തദ്ദേശ തിരഞ്ഞെടുപ്പ് രണ്ട് ഘട്ടങ്ങളിലായി!! വോട്ടെടുപ്പ് ഡിസംബർ 9,11 തീയതികളിൽ വോട്ടെണ്ണൽ ഡിസംബർ 13ന്… വോട്ടടുപ്പ് നടക്കുക മട്ടന്നൂർ ഒഴികെയുള്ള 1199 തദ്ദേശസ്ഥാപനങ്ങളിലേക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് രാഷ്ട്രീയ പോരാട്ടങ്ങള്‍ക്ക് ചൂടും ചൂരും പകര്‍ന്നുകൊണ്ട് തദ്ദേശ തിരഞ്ഞെടുപ്പിന് തീയതി പ്രഖ്യാപിച്ചു. രണ്ട് ഘട്ടങ്ങളിലായാണ് ഇത്തവണ വോട്ടെടുപ്പ് നടക്കുക. ഡിസംബർ 9,11 തീയതികളിൽ. അതുപോലെ വോട്ടെണ്ണൽ 13ന്. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണര്‍ എ. ഷാജാഹാനാണ് പ്രഖ്യാപനം നടത്തിയത്. കാലാവധി പൂര്‍ത്തിയായിട്ടില്ലാത്ത മട്ടന്നൂര്‍ ഒഴികെയുള്ള 1199 തദ്ദേശസ്ഥാപനങ്ങളിലേക്കാണ് ഇത്തവണ വോട്ടെടുപ്പ് നടക്കാന്‍ പോകുന്നത്. വാര്‍ഡുവിഭജനത്തിനുശേഷം ആകെ 23,612 വാര്‍ഡുകളാണുള്ളത്. മുന്‍പ് 21,900 ആയിരുന്നു. മട്ടന്നൂരിലെ 36 ഒഴിവാക്കി 23,576 വാര്‍ഡുകളിലേക്കാണ് വോട്ടെടുപ്പ് നടക്കുക.
അതേസമയം നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ട്രയൽ റൺ എന്ന് രീതിയിൽ, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് ജീവന്മരണപ്പോരാട്ടമായി ഏറ്റെടത്തിരിക്കുകയാണ് മുന്നണികള്‍. നേരത്തെ സ്ഥാനര്‍ഥികളെ പ്രഖ്യാപിച്ച് ഒരു ഫർലോങ് ദൂരം മുന്നിലാണ് യുഡിഎഫുള്ളത്. അതേസമയം സര്‍ക്കാരിന്റെ വികസനനേട്ടം പ്രചാരണായുധമാക്കി ഇറങ്ങാനാണ് എല്‍ഡിഎഫിന്റെ ലക്ഷ്യം. നിയമസഭയില്‍ എട്ടുസീറ്റെങ്കിലും ലക്ഷ്യമിടുന്ന എന്‍ഡിഎ ഇതിന്റെ ആദ്യപടിയായി തദ്ദേശ തിരഞ്ഞെടുപ്പില്‍ പരമാവധി വോട്ടും സീറ്റും ഉറപ്പിക്കാനുള്ള അശ്രാന്ത പരിശ്രമത്തിലാണ്.






