ഗീതാ ഗോപിയുടേത് പേയ്മെന്റ് സീറ്റ്, എനിക്ക് പത്തുരൂപ പോലും പാർട്ടിക്ക് വാങ്ങിക്കൊടുക്കാൻ കഴിഞ്ഞിട്ടില്ല, ഇനി പാർട്ടി സീറ്റ് തന്നില്ലെങ്കിലും സ്ഥാനാർത്ഥിയായിട്ടുണ്ടാകും, അതാണ് എന്റെ മനസ്സിൽ- വെല്ലുവിളിച്ച് എംഎൽഎ സി.സി മുകുന്ദൻ!! ആരോപണത്തിൽ പാർട്ടി മറുപടി പറയും, ജനങ്ങൾക്ക് എന്നെ അറിയാം- ഗീതാ ഗോപി… സിപിഐയിൽ അപ്രതീക്ഷിത പൊട്ടിത്തെറി

തൃശ്ശൂർ: നിയമസഭ തെരഞ്ഞെടുപ്പിൽ നാട്ടികയിൽ സീറ്റിനെ ചൊല്ലി സിപിഐയിൽ കടിപിടി. നാട്ടികയിലേത് പേയ്മെന്റ് സീറ്റ് ആണെന്ന് നിലവിലെ എംഎൽഎ സിസി മുകുന്ദൻ ആരോപിച്ചു. ഗീതാ ഗോപിക്ക് സീറ്റ് നൽകിയതിനു പിന്നിലെ കാരണം സാമ്പത്തിക സ്വാധീനമാണ്, പാർട്ടിക്ക് പണം പിരിച്ചു നൽകാൻ കഴിവില്ലാത്തതുകൊണ്ടാണ് തന്നെ തഴഞ്ഞതെന്നും സി.സി മുകുന്ദൻ ആരോപിച്ചു. ഇനി പാർട്ടി സീറ്റ് നൽകിയില്ലെങ്കിലും താൻ മത്സരിക്കുമെന്നും സി. സി മുകുന്ദൻ വെല്ലുവിളിച്ചു.
‘സ്ഥാനാർത്ഥിത്വം പരിശോധിക്കണം. എന്നേക്കാൾ കൂടുതൽ സാമ്പത്തികം അവർക്ക് വാങ്ങിക്കൊടുക്കാൻ കഴിയും. എനിക്ക് പത്തുരൂപ പോലും പാർട്ടിക്ക് വാങ്ങിക്കൊടുക്കാൻ കഴിഞ്ഞിട്ടില്ല. അതൊരു കുറവായി കണക്കാക്കുന്നു. പാർട്ടി സീറ്റ് തന്നില്ലെങ്കിലും സ്ഥാനാർത്ഥിയായിട്ടുണ്ടാകും. അതാണ് എന്റെ മനസ്സിൽ’, സി സി മുകുന്ദൻ പറഞ്ഞത്.
അതേസമയം ഇന്നലെ ചേർന്ന സിപിഐ സംസ്ഥാന കൗൺസിലാണ് സ്ഥാനാർത്ഥികളെ തീരുമാനിച്ചത്. നിലവിലെ എംഎൽഎ സി. സി മുകുനന്ദന് പകരം ഗീതാ ഗോപിയെ മത്സരിപ്പിക്കാൻ പാർട്ടി തീരുമാനം എടുക്കുകയായിരുന്നു. സിസി മുകുന്ദന്റെ ആരോപണത്തിൽ പാർട്ടി മറുപടി പറയുമെന്നാണ് ഗീതാ ഗോപിയുടെ പ്രതികരണം. പാർട്ടി ഏൽപ്പിച്ച ചുമതല നിർവ്വഹിക്കലാണ് ഇപ്പോഴത്തെ ലക്ഷ്യം. മറ്റൊന്നും തനിക്ക് അറിയില്ല. രണ്ടുതവണ നെഞ്ചേറ്റിയ നാട്ടികയിലെ ജനങ്ങൾ ഇത്തവണയും തന്നെ സ്വീകരിക്കും. തന്നെ ജനങ്ങൾക്ക് അറിയാമെന്നും ഗീതാ ഗോപി പറഞ്ഞു.
തൃശ്ശൂർ ലോക്സഭാ മണ്ഡലത്തിന്റെ ഭാഗമായ നാട്ടികയിൽ 2011ലും 2016ലും ഗീതാ ഗോപി ആയിരുന്നു എംഎൽഎ. 2016ൽ യുഡിഎഫ് സ്ഥാനാർത്ഥി കെവി ദാസനെതിരെ 26,777 വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു ഗീതാ ഗോപിയുടെ വിജയം. 2011ൽ 16,054 വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു ഗീത സഭയിലെത്തിയത്.






