റിപ്പബ്ലിക് ദിനം അടുത്തെത്തുമ്പോഴേക്കും വീണ്ടും അതിർത്തിയിൽ ആയുധങ്ങളുടെ ശബ്ദം: ശ്രീനഗറിൽ നിയന്ത്രണരേഖയ്ക്ക് അടുത്ത് പാക്ക് ഡ്രോണുകൾ : ജാഗ്രതയോടെ സൈന്യം: കനത്ത സുരക്ഷ

ശ്രീനഗർ: ഇന്ത്യൻ റിപ്പബ്ലിക് ദിനം അടുത്തെത്തുമ്പോൾ അതിർത്തിയിൽ ഇന്ത്യ – പാക്ക് നിയന്ത്രണ രേഖയ്ക്ക് സമീപം വീണ്ടുമൊരു ഏറ്റുമുട്ടലിന്റെ സൂചനകൾ. നിയന്ത്രണ രേഖയ്ക്ക് സമീപം വീണ്ടും പാക് ഡ്രോണുകൾ കണ്ടതായി റിപ്പോർട്ടുകൾ പുറത്തുവരുന്നു.. ജമ്മു കശ്മീരിലെ നൗഷേര സെക്ടറിൽ പാകിസ്താൻ ഡ്രോണിനു നേരെ ഇന്ത്യൻ സൈന്യം വെടിയുതിർത്തതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കൂടുതൽ ഡ്രോണുകൾ കണ്ടതായും റിപ്പോർട്ടുകളുണ്ട്. ഇന്നലെ രാത്രിയോടെയായിരുന്നു സംഭവം.
കഴിഞ്ഞ വർഷത്തെ ഓപ്പറേഷൻ സിന്ദൂറിന്റെ സമയത്ത് കണ്ടതിന് സമാനമായി രാത്രി ആകാശം പ്രകാശമാനമാക്കുന്ന ട്രേസർ റൗണ്ടുകളുടെയും, വെടിയുണ്ടകളുടെയും വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നു. ഡ്രോണുകൾ തോക്കുകളോ മയക്കുമരുന്നുകളോ ഉപേക്ഷിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കാൻ സൈന്യം ഈ പ്രദേശം നിരീക്ഷിച്ചുവരികയാണ്.
ആക്രമണ സൂചനകളുടെ പശ്ചാത്തലത്തിൽ പ്രദേശത്ത് സൈന്യം കനത്ത ജാഗ്രതയിലാണ്.
ശനിയാഴ്ച പാക് അധീന കശ്മീർ ഭാഗത്തുനിന്നെത്തിയ ഒരു ഡ്രോൺ, സംഭ മേഖലയിൽ ആയുധങ്ങൾ നിക്ഷേപിച്ചിരുന്നു. ഡ്രോണുകൾക്ക് നേരെ മെഷീൻ ഗൺ ഉപയോഗിച്ചതായി സൈന്യം പറഞ്ഞു. ഓപ്പറേഷൻ സിന്ദൂറിന്റെ ഭാഗമായി ഇന്ത്യ നിരവധി പാകിസ്താൻ ഡ്രോണുകളെ വെടിവച്ചിട്ടിരുന്നു.
അതിനുശേഷം ഡ്രോൺ സാന്നിധ്യം കുറഞ്ഞെങ്കിലും, കഴിഞ്ഞ ദിവസം മാത്രം അഞ്ച് പാകിസ്താൻ ഡ്രോൺ നുഴഞ്ഞുകയറ്റങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. ഇന്ത്യൻ അതിർത്തിയിലേക്ക് ആയുധങ്ങളും മയക്കുമരുന്നുകളും നിക്ഷേപിക്കാനും സർക്കാർ സ്പോൺസർ ചെയ്യുന്ന ഭീകരവാദ ഗ്രൂപ്പുകളെ പിന്തുണയ്ക്കാനുമാണ് പാകിസ്താൻ ഡ്രോണുകൾ ഉപയോഗിക്കുന്നത്.
ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസികളും സ്ഥിതിഗതികൾ നിരീക്ഷിച്ചുവരികയാണ്. ഇന്ത്യക്കെതിരെ വിനാശകരമായ ആക്രമണങ്ങൾ നടത്താൻ ആയിരക്കണക്കിന് ചാവേറുകൾ സജ്ജമാണെന്ന ഭീഷണിയുമായി ജെയ്ഷെ മുഹമ്മദ് തലവൻ മസൂദ് അസ്ഹറിന്റെ എന്ന് കരുതുന്ന ഓഡിയോ സന്ദേശം കൂടി പുറത്തുവന്ന പശ്ചാത്തലത്തിൽ ജാഗ്രതയും സുരക്ഷയും നിരീക്ഷണവുമെല്ലാം കൂടുതൽ ശക്തമാക്കിയിട്ടുണ്ട്.





