പാർട്ടി പറഞ്ഞാൽ മത്സരിക്കാൻ റെഡിയായി ജി.സുധാകരൻ : മത്സരിക്കണമെന്ന് വലിയ നിർബന്ധമൊന്നുമില്ലെന്നും വെളിപ്പെടുത്തൽ : മന്ത്രിയായി ചെയ്യാവുന്നതെല്ലാം ജനങ്ങൾക്ക് ചെയ്തു കാണിച്ചു കൊടുത്തു കഴിഞ്ഞു

ആലപ്പുഴ: പാർട്ടി പറഞ്ഞാൽ മത്സരിക്കാൻ തയ്യാറാണെന്ന സൂചനയുമായി മുൻമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ ജി സുധാകരൻ.
പാർട്ടിയുടെ തെറ്റുകളെയും നേതാക്കളുടെ വഴിവിട്ട നടപടികളെയും രൂക്ഷമായി വിമർശിക്കുന്ന സുധാകരൻ വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുമോ എന്ന ചോദ്യം പല കോണുകളിൽ നിന്നും ഉന്നയിക്കപ്പെടുന്നതിനിടയിലാണ് പാർട്ടി പറഞ്ഞാൽ താൻ കളത്തിലിറങ്ങും എന്ന് സുധാകരൻ വ്യക്തമാക്കിയിരിക്കുന്നത്.
എന്നാൽ തനിക്ക് മത്സരിക്കണം എന്ന് യാതൊരു നിർബന്ധവും ഇല്ലെന്നും സുധാകരൻ വ്യക്തമാക്കുന്നു.
അതിനുള്ള കാരണമായി സുധാകരൻ പറയുന്നത് ഇതാണ് –
എനിക്ക് മത്സരിക്കണമെന്ന് യാതൊരു നിർബന്ധവുമില്ല. നാല് തവണ ജയിച്ചു. എന്നെ മിനിസ്റ്ററാക്കി. ചെയ്യാവുന്നത് ചെയ്ത് ജനങ്ങളെ കാണിച്ചുകൊടുത്തില്ലേ. തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ ആയാലും സംഘടനാ പ്രവർത്തനത്തിൽ ആയാലും പാർട്ടി പറയുന്നതിന് അപ്പുറം പറയുകയോ പ്രവർത്തിക്കുകയോ ചെയ്തിട്ടില്ല.തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ സജീവമാകും. മത്സരിക്കുന്നതിനെ കുറിച്ച് ചിന്തിച്ചിട്ടില്ല. പാർട്ടി പറഞ്ഞാൽ മത്സരിക്കും.
സുധാകരനെ ഇക്കുറി നിയമസഭയിലേക്ക് അയക്കാൻ പാർട്ടി മുതിരുമോ എന്നതാണ് ഇനി അറിയാനുള്ളത്.നേതൃത്വവുമായി വലിയ സുഖത്തിലല്ലാത്ത സുധാകരനെ മത്സരിപ്പിക്കുന്ന കാര്യം വിശദമായിത്തന്നെ ചർച്ച ചെയ്തതിനുശേഷം ആയിരിക്കും തീരുമാനം.
വർഗീയ പരാമർശം നടത്തുന്ന രാഷ്ട്രീയ നേതാക്കൾക്കെതിരെയും സുധാകരൻ ആഞ്ഞടിച്ചു.ആരുടെയും പേര് പറഞ്ഞല്ല പരാമർശമെങ്കിലും അടുത്തിടെ വർഗീയ പരാമർശം നടത്തി വെട്ടിലായ സജി ചെറിയാനുള്ള ഒളിയമ്പാണ് സുധാകരൻ തൊടുത്തുവിട്ടതെന്ന് പലരും ചൂണ്ടിക്കാട്ടുന്നു.
വർഗീയ പരാമർശ പ്രസ്താവന നടത്തുന്നവർ മൂക്കാതെ പഴുത്തവരാണ്. മന്ത്രി പദവിയിലെത്താൻ യോഗ്യത ഉണ്ടോ എന്ന് സ്വയം ചോദിക്കണമെന്നും സുധാകരൻ ഒരു സ്വകാര്യ ചാനലിൽ നൽകിയ അഭിമുഖത്തിൽ പ്രതികരിച്ചു.
പാർട്ടിക്കും സമൂഹത്തിനുമെല്ലാം ദോഷകരമാകുന്ന, വർഗീയതയെ പ്രോത്സാഹിപ്പിക്കുന്ന വാക്കുകൾ ആരിൽ നിന്നെങ്കിലും വരുന്നുണ്ടെങ്കിൽ വിളഞ്ഞല്ല പഴുത്തത് എന്ന് കരുതിയാൽ മതി. വിളയാതെ പഴുത്തതാ. സ്വയം ഉള്ളിലോട്ട് നോക്കട്ടെ. താൻ ഈ പോസ്റ്റ് വരെ വരാൻ യോഗ്യനാണോയെന്ന് സ്വയം നോക്കട്ടെ. ആണെങ്കിൽ ആ യോഗ്യത നിലനിർത്തട്ടെ എന്നതല്ലാതെ ആരെപ്പറ്റിയും ഒന്നും പറയാനില്ലെന്ന് സുധാകരൻ വ്യക്തമാക്കി.






