പാക്കിസ്ഥാന്റെ ഇടനില സംശയകരം, അമേരിക്ക സ്വന്തം താത്പര്യങ്ങൾക്കായി പാക്കിസ്ഥാന്റെ മധ്യസ്ഥത ഉപയോഗിക്കുന്നു!! ലെബനനിൽ ഇതുവരെ 250 പേർ കൊല്ലപ്പെട്ടു, ലക്ഷ്യം ലിതാനി നദിയുടെ തെക്കുഭാഗത്ത് ഹെസ്ബുള്ളയുടെ സാന്നിധ്യം അവസാനിപ്പിക്കുക- റൂവെൻ അസർ

ന്യൂഡൽഹി: യുഎസ്–ഇറാൻ സന്ധി ചർച്ചകളിൽ പാക്കിസ്ഥാൻ വഹിക്കുന്ന മധ്യസ്ഥതയിൽ സംശയം പ്രകടിപ്പിച്ച് ഇന്ത്യയിലെ ഇസ്രായേൽ അംബാസഡർ റൂവെൻ അസർ. ഇസ്ലാമാബാദിനെ “വിശ്വസനീയ കളിക്കാരനായി കാണുന്നില്ലെന്നു, അമേരിക്ക സ്വന്തം താൽപര്യങ്ങൾക്കായി പാക്കിസ്ഥാന്റെ സഹായം ഉപയോഗിക്കുന്നതാണെന്നും വാർത്താ ഏജൻസിയായ ANI-യോട് സംസാരിക്കുന്നതിനിടെ വ്യക്തമാക്കി.
ഏപ്രിൽ 11-ന് നടക്കാനിരിക്കുന്ന യുഎസ്– ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് മുന്നോടിയായി ആയിരുന്നു ഈ പ്രതികരണം. ഇതിനിടെ യുദ്ധ ചർച്ചകൾക്കായി യുഎസ് വൈസ് പ്രസിഡന്റ് ജെ ഡി വാൻസ് ഇസ്ലാമാബാദിലേക്ക് പോകാനിടയുണ്ടെന്ന വിവരങ്ങളും പുറത്ത് വന്നിട്ടുണ്ട്. ഗാസ യുദ്ധവിരാമ ചർച്ചകളിൽ മുമ്പ് ഖത്തർ, തുർക്കി പോലുള്ള രാജ്യങ്ങളെ യുഎസ് ഉപയോഗിച്ച മാതൃകയുമായി പാക്കിസ്ഥാന്റെ പങ്ക് താരതമ്യം ചെയ്യാമെന്നും അംബാസഡർ ചൂണ്ടിക്കാട്ടി. ഫലത്തിൽ യുഎസിനൊപ്പം ഒത്തൊരുമിച്ച് പ്രവർത്തിക്കുന്നത് ഇസ്രായേലിന് നിർണായകമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം ലെബനനിലെ സാഹചര്യം ഇറാനുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ നിന്ന് വ്യത്യസ്തമാണെന്ന് റൂവെൻ അസർ വ്യക്തമാക്കി. തെക്കൻ ലെബനനിൽ നിന്ന് ഹെസ്ബുള്ളയുടെ സാന്നിധ്യം പൂർണ്ണമായും ഇല്ലാതാക്കുകയാണ് ഇസ്രായേലിന്റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ മണിക്കൂറുകളിൽ ഇസ്രായേൽ വ്യോമസേന നടത്തിയ ആക്രമണങ്ങളിൽ 250-ലധികം ഹെസ്ബുള്ള പ്രവർത്തകർ കൊല്ലപ്പെട്ടതായി അദ്ദേഹം അവകാശപ്പെട്ടു. ലിതാനി നദിയുടെ തെക്കുഭാഗത്ത് ഹെസ്ബുള്ളയുടെ സാന്നിധ്യം അനുവദിക്കാനാകില്ലെന്നും അവരെ നിർായുധീകരിക്കേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
അതുപോലെ യുഎസ്–ഇറാൻ വെടിനിർത്തലിനെ ഇസ്രായേൽ പിന്തുണയ്ക്കുന്നതായും, ഈ ചർച്ചകൾ ഇറാന്റെ ആണവ പദ്ധതി, ബാലിസ്റ്റിക് മിസൈൽ വികസനം എന്നീ പ്രധാന ഭീഷണികൾ ഇല്ലാതാക്കാൻ വഴിയൊരുക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അംബാസഡർ പറഞ്ഞു. ഇതേസമയം, ലെബനനിൽ തുടരുന്ന ഇസ്രായേൽ ആക്രമണങ്ങൾ വെടിനിർത്തൽ കരാറിനെ ദുർബലപ്പെടുത്തുന്നതായി ഇറാൻ ആരോപിച്ചു. ഇത് തുടർന്നാൽ ഹോർമൂസ് മേഖലയിലെ സംഘർഷം വീണ്ടും രൂക്ഷമാകാമെന്ന മുന്നറിയിപ്പും നൽകി. അതേസമയം, യുഎസ് പ്രസിഡന്റും ഇസ്രായേൽ പ്രധാനമന്ത്രിയും ലെബനൻ വെടിനിർത്തൽ കരാറിൽ ഉൾപ്പെട്ടിട്ടില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്.





