Breaking NewsKeralaLead NewsNEWS

2013 ഒക്ടോബർ 27 ഞായറാഴ്ച…സംസ്ഥാന പോലീസ് കായികമേളയുടെ സമാപനച്ചടങ്ങ് ഉദ്ഘാടനം ചെയ്യാൻ കണ്ണൂരെത്തിയ മുഖ്യമന്ത്രിക്കു നേരെ കല്ലുകൾ പാഞ്ഞെത്തി, തകർന്ന കാറിന്റെ ചില്ലുകൊണ്ട് ഉമ്മൻചാണ്ടിക്ക് നെറ്റിയിൽ രണ്ടിടത്ത് മുറിവ്, നെഞ്ചിലും കല്ലേറുകൊണ്ടു…അപ്പോഴും പറഞ്ഞത് ഒരു പ്രശ്നവും ഉണ്ടാക്കരുത് എന്നാണ്… ഫേസ്ബുക്ക് ചിത്രം മാറ്റി ചാണ്ടി ഉമ്മൻ

കണ്ണൂർ: 2013 ഒക്ടോബർ 27 ഞായറാഴ്ച, സംസ്ഥാന പോലീസ് കായികമേളയുടെ സമാപനച്ചടങ്ങ് ഉദ്ഘാടനം ചെയ്യാനെത്തിയ മുഖ്യമന്ത്രിക്കു നേരെ കല്ലുകൾ പാഞ്ഞെത്തി, കണ്ണൂർ നഗരത്തിൽ നടന്ന ഇടതുമുന്നണി കരിങ്കൊടി പ്രതിഷേധത്തിനിടെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്ക് കല്ലേറിൽ പരുക്കേറ്റു. ഉമ്മൻചാണ്ടിക്കെതിരെയുള്ള എൽഡിഎഫ് പ്രതിഷേധത്തിന്റെ ഭാഗമായായിരുന്നു ആ കരിങ്കൊടി പ്രകടനം. കല്ലേറിൽ തകർന്ന കാറിന്റെ ചില്ലുകൊണ്ട് ഉമ്മൻചാണ്ടിക്ക് നെറ്റിയിൽ രണ്ടിടത്ത് മുറിവുണ്ടായി. നെഞ്ചിലും കല്ലേറുകൊണ്ടു.

ആരോഗ്യമന്ത്രി വീണാ ജോർജിന് നേരേ കെ.എസ്.യു. അക്രമമുണ്ടായെന്ന വാർത്ത പരന്നപ്പോൾ നാട്ടുകാരുടെ മനസ്സിൽ ആദ്യം തെളിഞ്ഞത് 13 കൊല്ലം മുൻപ് നടന്ന സംഭവമാണ്. അന്നത്തെ സംഭവത്തിന്റെ ഓർമപ്പെടുത്തൽ പോലെ ഫേസ്ബുക്ക് ചിത്രം മാറ്റി ചാണ്ടി ഉമ്മൻ. അന്നു ഉമ്മൻചാണ്ടിക്കുനേരെയുണ്ടായ കല്ലേറ് ചിത്രമാണ് ചാണ്ടി ഫേസ്ബുക്കിൽ ഇട്ടത്.

Signature-ad

അന്നു സംസ്ഥാന പോലീസ് കായികമേളയുടെ സമാപനച്ചടങ്ങ് ഉദ്ഘാടനം ചെയ്യാനെത്തിയതായിരുന്നു ഉമ്മൻചാണ്ടി. അന്ന് മുഖ്യമന്ത്രിക്കൊപ്പം കാറിലുണ്ടായിരുന്ന കെപിസിസി ജനറൽ സെക്രട്ടറി ടി.സിദ്ദിഖ്, മന്ത്രി കെസി ജോസഫ് എന്നിവർക്കും അന്നത്തെ ആക്രമണത്തിൽ പരുക്കേറ്റിരുന്നു.

കോഴിക്കോട് വിമാനത്താവളത്തിൽനിന്ന് വൈകിട്ട് കാറിൽ അഞ്ചരയോടെയായിരുന്നു മുഖ്യമന്ത്രി കണ്ണൂരിലെത്തിയത്. പ്രതിഷേധക്കാരെ മാറ്റാൻ പോലീസ് ലാത്തിവീശി. അതിനിടെ ബാരിക്കേഡ് മാറ്റി മുഖ്യമന്ത്രിയെ കടത്തിവിടുന്നതിനിടയിലാണ് കല്ലേറുണ്ടായത്. വാഹനത്തിന്റെ ഇരുഭാഗത്തെയും ചില്ലുകൾ തകർന്നു. പരുക്ക് കാര്യമാക്കാതെ ഉദ്ഘാടനച്ചടങ്ങിൽ മുഖ്യമന്ത്രി പങ്കെടുത്തു. കണ്ണൂരിലെ സഹപ്രവർത്തകർ അനുഭവിക്കുന്നതിന്റെ ചെറിയൊരു ഭാഗമാണ് താൻ അനുഭവിച്ചതെന്നായിരുന്നു സമ്മേളനത്തിൽ ഉമ്മൻചാണ്ടിയുടെ പ്രതികരണം.

ആ സംഭവത്തിൽ രണ്ട് എംഎൽഎമാരടക്കം ആയിരത്തോളം പേർക്കെതിരെയായിരുന്നു അന്ന് കേസ്. എംഎൽഎമാരായ കെ.കെ. നാരായണൻ, സി. കൃഷ്ണൻ, ഡി.വൈ.എഫ്.ഐ. ജില്ലാ സെക്രട്ടറി ബിനോയ് കുര്യൻ, ബിജു കണ്ടക്കൈ, പി.കെ.ശബരീഷ് കുമാർ തുടങ്ങിയവർക്കെതിരെയായിരുന്നു കേസ്. ‘ഉമ്മൻചാണ്ടിയെ കൊല്ലെടാ’ എന്നലറിവിളിച്ചാണ് അക്രമികളെത്തിയതെന്നാണ് പ്രഥമ വിവര സ്റ്റേറ്റ്മെന്റ്. 15 പേരെ അറസ്റ്റ് ചെയ്തു. വധശ്രമമെന്നായിരുന്നു റിമാൻഡ് റിപ്പോർട്ട്.

അതേസമയം മുഖ്യമന്ത്രിക്കെതിരായ ആക്രമണത്തെ ന്യായീകരിക്കാനാകില്ലെന്നായിരുന്നു അന്ന് പ്രതിപക്ഷ നേതാവായിരുന്ന വി.എസ്. അച്യുതാനന്ദന്റെ പ്രതികരണം. പക്ഷെ അക്രമത്തിൽ എൽഡി.എഫിന് പങ്കില്ലെന്ന് അന്നത്തെ സി.പി.എം. സംസ്ഥാന സെക്രട്ടറി പിണറായി വിജയനും സി.പി.ഐ. സംസ്ഥാന സെക്രട്ടറി പന്ന്യൻ രവീന്ദ്രനും പറഞ്ഞത്. പിണറായിയുടെ വാക്ക് ആത്മാർഥമെങ്കിൽ അതിൽ താൻ അതിയായി സന്തോഷിക്കുന്നുവെന്നായിരുന്നു അക്രമത്തിനുശേഷം നടന്ന രാഷ്ട്രീയ വിശദീകരണയോഗത്തിൽ ഉമ്മൻ ചാണ്ടിയുടെ പ്രതികരണം. വർഷങ്ങൾ നീണ്ട നിയമയുദ്ധത്തിനുശേഷം മൂന്നുപേരെ മാത്രം ശിക്ഷിക്കുകയും ചെയ്തു.

ഈ സംഭവം ഓർമപ്പെടുത്തുകയാണ് എംഎൽഎ ചാണ്ടി ഉമ്മൻ. ഇതൊരു ഓർമ്മപ്പെടുത്തലാണ്. ആക്രമിക്കപ്പെട്ട ശേഷവും ഉമ്മൻചാണ്ടി പൊതുപരിപാടിയിൽ പങ്കെടുത്തു. അപ്പോഴും ഉമ്മൻചാണ്ടി പറഞ്ഞത് ഒരു പ്രശ്നവും ഉണ്ടാക്കരുത് എന്നാണ്. പ്രതിപക്ഷ നേതാക്കന്മാർ സുരക്ഷിതരായിരിക്കണം എന്ന് പറഞ്ഞു. അതിനുവേണ്ടി പോലീസിനെ അയക്കുകയും തന്റെ ചെയ്തുവെന്നും ചാണ്ടി ഉമ്മൻ പ്രതികരിച്ചു.

എന്നാൽ ഇവിടെ ഗുണ്ടകളെ ഉപയോഗിച്ച് കോൺഗ്രസിന്റെ ഓഫീസ് തകർക്കുകയും പ്രവർത്തകരെ ആക്രമിക്കുകയും ആണ് ചെയ്യുന്നത്. ഇതാണ് കോൺഗ്രസും സിപിഐഎമ്മും തമ്മിലുള്ള വ്യത്യാസം. ഇല്ലാത്ത പ്രശ്നം ഊതിപെരുപ്പിച്ചെടുത്ത് പ്രശ്നമുണ്ടാക്കാൻ ശ്രമിക്കുന്നു. അതുകൊണ്ടാണ് ഉമ്മൻചാണ്ടി ആക്രമിക്കപ്പെട്ട ചിത്രം പങ്കുവെച്ചതെന്നും ചാണ്ടി ഉമ്മൻ കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: