പിഎയുടെ തട്ടിപ്പ്, എംഎല്‍എയെ വെട്ടി; നാട്ടിക സീറ്റിന്റെ പേരില്‍ സിപിഐയില്‍ പൊട്ടിത്തെറി; നാട്ടികയില്‍ പേമെന്റ് സീറ്റെന്നു സി.സി. മുകുന്ദന്‍; പാര്‍ട്ടി മറുപടി നല്‍കുമെന്ന് ഗീതാ ഗോപി; പാളയത്തിലെത്തിക്കാന്‍ കോണ്‍ഗ്രസ്

തൃശൂര്‍: സ്ഥാനാര്‍ഥി പ്രഖ്യാപനത്തിനു പിന്നാലെ തൃശൂരിലെ സിപിഐയില്‍ പൊട്ടിത്തെറി. നാട്ടികയില്‍ പേമെന്റ് സീറ്റ് ആരോപണം ഉന്നയിച്ച് സി.സി. മുകുന്ദന്‍ എംഎല്‍എ. മന്ത്രി കെ. രാജനും വി.ആര്‍. സുനില്‍ കുമാറിനുമടക്കം ഇളവ് അനുവദിക്കുമ്പോള്‍ മണ്ഡലത്തില്‍ വന്‍ വിജയംനേടിയ തന്നെ അവഗണിച്ചെന്ന് ആരോപിച്ചാണു മുതിര്‍ന്ന സിപിഐ നേതാവു കൂടിയായ മുകുന്ദന്‍ രംഗത്തുവന്നത്. ഒരു തവണ ജയിച്ചവര്‍ക്കു രണ്ടാമൂഴം നല്‍കണമെന്ന പാര്‍ട്ടിയുടെ മാനദണ്ഡം കാറ്റില്‍പറത്തിയാണു മുകുന്ദനെ അവഗണിച്ചത്. രണ്ടുവട്ടം എംഎല്‍എയും രണ്ടുവട്ടം ഗുരുവായൂര്‍ നഗരസഭാ ചെയര്‍പേഴ്‌സണുമായ ഗീതാ ഗോപിയെയാണു നിലവില്‍ പരിഗണിക്കുന്നത്. മുകുന്ദനെ ഒഴിവാക്കിയതില്‍ പാര്‍ട്ടിയിലെ ഒരു വിഭാഗത്തിനും വന്‍ പ്രതിഷേധമുണ്ട്.
പാര്‍ട്ടിക്കു വേണ്ടി പണപ്പിരിവു നടത്താന്‍ തനിക്കു കഴിയില്ലെന്നും മോശപ്പേരു കേട്ടതിന്റെ പേരിലാണ് കഴിഞ്ഞവട്ടം ഗീതാ ഗോപിയെ ഒഴിവാക്കി തന്നെ മത്സരിപ്പിച്ചതെന്നും മറ്റൊരാളെയാണ് മത്സരിപ്പിച്ചതെങ്കില്‍ മനസിലാക്കാന്‍ കഴിയുമായിരുന്നെന്നും മുകുന്ദന്‍ പറഞ്ഞു. പാര്‍ട്ടി ഒഴിവാക്കിയാലും മത്സര രംഗത്തുണ്ടാകും. പാര്‍ട്ടി നിലപാടിനു വിരുദ്ധമായി മത്സരിച്ചാല്‍ പുറത്താക്കാനാണ് സാധ്യതയെന്നും അദ്ദേഹം പറഞ്ഞു.
തനിക്കെതിരായ ആരോപണത്തില്‍ പാര്‍ട്ടി മറുപടി പറയുമെന്ന് ഗീതാ ഗോപി പ്രതികരിച്ചു. മുകുന്ദനുമായി സംസാരിച്ചെന്നും തീരുമാനത്തിനു കാത്തരിക്കുന്നെന്നും മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. മുന്‍ എംപിയും നാട്ടുകാരനുമായ ടി.എന്‍. പ്രതാപനും കെ.സി. വേണുഗോപാലും മുകുന്ദനുമായി സംസാരിച്ചു. സമാന നീക്കത്തിലാണു ബിജെപിയും. മുകുന്ദന്റെ പ്രതിഷേധവും മണ്ഡലത്തിലെ ജയസാധ്യതയും കണക്കിലെടുത്താണു കോണ്‍ഗ്രസിന്റെ നീക്കം. തൃശൂരിലെ സിപിഐയില്‍ നിലനില്‍ക്കുന്ന ശക്തമായ ചേരിപ്പോരാണ് ഇപ്പോഴത്തെ പ്രതിസന്ധിക്കു കാരണമെന്നാണ് ആരോപണം.
കളങ്കരഹിതമായ ജീവിതം നയിക്കുന്ന മുകുന്ദന് മണ്ഡലത്തില്‍ മികച്ച ജയസാധ്യതയുണ്ടെന്നാണു കോണ്‍ഗ്രസിന്റെ വിലയിരുത്തല്‍. എംഎല്‍എ എന്ന നിലയില്‍ പാര്‍ട്ടി നിയോഗിച്ച സെക്രട്ടറി താന്‍ അറിയാതെ ലെറ്റര്‍ പാഡുകളും ഒപ്പും ദുരുപയോഗം ചെയ്യുന്നെന്ന പരാതിയോടെയാണു മുകുന്ദന്‍ സിപിഐ ജില്ലാനേതൃത്വത്തിന് അനഭിമതനായിത്തീര്‍ന്നത്. മുന്‍ എംഎല്‍എയും മന്ത്രിയുമായിരുന്ന വി.എസ്. സുനില്‍ കുമാറിനൊപ്പം പ്രവര്‍ത്തിച്ച പിഎയ്‌ക്കെതിരേയാണു മുകുന്ദന്‍ കടുത്ത ആരോപണം ഉയര്‍ത്തിയത്. സെക്രട്ടറിയെ മാറ്റുന്നതുവരെ മുകുന്ദന്‍ പാര്‍ട്ടിനേതൃത്വവുമായി അകന്നുനിന്നു. നേതൃത്വത്തോടുള്ള അതൃപ്തി പൊതുവിടങ്ങളിലും പരസ്യമാക്കി. ജില്ലയിലെ ഒരു വിഭാഗം മുകുന്ദന് എതിരായി. ഇവരാണ് മുകുന്ദനു സീറ്റു നല്‍കുന്നതിനെ എതിര്‍ത്തത്.
ചുമട്ടുകാരനും യൂണിയര്‍ നേതാവുമായി അടിസ്ഥാന വര്‍ഗത്തില്‍നിന്ന് ഉയര്‍ന്നുവന്ന ദളിതനാണു സി.സി. മുകുന്ദന്‍. എക്കാലത്തും സാധാരണക്കാര്‍ക്കിടയിലായിരുന്നു മുകുന്ദന്റെ പ്രവര്‍ത്തനം. കഴിഞ്ഞവട്ടം കോണ്‍ഗ്രസ് സ്ഥാനാര്‍ഥി സുനില്‍ ലാലൂരിനെ കാല്‍ലക്ഷത്തിനു മുകളില്‍ വോട്ടുകള്‍ക്കാണു പരാജയപ്പെടുത്തിയത്. ജപ്തിയായ, ചോര്‍ന്നൊലിക്കുന്ന വീട്ടിലെ താമസവും ബാല്യകാല ദുരിതങ്ങള്‍ പങ്കുവയ്ക്കുകയും ചെയ്ത ജീവിതകഥ അടുത്തിടെ പുറത്തുവന്നിരുന്നു. ഇതടക്കം ജനങ്ങള്‍ക്കിടയില്‍ മുകുന്ദന്റെ മതിപ്പു വര്‍ധിപ്പിച്ചിട്ടുണ്ട്.
#Dailyhunt, #DailyhuntMalayalam, #ThrissurNews, #KeralaPolitics, #Nattika, #CPI, #CCMukundan, #BreakingNews, #PoliticalCrisis, #LDF, #MalayalamNews, #ElectionUpdate, #തൃശൂർ, #നാട്ടിക, #സിപിഐ, #രാഷ്ട്രീയം, #വാർത്തകൾ #GoogleNews, #KeralaElection, #CPIThrissur, #CCMukundanMLA, #GeethaGopi, #LDFKerala, #PoliticalNews, #KeralaState, #IndianPolitics, #ThrissurPolitics, #LatestNewsKerala, #സിസിമുകുന്ദൻ, #ഗീതാഗോപി, #കേരളരാഷ്ട്രീയം






