വാഹനാപകടത്തിൽ മരിച്ച വ്യക്തിയുടെ കുടുംബത്തിന് നഷ്ടപരിഹാരം നൽകിയില്ല; തമിഴ്നാട് സ്റ്റേറ്റ് എക്സ്പ്രസ് ട്രാൻസ്പോർട്ട് കോർപ്പറേഷന്റെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ച് കോടതി

പുത്തൂർ: വാഹനാപകടത്തിൽ മരിച്ച യുവാവിന് കോടതി നിശ്ചയിച്ച നഷ്ടപരിഹാരം നൽകാത്തതിനെ തുടർന്ന് തമിഴ്നാട് എക്സ്പ്രസ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ്റെ ബാങ്കിൽ നിന്നുള്ള തുക മരവിപ്പിച്ചു. കോടതി ഉത്തരവ്. 25,79,317 രൂപ മരവിപ്പിക്കാനാണ് പുനലൂർ മോട്ടോർ ആക്സിഡൻ്റ് ട്രിബ്യൂണൽ ഉത്തരവ് പുറപ്പെടുവിച്ചത്.
പുത്തൂർ കാരിക്കൽ കോട്ടൂർ വീട്ടിൽ അഖിലി(20)ൻ്റെ മരണത്തിനിടയാക്കിയ അപകടവുമായി ബന്ധപ്പെട്ടാണ് ഉത്തരവ്. 2017-ൽ തെന്മലയിൽ എവച്ചാണ് തമിഴ്നാട് സ്റ്റേറ്റ് എക്സ്പ്രാസ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ വക ബസിടിച്ച് അഖിൽ മരിച്ചത്. തുടർന്ന് പുനലൂർ വാഹനാപകട നഷ്ടപരിഹാര ട്രിബ്യൂണൽ മുൻപാകെ കേസ് ഫയൽ ചെയ്തു.
2024-ൽ 18,10,200 രൂപയും കോടതിച്ചെലവും പലിശയും 23,65,915 രൂപ അനുവദിച്ച് കുടുംബത്തിന് നൽകാനുള്ള ഉത്തരവുണ്ടായിരുന്നു. എന്നാൽ തുക കെട്ടിവയ്ക്കാൻ കമ്പനി തയ്യാറായില്ല. ഇതുമായി ബന്ധപ്പെട്ട അഖിലിൻ്റെ അമ്മ എൽ. ഗിരിജ വീണ്ടും കോടതിയെ സമീപിക്കുകയായിരുന്നു.
തുടർന്നാണ് ഇൻഷുറൻസ് ചെയ്തിട്ടില്ലാത്ത ബസിൻറെ ഉടമയായ തമിഴ്നാട് ട്രാൻസ്പോർട്ട് കോർപ്പറേഷൻ്റെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ചെന്നൈ പാർക്ക് ടൗൺ ബാങ്കിൽ നിന്ന് മുൻ തുകയും പലിശയുൾപ്പെടെയുള്ള തുക മരവിപ്പിക്കാൻ ഉത്തരവുണ്ടായത്. ഹർജിക്കാർക്കുവേണ്ടി കൊട്ടാരക്കര ബാറിലെ അഭിഭാഷകനും പവിത്രേശ്വരം ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡൻറുമായ തോമസ് വർഗീസ് ഹാജരായി.






