Breaking NewsIndiaLead NewsLIFELife StyleNEWSNewsthen SpecialpoliticsWorld

എണ്ണക്കപ്പലുകള്‍ക്ക് സുരക്ഷ ഒരുക്കണം; അമേരിക്കയുമായി ചര്‍ച്ച നടത്തി ഇന്ത്യ; ഊര്‍ജ പ്രതിസന്ധി മുന്നില്‍ കണ്ട് മാരത്തണ്‍ നീക്കങ്ങള്‍; ഗ്യാസ് വിതരണത്തെ അടക്കം ബാധിച്ചേക്കും; മംഗലാപുരം റിഫൈനറിയില്‍ നിന്ന് കയറ്റുമതി നിര്‍ത്തി

ന്യൂഡല്‍ഹി: മിഡില്‍ ഈസ്റ്റില്‍ നിന്നുള്ള എണ്ണക്കപ്പലുകള്‍ക്ക് സമുദ്ര സുരക്ഷാ പരിരക്ഷ (marine cover) ഉറപ്പാക്കാന്‍ അമേരിക്കയുമായി ചര്‍ച്ച നടത്തി ഇന്ത്യ. ഗള്‍ഫ് പ്രതിസന്ധി മൂലം എണ്ണ വിതരണത്തിലുണ്ടായേക്കാവുന്ന പ്രതിസന്ധിയില്‍നിന്ന് രക്ഷപ്പെടാനുള്ള മാര്‍ഗങ്ങളുടെ ഭാഗമായാണു ചര്‍ച്ചകള്‍.

ഇതുവരെയുള്ള സാഹചര്യങ്ങളില്‍ ആശങ്കയില്ലെന്നും, എണ്ണ, എല്‍പിജി (LPG), എല്‍എന്‍ജി (LNG) എന്നിവ ഉറപ്പാക്കാന്‍ പ്രമുഖ ഉത്പാദകരുമായും വ്യാപാരികളുമായും പെട്രോളിയം മന്ത്രാലയം ചര്‍ച്ച നടത്തുകയാണെന്നും പേര് വെളിപ്പെടുത്താത്ത ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ വ്യാഴാഴ്ച അറിയിച്ചു.

Signature-ad

ഗള്‍ഫ് മേഖലയിലെ സമുദ്ര വ്യാപാരത്തിന് രാഷ്ട്രീയ റിസ്‌ക് ഇന്‍ഷുറന്‍സും സാമ്പത്തിക ഗ്യാരണ്ടിയും നല്‍കാന്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് യുഎസ് ഇന്റര്‍നാഷണല്‍ ഡെവലപ്മെന്റ് ഫിനാന്‍സ് കോര്‍പ്പറേഷനോട് ഉത്തരവിട്ടിട്ടുണ്ട്. ലോകത്തെ എണ്ണ-വാതക വിതരണത്തിന്റെ അഞ്ചിലൊന്ന് കടന്നുപോകുന്ന ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള കപ്പലുകള്‍ക്ക് യുഎസ് നാവികസേന അകമ്പടി സേവിച്ചു തുടങ്ങിയേക്കുമെന്നും അദ്ദേഹം പറഞ്ഞു.

ലോകത്തിലെ മൂന്നാമത്തെ വലിയ എണ്ണ ഇറക്കുമതി രാജ്യമായ ഇന്ത്യ, തങ്ങളുടെ എണ്ണ ഇറക്കുമതിയുടെ 40 ശതമാനത്തിനും എല്‍പിജി ഇറക്കുമതിയുടെ 85-90 ശതമാനത്തിനും മിഡില്‍ ഈസ്റ്റിനെയാണ് ആശ്രയിക്കുന്നത്. ക്രൂഡ് ഓയില്‍ ശേഖരം വര്‍ദ്ധിപ്പിക്കുന്നതിനായി റഷ്യയുള്‍പ്പെടെയുള്ള എല്ലാ സ്രോതസ്സുകളില്‍ നിന്നും എണ്ണ വാങ്ങുന്നത് ഇന്ത്യ പരിഗണിക്കുന്നുണ്ടെന്ന് ഉദ്യോഗസ്ഥന്‍ പറഞ്ഞു. വാഷിംഗ്ടണുമായി വ്യാപാര കരാറില്‍ ഏര്‍പ്പെടുന്നതിന്റെ ഭാഗമായി ഇന്ത്യന്‍ റിഫൈനറികള്‍ റഷ്യന്‍ എണ്ണയുടെ അളവ് നേരത്തെ കുറച്ചിരുന്നു.

അമേരിക്കയില്‍ നിന്നുള്ള എണ്ണയുടെയും പാചകവാതകത്തിന്റെയും ഇറക്കുമതി ഇന്ത്യ ഇതിനോടകം വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. ഇന്ത്യയുടെ ഊര്‍ജ്ജ ആവശ്യങ്ങള്‍ ഹ്രസ്വകാലത്തേക്കും ദീര്‍ഘകാലത്തേക്കും നിറവേറ്റപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ വാഷിംഗ്ടണ്‍ ഇന്ത്യയുമായി സഹകരിക്കാന്‍ തയ്യാറാണെന്ന് യുഎസ് ഡെപ്യൂട്ടി സെക്രട്ടറി ഓഫ് സ്റ്റേറ്റ് ക്രിസ്റ്റഫര്‍ ലാന്‍ഡൗ ന്യൂഡല്‍ഹിയില്‍ നടന്ന റൈസീന ഡയലോഗ് ഉച്ചകോടിയില്‍ പറഞ്ഞു.

മിഡില്‍ ഈസ്റ്റില്‍ നിന്നുള്ള ഊര്‍ജ്ജ വിതരണം കുറഞ്ഞതിനെത്തുടര്‍ന്ന് ഇന്ത്യയുടെ മംഗലാപുരം റിഫൈനറി ആന്‍ഡ് പെട്രോകെമിക്കല്‍സ് ലിമിറ്റഡ് (MRPL) ഇന്ധന കയറ്റുമതി നിര്‍ത്തിവെക്കുകയും റിഫൈനറിയിലെ ചില യൂണിറ്റുകള്‍ അടച്ചുപൂട്ടുകയും ചെയ്തു. ഇന്ത്യയുടെ പ്രധാന എല്‍എന്‍ജി വിതരണക്കാരായ ഖത്തര്‍ ഉത്പാദനം നിര്‍ത്തിയതോടെ പല ഇന്ത്യന്‍ കമ്പനികളും വ്യവസായങ്ങള്‍ക്കുള്ള ഗ്യാസ് വിതരണം വെട്ടിക്കുറച്ചു. വിതരണ സാഹചര്യം മോശമായാല്‍ ഒരു മേഖലയും അടച്ചുപൂട്ടുന്നില്ലെന്ന് ഉറപ്പാക്കാന്‍ ഗ്യാസ് വിതരണത്തില്‍ മുന്‍ഗണനകള്‍ മാറ്റുമെന്ന് ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.

ഇന്ത്യയുടെ പ്രതിദിന ഗ്യാസ് ഉപഭോഗമായ 195 ദശലക്ഷം സ്റ്റാന്‍ഡേര്‍ഡ് ക്യുബിക് മീറ്ററിന്റെ (mmscmd) പകുതിയും ഇറക്കുമതിയിലൂടെയാണ് കണ്ടെത്തുന്നത്. ഹോര്‍മുസ് കടലിടുക്ക് അടച്ചതും ഖത്തറിന്റെ ഫോഴ്സ് മജീര്‍ (അപ്രതീക്ഷിത തടസം) പ്രഖ്യാപനവും കാരണം ഏകദേശം 60 mmscmd ഗ്യാസ് ലഭ്യമല്ല. എണ്ണ-വാതക വിതരണത്തിനായി അള്‍ജീരിയയിലെ സോനാട്രാച്ച് പെട്രോളിയം, അബുദാബി നാഷണല്‍ ഓയില്‍ കമ്പനി, ടോട്ടല്‍, വിറ്റോള്‍, ട്രാഫിഗുറ തുടങ്ങിയ കമ്പനികളുമായി ഇന്ത്യ ചര്‍ച്ചകള്‍ നടത്തിവരികയാണ്. എണ്ണമന്ത്രി ഹര്‍ദീപ് സിംഗ് പുരി അന്താരാഷ്ട്ര ഊര്‍ജ്ജ ഏജന്‍സിയുമായും ഒപെക് (OPEC) പ്രതിനിധികളുമായും നിലവിലെ വിപണി സാഹചര്യം ചര്‍ച്ച ചെയ്തിട്ടുണ്ട്.

#ഇന്ത്യയുഎസ്ബന്ധം, #ഊർജ്ജപ്രതിസന്ധി, #എണ്ണവില, #ഗൾഫ്പ്രതിസന്ധി, #ഇന്ത്യൻവാർത്തകൾ, #ഹർദീപ്സിംഗ്പുരി, #പെട്രോളിയം, #മലയാളംവാർത്തകൾ, #EnergySecurity, #IndiaUSCooperation, #OilSupply, #MiddleEastCrisis, #LNGSupply, #IndiaOilNews, #BreakingNewsMalayalam, #HardeepSinghPuri, #RaisinaDialogue, #DailyhuntMalayalam, #ShippingInsurance, #GlobalOilMarket

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: