരത്തിന്റെ പ്രധാന സംഘാടകരിലൊരാളായിരുന്ന അദ്ദേഹം ആ കാലഘട്ടത്തിൽ മമത ബാനർജിയുടെ ഏറ്റവും വിശ്വസ്തനായ രാഷ്ട്രീയസഹചാരികളിലൊരാളായി വിലയിരുത്തപ്പെട്ടു. പിന്നീട് 2009 മുതൽ 2016 വരെ ലോക്‌സഭാംഗമായും സേവനമനുഷ്ഠിച്ചു.

2016-ൽ തൃണമൂൽ കോൺഗ്രസ് വീണ്ടും അധികാരത്തിലെത്തിയപ്പോൾ മമത മന്ത്രിസഭയിൽ മന്ത്രിയായിരുന്ന സുവേന്ദു, പിന്നീട് പാർട്ടിയുമായി അകന്നു. ഒടുവിൽ 2020-ൽ തൃണമൂൽ കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്നത് ബംഗാൾ രാഷ്ട്രീയത്തിലെ നിർണായക വഴിത്തിരിവായി. 2021-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ നന്ദിഗ്രാമിൽ മമത ബാനർജിയെ നേരിട്ട് പരാജയപ്പെടുത്തിയത് അദ്ദേഹത്തിന്റെ രാഷ്ട്രീയപ്രഭാവം ദേശീയതലത്തിൽ തന്നെ ശ്രദ്ധേയമാക്കി.

2026-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിയുടെ മുഖ്യ തന്ത്രജ്ഞനായി പ്രവർത്തിച്ച സുവേന്ദു അധികാരി, തൃണമൂൽ അധ്യക്ഷ മമത ബാനർജിയെ അവരുടെ ശക്തികേന്ദ്രമായ ഭവാനിപുരിൽ തോൽപ്പിച്ചാണ് അധികാരത്തിലേക്കുള്ള വഴി തുറന്നത്. 294 അംഗ നിയമസഭയിൽ 207 സീറ്റുകൾ നേടി ബിജെപി വ്യക്തമായ ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തി.

തിരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ വോട്ടെടുപ്പിൽ ക്രമക്കേട് നടന്നെന്നാരോപിച്ച് തൃണമൂൽ കോൺഗ്രസ് പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. മമത ബാനർജി രാജിവെക്കാൻ തയ്യാറാകാതിരുന്നതോടെ സംസ്ഥാനത്ത് രാഷ്ട്രീയ അനിശ്ചിതത്വം ശക്തമായി. പിന്നാലെ ഗവർണർ നിയമസഭ പിരിച്ചുവിട്ടതോടെയാണ് സുവേന്ദു അധികാരിയുടെ നേതൃത്വത്തിലുള്ള ബിജെപി സർക്കാരിന്റെ രൂപീകരണത്തിന് വഴിയൊരുങ്ങിയത്. പശ്ചിമ ബംഗാളിൽ ആദ്യമായി ബിജെപി സർക്കാർ അധികാരത്തിലെത്തുന്നതോടെ സംസ്ഥാന രാഷ്ട്രീയത്തിന്റെ ദിശ തന്നെ മാറുന്ന സാഹചര്യമാണുണ്ടായിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: