കയ്യിൽ നിന്നു പോയ പ്രസ്താവനയിൽ ന്യായീകരിക്കാൻ ശ്രമിച്ച് മന്ത്രി സജി ചെറിയാൻ : പറഞ്ഞത് യാഥാർത്ഥ്യമാണെന്ന് സജി ചെറിയാൻ : പ്രസ്താവനയുടെ പേരിൽ തെറ്റിദ്ധരിപ്പിക്കാൻ ശ്രമം : പറഞ്ഞതിനെ വളച്ചൊടിച്ചെന്നും മന്ത്രി

തിരുവനന്തപുരം : വീണ്ടും വാ വിട്ട വാക്കുകൾ കൊണ്ട് മന്ത്രി സജി ചെറിയാൻ വിവാദങ്ങളിൽ കുടുങ്ങിയതോടെ സിപിഎം പ്രതിരോധത്തിലായി.
മുൻപും സജി ചെറിയാന്റെ പ്രസ്താവനകൾ പാർട്ടിയെ വെട്ടിലാക്കിയിട്ടുണ്ട്.ലീഗിനെതിരെ വെള്ളാപ്പള്ളി പറഞ്ഞുകൊണ്ടിരിക്കുന്ന പ്രസ്താവനകൾ സിപിഎമ്മിനെ കുഴപ്പത്തിലാക്കിക്കൊണ്ടിരിക്കുന്നതി നിടയിലാണ് സജി ചെറിയാന്റെ പ്രസ്താവന പാർട്ടിക്ക് അടുത്ത തലവേദന ആയിരിക്കുന്നത്.
തന്റെ പ്രസ്താവന വളച്ചൊടിച്ചെന്നും അതിന്റെ പേരിൽ തെറ്റിദ്ധരിപ്പിക്കാനാണ് ശ്രമമെന്നും സജി ചെറിയാൻ വിവാദ പ്രസ്താവനയെ ന്യായീകരിച്ചുകൊണ്ട് പറയുന്നുണ്ട്. . താൻ പറഞ്ഞത് യാഥാർത്ഥ്യമാണ്. മുസ്ലിം മേഖലയിൽ ലീഗും ഹിന്ദു മേഖലയിൽ ബിജെപിയും നയിക്കുന്നു. ഈ സാഹചര്യം ഉണ്ടാകരുതെന്നാണ് താൻ ഉദ്ദേശിച്ചതെന്നും അദ്ദേഹം പറഞ്ഞു.
ആർഎസ്എസ് ഉയർത്തുന്ന വർഗീയത പ്രതിരോധിക്കേണ്ടതുണ്ട്. ആർഎസ്എസുകാർ ഉയർത്തുന്ന വർഗീയതയെ ന്യൂനപക്ഷ വർഗീയത കൊണ്ട് നേരിടാൻ കഴിയില്ല. അതിന് കേരളത്തിലെ ഇടതുപക്ഷത്തെ ശക്തിപ്പെടുത്തണം.
കാസർകോട് മുനിസിപ്പാലിറ്റിയിൽ 39 സീറ്റ് ഉണ്ട്. മതേതരത്വം പറഞ്ഞ് ഞങ്ങൾക്ക് കിട്ടിയത് ഒരു സീറ്റാണ്. കോൺഗ്രസിന് 2 സീറ്റ് ലഭിച്ചു. വർഗീയത പറഞ്ഞ ബിജെപിക്ക് 12 സീറ്റ് കിട്ടി. ലീഗിൽ നിന്ന് 22 പേർ ജയിച്ചു. അവരുടെ പേരുകൾ വായിക്കാൻ മാത്രമേ താൻ പറഞ്ഞിട്ടുള്ളുവെന്നും ഈ അവസ്ഥ കേരളത്തിൽ മറ്റൊരിടത്തും വരരുത് എന്ന് മാത്രമേ താൻ ആഗ്രഹിച്ചുള്ളൂവെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
കേരളത്തിൽ എല്ലാ വിഷയത്തിലും ന്യൂനപക്ഷത്തോടൊപ്പം ആണ് മുഖ്യമന്ത്രി നിന്നത്. കേരളത്തിൽ ഇടതുപക്ഷത്തിന്റെ കാലത്ത് ഒരിക്കൽ പോലും വർഗീയ കലാപം നടന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ലീഗ് ജയിച്ചത് വർഗീയ ശക്തികളുടെ വോട്ടുകൾ കൊണ്ടാണോ എന്ന ചോദ്യത്തിന് സജി ചെറിയാൻ ക്ഷുഭിതനായാണ് പ്രതികരിച്ചത്.
യുഡിഎഫ് നടത്തുന്ന വർഗീയ ധ്രുവീകരണം എന്തെന്ന് മനസിലാക്കാൻ തദ്ദേശ തെരഞ്ഞെടുപ്പിൽ മലപ്പുറത്ത് ജയിച്ച ആളുകളുടെ പേര് പരിശോധിച്ച് നോക്കിയാൽ മതിയെന്നായിരുന്നു സജി ചെറിയാൻ കഴിഞ്ഞ ദിവസം പറഞ്ഞത്
“നിങ്ങൾ കാസർകോട് നഗരസഭ റിസൾട്ട് പരിശോധിച്ചാൽ മതി ആർക്കെല്ലാം എവിടെയെല്ലാം ഭൂരിപക്ഷമുണ്ടോ ആ സമുദായത്തിൽ പെട്ടവരേ ജയിക്കൂ. അങ്ങനെ കേരളം പോണോ? ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും അതല്ലേ സംഭവിക്കുന്നത്. മലപ്പുറം ജില്ലാ പഞ്ചായത്തിൽ ജയിച്ചു വന്നവരുടെ പേരെടുത്ത് വായിച്ചുനോക്ക്. എന്താണ് നമ്മുടെ രാജ്യത്തിന്റെ സ്ഥിതി. നിങ്ങളിത് ഉത്തർ പ്രദേശും മധ്യപ്രദേശുമാക്കാൻ നിൽക്കരുത്.”- സജി ചെറിയാൻ പറഞ്ഞത്. ഇതാണ്.






