‘ഇന്ന് വൈകുന്നേരം ആറുമണി കഴിഞ്ഞാൽ പിണറായി സർക്കാർ അസ്തമിക്കും; യുഡിഎഫിന് ചരിത്ര വിജയമുണ്ടാകുമെന്നത് പകൽ പോലെ വ്യക്തം; പത്തുവർഷത്തെ ജനദ്രോഹ നടപടികൾക്ക് ജനം കണക്ക് ചോദിക്കും‘: എ.കെ. ആന്റണി

തിരുവനന്തപുരം: ഇത്തവണത്തെ തിരഞ്ഞെടുപ്പിൽ യുഡിഎഫിന് ചരിത്രവിജയമുണ്ടാകുമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ. ആന്റണി. ഇന്ന് വൈകുന്നേരം ആറുമണി കഴിഞ്ഞാൽ പിണറായി സർക്കാർ അസ്തമിച്ചുകഴിഞ്ഞിരിക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
യുഡിഎഫിന് ചരിത്രവിജയമുണ്ടാകും. അത് പകൽപോലെ വ്യക്തമാണ്. ശക്തമായ ഭരണവിരുദ്ധ വികാരമുണ്ട്. പത്തുവർഷത്തെ ജനദ്രോഹ നടപടികൾക്ക് ജനം കണക്ക് ചോദിക്കും. ജനവിരുദ്ധ നടപടികൾക്ക് ജനം കടുത്ത ശിക്ഷനൽകും. എസ്എഫ്ഐയുടെ സ്ഥാപക പ്രസിഡന്റ് ഉൾപ്പെടെയുള്ളവർ ഭരണവിരുദ്ധരായി മാറി. കേരളത്തിൽ ഇടതുപക്ഷം നിലനിൽക്കണമെന്ന് ആഗ്രഹിക്കുന്നവർ കോൺഗ്രസിന് വോട്ടുചെയ്യും. ഇന്ന് വൈകുന്നേരം ആറുമണി കഴിഞ്ഞാൽ പിണറായി സർക്കാർ അസ്തമിക്കുമെന്നും എ.കെ. ആന്റണി പറഞ്ഞു.
മാർക്സിസ്റ്റ് പാർട്ടിക്ക് തിരഞ്ഞെടുപ്പ് കഴിയുമ്പോൾ പ്രതിപക്ഷ നേതാവിനെ തിരഞ്ഞെടുക്കാം. ഇടതുപക്ഷം ഇനി പ്രതിപക്ഷത്തിരുന്നുകൊണ്ട് തെറ്റ് തിരുത്തൽ പ്രക്രിയ ആരംഭിക്കണമെന്നാണ് തന്റെ അഭിപ്രായം. നായനാർ സർക്കാറിനോടുള്ളതിനേക്കാൾ പതിന്മടങ്ങ് ജനരോഷമാണ് ഇപ്പോഴുള്ളത്. യുഡിഎഫ് കേരളം തൂത്തുവാരുമെന്നും ബിജെപിക്ക് കേരളത്തിൽ വേരോട്ടമില്ലെന്നും ഒ. രാജഗോപാൽ ജയിച്ചത് വ്യക്തിപ്രഭാവം കൊണ്ടാണെന്നും എ.കെ. ആന്റണി കൂട്ടിച്ചേർത്തു.






