Breaking NewsBusinessIndiaLead NewsNEWSpoliticsWorld

ഇന്ത്യയ്ക്ക് വൻ വാ​ഗ്ദാനവുമായി ഇസ്രയേൽ! ‘ബ്രഹ്മോസിനെക്കാൾ വേ​ഗതയും 2000 കിമീ പരിധിയുമുള്ള മാരക മിസൈൽ ‘ഗോൾഡൻ ഹൊറൈസൺ’ നൽകാം’

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനം നടക്കാനിരിക്കെ ഇന്ത്യയ്ക്ക് തന്ത്രപ്രധാനമായ മിസൈൽ നൽകാമെന്ന്‌ വാഗ്ദാനം ചെയ്ത് ഇസ്രയേൽ. ഭൂഗർഭ ബങ്കറുകൾ, ശക്തിപ്പെടുത്തിയ സൈനിക കേന്ദ്രങ്ങൾ, ആണവ നിലയങ്ങൾ എന്നിവ തകർക്കാൻ പ്രത്യേകം രൂപകൽപ്പന ചെയ്ത ‘ഗോൾഡൻ ഹൊറൈസൺ’ എന്ന മിസൈൽ ആണ് ഇസ്രയേൽ ഇന്ത്യയ്ക്ക് നല്കാനുള്ള സന്നദ്ധത പ്രകടമാക്കിയിക്കുന്നത്.

ഏകദേശം 1,000 മുതൽ 2,000 കിലോമീറ്റർ വരെ പ്രഹരപരിധിയുള്ള ഈ മിസൈലിന് ഹൈപ്പർസോണിക് വേഗം ( മാക് 5) കൈവരിക്കാനുള്ള ശേഷിയുണ്ട്. അതിനാൽ നിലവിലെ വ്യോമ പ്രതിരോധ സംവിധാനങ്ങൾ ഉപയോഗിച്ച് ഇതിനെ തടയുക എന്നത് അങ്ങേയറ്റം വെല്ലുവിളിയാണ്. സൂപ്പർസോണിക് ക്രൂസ് മിസൈൽ വിഭാഗത്തിൽ ലോകത്തിലേറ്റവും വേഗമേറിയ നിലവിലെ ബ്രഹ്‌മോസ് മിസൈലിനേക്കാൾ വേഗതയേറിയതാണ് ഗോൾഡൻ ഹൊറൈസൺ. ബ്രഹ്‌മോസിന് ശബ്ദത്തേക്കാൾ മൂന്നുമടങ്ങ് ( മാക് 3) വേഗമാണുള്ളത്.

Signature-ad

യുദ്ധവിമാനങ്ങളിൽനിന്ന് വിക്ഷേപിക്കുന്നവയാണ് ഗോൾഡൻ ഹൊറൈസൺ മിസൈൽ. ഇസ്രയേലുമായുള്ള കരാർ യാഥാർഥ്യമായാൽ വ്യോമസേനയുടെ സുഖോയ്-30 എംകെഐ യുദ്ധവിമാനങ്ങളിലാകും ഇവയെ ഘടിപ്പിക്കുക. ഇസ്രായേലിന്റെ ഈ വാഗ്ദാനം ഇന്ത്യ ഗൗരവകരമായി പരിഗണിച്ചുവരികയാണ്. ഈ മിസൈൽ ഇന്ത്യൻ സേനയുടെ ഭാഗമായാൽ ദക്ഷിണേഷ്യൻ മേഖലയിൽ ഇന്ത്യയ്ക്ക് തന്ത്രപരമായ മുൻതൂക്കം ലഭിക്കുമെന്നാണ് പ്രതിരോധ വിദഗ്ധർ വിലയിരുത്തുന്നത്. നിലവിൽ ഇന്ത്യ അഗ്‌നി-5 ഉൾപ്പെടെയുള്ള ഭൂതല ബാലിസ്റ്റിക് മിസൈലുകൾ സ്വന്തമായി വികസിപ്പിച്ചിട്ടുണ്ടെങ്കിലും, ആകാശത്തുനിന്ന് തൊടുക്കാവുന്ന ഇത്രയും ദൂരപരിധിയുള്ള മിസൈലുകൾ ഇന്ത്യയുടെ പ്രതിരോധ മേഖലയ്ക്ക് പുതിയ കരുത്ത് പകരും.

ഇസ്രായേലിന്റെ ‘സിൽവർ സ്പാരോ’ എന്ന മിസൈലിൽ നിന്നാണ് ഇത് വികസിപ്പിച്ചെടുത്തിരിക്കുന്നത്. നിലവിൽ ഇന്ത്യ ഉപയോഗിക്കുന്ന ലോറ (400 കിലോ മീറ്റർ), റാംപേജ് (250 കിലോ മീറ്റർ) എന്നീ മിസൈലുകളേക്കാൾ ദൂരപരിധിയും പ്രഹരശേഷിയും ഇതിനുണ്ട്.

ഇന്ത്യയുടെ വ്യോമാക്രമണങ്ങൾ കൂടുതൽ മാരകമാകാൻ ഈ മിസൈലിന്റെ സാന്നിധ്യം സഹായിക്കും. നിലവിൽ പാകിസ്താന്റെ പക്കൽ ഇത്തരം ആയുധമില്ല. എന്നാൽ ചൈനയുടെ പക്കൽ ജെഎൽ-1 എന്ന യുദ്ധവിമാനങ്ങളിൽ നിന്ന് വിക്ഷേപിക്കാവുന്ന ബാലിസ്റ്റിക് മിസൈലുണ്ട്. ഹൈപ്പർസോണിക് മിസൈലായ ഡിഎഫ്-21 നെ പരിഷ്‌കരിച്ച് വ്യോമാക്രമണത്തിന് ഉതകുന്ന രീതിയിൽ വികസിപ്പിച്ചതാണ് ജെഎൽ-1. ഇതിന് 3000 കിലോമീറ്ററോളം പ്രഹരപരിധിയുണ്ടെന്നാണ് റിപ്പോർട്ടുകൾ. തന്ത്രപ്രധാനമായ ഈ ആയുധം ചൈന മറ്റൊരു രാജ്യത്തിനും നൽകാറില്ല.

ഇസ്രയേലിന്റെ ഗോൾഡൻ ഹൊറൈസൺ ഇന്ത്യയുടെ വ്യോമാക്രമണ ശേഷി വൻതോതിൽ വർദ്ധിപ്പിക്കുന്നതിന് സഹായിക്കും. അസാമാന്യ വേഗതയും ദൂരപരിധിയും, പ്രതിരോധ സംവിധാനങ്ങളെ മറികടക്കാനുള്ള ശേഷിയും ഇതിനെ മാരകായുധമാക്കി മാറ്റുന്നു. ചൈനയുടെ ജെഎൽ-1 പ്രയോഗിക്കണമെങ്കിൽ അവരുടെ പക്കലുള്ള ബോംബർ വിമാനമായ എച്ച്-6എൻ വേണ്ടിവരും. എന്നാൽ ഇസ്രയേലിന്റെ ഗോൾഡൻ ഹൊറൈസൺ പ്രയോഗിക്കാൻ ഇന്ത്യയുടെ പക്കലുള്ള സുഖോയ് വിമാനങ്ങൾ മാത്രം മതിയാകും.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: