ഇറാന്‍ സൈന്യവും പ്രസിഡന്റും രണ്ടു വഴിക്ക്; കുവൈത്തിലും സൗദിയിലും ആക്രണം; യുഎസിനു വ്യേമാതിര്‍ത്തി തുറന്നു കൊടുത്തിട്ടില്ല; ഇനിയും ആക്രമണം തുടര്‍ന്നാല്‍ തിരിച്ചടിക്കുമെന്ന് അന്ത്യശാസന നല്‍കി സൗദി; ഗള്‍ഫ് മേഖല സമ്പൂര്‍ണ യുദ്ധത്തിലേക്കെന്ന് സൂചന

മദീന: അമേരിക്കയുമായുള്ള യുദ്ധത്തിനു നയതന്ത്രപരമായ പരിഹാരമാണു ലക്ഷ്യമിടുന്നതെന്നും രാജ്യത്തിനും ഊര്‍ജ മേഖലയ്ക്കുമെതിരേ ആക്രമണങ്ങളുണ്ടായാല്‍ അതേ നാണയത്തില്‍ തിരിച്ചടിക്കുമെന്നും ഇറാന് അന്തിമ മുന്നറിയിപ്പു നല്‍കി സൗദി അറേബ്യ. ശനിയാഴ്ച ഇറാനിയന്‍ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയന്‍ നടത്തിയ പ്രസംഗത്തിന് മുമ്പാണ് ഈ സന്ദേശം കൈമാറിയതെങ്കിലും ഇറാന്‍ സൈന്യം ഇക്കാര്യം പരിഗണിക്കാതെ ആക്രമണം തുടരുകയാണ്.
രണ്ട് ദിവസത്തിന് മുമ്പ്, സൗദി വിദേശകാര്യ മന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ രാജകുമാരന്‍ ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഖ്ചിയുമായി സംസാരിക്കുകയും റിയാദിന്റെ നിലപാട് വ്യക്തമാക്കുകയും ചെയ്തതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. സംഘര്‍ഷം കുറയ്ക്കുന്നതിനും ചര്‍ച്ചകളിലൂടെയുള്ള പരിഹാരത്തിനുമായി ഏത് തരത്തിലുള്ള മധ്യസ്ഥതയ്ക്കും സൗദി അറേബ്യ തയ്യാറാണെന്ന് മന്ത്രി പറഞ്ഞു. ഇറാനെതിരെ വ്യോമാക്രമണം നടത്താന്‍ റിയാദോ മറ്റ് ഗള്‍ഫ് രാജ്യങ്ങളോ യുഎസിന് തങ്ങളുടെ വ്യോമാതിര്‍ത്തിയോ ഭൂപ്രദേശമോ നല്‍കിയിട്ടില്ലെന്ന് അദ്ദേഹം അടിവരയിട്ടു പറഞ്ഞു.
എങ്കിലും, സൗദി ഭൂപ്രദേശത്തിനോ ഊര്‍ജ്ജ അടിസ്ഥാന സൗകര്യങ്ങള്‍ക്കോ എതിരായ ഇറാന്റെ ആക്രമണങ്ങള്‍ തുടരുകയാണെങ്കില്‍, സൈനിക നടപടികള്‍ക്കായി തങ്ങളുടെ താവളങ്ങള്‍ ഉപയോഗിക്കാന്‍ യുഎസ് സേനയെ അനുവദിക്കാന്‍ സൗദി അറേബ്യ നിര്‍ബന്ധിതമാകുമെന്ന് ഫൈസല്‍ രാജകുമാരന്‍ പറഞ്ഞു. രാജ്യത്തെ നിര്‍ണ്ണായകമായ ഊര്‍ജ്ജ കേന്ദ്രങ്ങള്‍ക്ക് നേരെ ആക്രമണം തുടര്‍ന്നാല്‍ റിയാദ് തിരിച്ചടിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ആക്രമണം തല്‍ക്കാലം നിര്‍ത്തുകയാണെന്ന് പറഞ്ഞ പ്രസിഡന്റിന്റെ വാക്കുകള്‍ വാര്‍ത്തയാകും മുന്‍പേ തന്നെ മേഖലയിലേക്ക് വീണ്ടും ആക്രമണമുണ്ടായി. പ്രസിഡന്റിന്റെ വാക്കുകള്‍ തിരുത്തി റവല്യൂഷണറി ഗാര്‍ഡ് രംഗത്തെത്തി. ഇറാനെതിരായ അമേരിക്കന്‍ ആക്രമണത്തില്‍ സഹകരിച്ചില്ലെങ്കില്‍ ആ രാജ്യങ്ങളെ ആക്രമിക്കില്ലെന്നാണ് പ്രസിഡന്റ് ഉദ്ദേശിച്ചതെന്നാണ് സൈന്യത്തിന്റെ വാദം.
അമേരിക്കയ്ക്ക് ഇടം കൊടുക്കാത്ത ഒരു രാജ്യത്തേയും തങ്ങള്‍ ആക്രമിക്കില്ലെന്നും മറ്റു രാജ്യങ്ങള്‍ക്കുനേരെ ഇനിയും ആക്രമണം കടുപ്പിക്കുമെന്നും റവല്യൂഷണറി ഗാര്‍ഡ് തിരുത്തുന്നു. ഈ മാപ്പുപറച്ചിലിനും തിരുത്തലിനും പിന്നാലെ ഇന്ന് പുലര്‍ച്ചെ ഗള്‍ഫ് മേഖലയിലുടനീളം വ്യോമാക്രമണങ്ങളും മിസൈല്‍ പ്രതിരോധ പ്രവര്‍ത്തനങ്ങളും നടന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവരികയാണ്. ദുബായി അല്‍ ബര്‍ഷയില്‍ ഇറാന്‍ ആക്രമണം തടുക്കുന്നതിനിടെ അവശിഷ്ടങ്ങള്‍ വീണ് ഒരു പാക്കിസ്ഥാന്‍ പൗരന്‍ മരിച്ചു.
ദുബായി മറീനയിലെ കെട്ടിടത്തിനും വലിയ തോതില്‍ നാശനഷ്ടമുണ്ടായി. കുവൈത്ത് രാജ്യാന്തര വിമാനത്താവളത്തിലെ ഇന്ധന സംഭരണ ശാലയ്ക്കു നേരെ ഡ്രോണ്‍ ആക്രമണം നടന്നെന്ന് കുവൈത്ത് സൈന്യം അറിയിച്ചു. സൈന്യം ഈ ഡ്രോണുകള്‍ ആകാശത്തുവച്ച് നശിപ്പിച്ചതായും അവശിഷ്ടങ്ങള്‍ പതിച്ച് അടിസ്ഥാന സൗകര്യങ്ങള്‍ക്ക് നാശം സംഭവിച്ചതായും സ്ഥിരീകരണമുണ്ട്.
സൗദി അറേബ്യയിലും പുലര്‍ച്ചെ ആക്രമണങ്ങളുണ്ടായി. 21 ഡ്രോണുകളെങ്കിലും വെടിവെച്ചിട്ടതായി സൗദി പ്രതിരോധമന്ത്രാലയം വ്യക്തമാക്കുന്നു. ബഹ്റൈനിലെ മിന സല്‍മാന്‍ തുറമുഖത്തെ കേന്ദ്രത്തിലും ആക്രമണമുണ്ടായതായി സൂചനയുണ്ട്. അതേസമയം ടെഹ്‌റാനില്‍ ഇസ്രയേല്‍യുഎസ് ആക്രമണം തുടരുകയാണ്. ഇറാനില്‍ ഇതുവരെ 1332 പേരും ഇസ്രയേലില്‍ 11 പേരും കൊല്ലപ്പെട്ടു.
ലബനനിലെ നബി ചിറ്റില്‍ ഇസ്രയേല്‍ ആക്രമണത്തില്‍ 40 പേര്‍ കൊല്ലപ്പെട്ടു. അതേസമയം അമേരിക്കയില്‍ നിന്നും ആയുധക്ഷാമവുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ പ്രചരിക്കുന്നതിനിടെയിലും ഇസ്രയേലിന് 15.1കോടി ഡോളറിന്റെ ആയുധങ്ങള്‍ വില്‍ക്കാന്‍ ഡോണള്‍ഡ് ട്രംപ് അനുമതി നല്‍കി.
#MiddleEastWar, #IranIsraelConflict, #SaudiArabia, #DonaldTrump, #GulfNews, #IranAttack, #DataCentreStrike, #GlobalCrisis, #USMilitary, #EnergySecurity, #WorldNewsMalayalam, #Tehran, #Riyadh, #InternationalPolitics, #KeralaNews, #Dailyhunt, #BreakingNews, #WarUpdates, #AIInfrastructure, #CyberSecurity






