കാരുണ്യത്തിനായി നാട് കൈകോർത്തു; പായസം ചലഞ്ചിലൂടെ നേടിയത് ഒരു കോടി
കോവിഡ് പ്രതിസന്ധി മൂലം വരുമാനം നിലച്ചപ്പോഴാണ് വൃക്ക രോഗികളെ സഹായിക്കാൻ പായസം ചലഞ്ച് സംഘടിപ്പിച്ചത്. ഒരു നാട് ഒരു ദിവസം കൊണ്ട് സമാഹരിച്ചത് ഒരു കോടി രൂപ…!
തിരൂർ: ദരിദ്രരും പാവപ്പെട്ടവരുമായ വൃക്ക രോഗികളുടെ ചികിത്സയ്ക്കു വേണ്ടിയുള്ള ധനസമാഹരണത്തിനായി തിരൂരിൽ നടത്തിയ പായസം ചലഞ്ച് ചരിത്രമായി. ഒരു നാട് ഒരു ദിവസം കൊണ്ട് സമാഹരിച്ചത് ഒരു കോടി രൂപ.
വാണിയന്നൂർ അഭയം ഡയാലിസിസ് സെൻ്ററിൻ്റെ ധനശേഖരണത്തിനായാണ് നാട് ഒന്നായി കൈകോർത്തത്. 40,000 ലിറ്റർ പാലട പായസമാണ് വിതരണം ചെയ്തത്.
ഇതിലൂടെ ഒരുകോടി രൂപയാണ് ഡയാലിസിസ് സെൻ്റർ സമാഹരിച്ചത്. വൃക്ക രോഗികൾക്ക് കൈത്താങ്ങാകാനാണ് പായസം ചലഞ്ച് സംഘടിപ്പിച്ചത്. നിരവധി രോഗികൾക്ക് സൗജന്യമായി ഡയാലിസിസ് ചെയ്യാൻ വൻ തുക ചെലവ് വരുന്നുണ്ട്.
കോവിഡ് പ്രതിസന്ധി കാരണം വരുമാനം നിലച്ചപ്പോഴാണ് സ്നേഹതീരം വളൻ്റിയർ വിങ്ങുമായി സഹകരിച്ച് പായസം ചലഞ്ച് നടത്തിയത്. കോൺഫെഡറേഷൻ ഓഫ് കേരള കാറ്ററിങ് അസോസിയേഷനിലെ 200 പാചകക്കാരാണ് പായസം തയാറാക്കിയത്.
രണ്ട് നഗരസഭകളിലും 14 പഞ്ചായത്തുകളിലും തിരൂർ ബസ് സ്റ്റാൻഡ്, ഫോറിൻ മാർക്കറ്റ് തുടങ്ങിയിടങ്ങളിലും വിതരണം ചെയ്തു. 50 എൻ.ജി.ഒമാരും, 500 വളൻ്റിയർമാരും നേതൃത്വം നൽകി. ചെയർമാൻ നാസർ കുറ്റൂർ, കൺവീനർ സൈനുദ്ദീൻ, അഭയം ചെയർമാൻ പി. കോയ മാസ്റ്റർ, കൺവീനർ കുഞ്ഞാലിക്കുട്ടി മാസ്റ്റർ, ഷബീർ എന്നിവർ നേതൃത്വം നൽകി.