‘പാര്‍ക്കിനെക്കുറിച്ചു പറയുമ്പോള്‍ എത്ര നന്ദി പറഞ്ഞാലും തീരാത്ത അനുഭവങ്ങള്‍’; വിവാദങ്ങള്‍ക്കിടയിലും പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കിന്റെ ഉദ്ഘാടന വേദിയില്‍ മുഖ്യമന്ത്രിയെ വാനോളം പുകഴ്ത്തി മന്ത്രി കെ. രാജന്; ധനമന്ത്രിക്കും പ്രശംസ; എവിടെയും കിഫ്ബിയുടെ ഗുണഫലങ്ങളെന്ന് മുഖ്യമന്ത്രി
നവകേരള സദസിനെ അനാവശ്യ വിവാദങ്ങളില്‍ പെടുത്തിയതേടെയാണു സുവോളജിക്കല്‍ പാര്‍ക്കിലെ പരിപാടി മാറ്റിവയ്ക്കേണ്ടിവന്നത്. അതേ നവകേരള സദസിന്റെ സമ്മാനമായാണു പാര്‍ക്കിനു മുന്നിലൂടെയുള്ള റോഡിനായി ഏഴുകോടി അനുവദിച്ചത്. പഞ്ചായത്തു തെരഞ്ഞെടുപ്പിനു മുന്‍പ് റോഡിന്റെ നിര്‍മാണം ആരംഭിക്കുന്ന ഘട്ടത്തിലെത്തി. പാര്‍ക്കിലേക്കുള്ള എല്ലാ വഴികളും ബിഎംബിസി നിലവാരത്തിലേക്ക് മാറ്റാനുള്ള സംഖ്യ ഈ സര്‍ക്കാര്‍ കനിഞ്ഞു നല്കി. എത്ര നന്ദി പറഞ്ഞാലും തീരാത്ത അനുഭവങ്ങളാണിത്.

തൃശൂര്‍: സുവോളജിക്കല്‍ പാര്‍ക്ക് ഉദ്ഘാടനച്ചടങ്ങിലെ സ്വാഗത പ്രസംഗത്തില്‍ മുഖ്യമന്ത്രിയെയും ധനമന്ത്രിയെയും വാനോളം പുകഴ്ത്തി റവന്യൂ മന്ത്രി കെ. രാജന്. 336 ഏക്കറില്‍ 371 കോടി മുതല്‍മുടക്കി ലോകത്തെ അത്ഭുതപ്പെടുത്തുന്ന പ്രകൃതി പഠനശാല തൃശൂര്‍ സുവോളജിക്കല്‍ പാര്‍ക്കെന്ന പേരില്‍ യാഥാര്‍ഥ്യമായതിന് ഒരേയൊരു കാരണം പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ അവതരിപ്പിച്ച കിഫ്ബി എന്ന പദ്ധതിയാണ്. കേരളത്തിന്റെ പ്ലാന്‍ ഫണ്ടുകൊണ്ടു പൂര്‍ത്തിയാക്കാന്‍ പറ്റാത്ത വിശാലമായ ആശയമാണിത്.
വിദേശത്തുനിന്ന് മൃഗങ്ങളെ എത്തിക്കാന്‍ ആവശ്യമായ സംഖ്യ വേണമെന്നാണ് ഏറ്റവുമൊടുവില്‍ ആവശ്യപ്പെട്ടത്. സാന്പത്തിക പ്രയാസങ്ങള്‍ക്കിടയിലും പൂര്‍ണമായ സംഖ്യ പ്ലാന്‍ ഫണ്ടില്‍നിന്നു നല്കാന് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ തയാറായി.
നവകേരള സദസിനെ അനാവശ്യ വിവാദങ്ങളില്‍ പെടുത്തിയതേടെയാണു സുവോളജിക്കല്‍ പാര്‍ക്കിലെ പരിപാടി മാറ്റിവയ്ക്കേണ്ടിവന്നത്. അതേ നവകേരള സദസിന്റെ സമ്മാനമായാണു പാര്‍ക്കിനു മുന്നിലൂടെയുള്ള റോഡിനായി ഏഴുകോടി അനുവദിച്ചത്. പഞ്ചായത്തു തെരഞ്ഞെടുപ്പിനു മുന്‍പ് റോഡിന്റെ നിര്‍മാണം ആരംഭിക്കുന്ന ഘട്ടത്തിലെത്തി. പാര്‍ക്കിലേക്കുള്ള എല്ലാ വഴികളും ബിഎംബിസി നിലവാരത്തിലേക്ക് മാറ്റാനുള്ള സംഖ്യ ഈ സര്‍ക്കാര്‍ കനിഞ്ഞു നല്കി. എത്ര നന്ദി പറഞ്ഞാലും തീരാത്ത അനുഭവങ്ങളാണിത്.
ഇന്ത്യയിലാദ്യമായി വെര്‍ച്വല്‍ സൂ ആംഭിക്കാന്‍ പദ്ധതിയിട്ടപ്പോഴും സര്‍ക്കാര്‍ സഹയാവുമായെത്തി. നാലുവട്ടം യാത്ര ചെയ്യാവുന്ന ടണല്‍ ആണ് നിര്‍മിത ബുദ്ധിയുടെ സഹായത്തോടെ തയാറാക്കുന്നത്. ഓരോ യാത്രയിലും ഓരോ തരത്തിലുള്ള മൃഗങ്ങളെ കാണാം. ഏറ്റവുമൊടുവില്‍ പുറത്തിറങ്ങുന്പോള്‍ നാം കണ്ട മൃഗങ്ങളെയെല്ലാം ഉള്‍ക്കൊള്ളിച്ചു സെല്‍ഫികൂടി നല്കുന്ന പദ്ധതി ഇന്ത്യയില്‍ ആദ്യമാണ്.
സെന്‍ട്രല്‍ സൂ അഥോറിട്ടി പാര്‍ക്കിന്റെ അനുമതിക്കായി സന്ദശിച്ചപ്പോള്‍ ആദ്യം ചോദിച്ചത് ഇത്ര വലിയ പദ്ധതിക്ക് എങ്ങനെ പ്ലാന്‍ ഫണ്ടില്‍നിന്നു പണം കണ്ടെത്തുമെന്നാണ്. അതിനുള്ള ഞങ്ങളുടെ മറുപടിയായിരുന്നു കിഫ്ബി. പഞ്ചായത്തിന്റെയും ബ്ലോക്ക് പഞ്ചായത്തിന്റെയും സാരഥികള്‍ രാഷ്ട്രീയത്തിന് അതീതമായി പരസ്പരം ഉയര്‍ത്തിപ്പിടിച്ച സ്നേഹത്തിന്റെയും ആത്മബന്ധത്തിന്റെയും സമാനതകള്‍ ഇല്ലാത്ത അനുഭവങ്ങള്‍ കൊണ്ടാണു പാര്‍ക്ക് യാഥാര്‍ഥ്യമായതെന്നും മന്ത്രി പറഞ്ഞു.
എല്‍ഡിഎഫ് സര്‍ക്കാരിനു തുടര്‍ഭരണം ജനങ്ങള്‍ സമ്മാനിച്ചതുകൊണ്ടു മാത്രമാണു പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്ക് യാഥാര്‍ഥ്യമായതെന്നു മുഖ്യമന്ത്രി പിണറായി വിജയന്. നാലു പതിറ്റാണ്ടിന്റെ കാത്തിരിപ്പിനാണു വിരാമമായത്. തൃശൂര്‍ നിവാസികളുടെ ദീര്‍ഘകാലത്തെ സ്വപ്നമാണ്. എല്ലാവരുടെയും സന്തോഷത്തില്‍ പങ്കുചേരുന്നെന്നും മുഖ്യമന്ത്രി പറഞ്ഞു. പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു പ്രസംഗിക്കുകയായിരുന്നു.
കിഫ്ബിയിലൂടെ പണം അനുവദിച്ചതോടെയാണ് പദ്ധതി യാഥാര്‍ഥ്യമായത്. ഇതിനിടയില്‍ പ്രളയവും കോവിഡും വന്നു. വികസനത്തിനു പണമില്ലാതെ വന്നതോടെയാണു കിഫ്ബി പുനരുജ്ജീവിപ്പിച്ചത്. അന്‍പതിനായിരം കോടിയുടെ വികസനമാണു ലക്ഷ്യമിട്ടതെങ്കില്‍ നിലവില്‍ 62,000 കോടിയിലെത്തി. ആരോഗ്യ- വിദ്യാഭ്യാസ മേഖലയെ നവീകരിച്ചു. ദേശീയപാതയ്ക്കായി 25 ശതമാനം പണം നല്കി.
മുന്‍പു ഭരിച്ചവര്‍ ആയിരം സ്കൂളുകള്‍ അടച്ചുപൂട്ടാന്‍ തീരുമാനിച്ച സ്ഥാനത്താണ് പൊതുമേഖലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ആധുനികവത്കരിച്ചത്. അയ്യായിരം കോടി ചെലവിട്ട് ക്ലാസ് മുറികള്‍ സ്മാര്‍ട്ട് ആക്കി. സ്കൂളുകള്‍ ഹൈടെക് ആയി. എഐ, റോബാട്ടിക്സ് സംവിധാനങ്ങള്‍ പാഠ്യപദ്ധതിയിലെത്തി. കിഫ്ബിയിലൂടെ ആര്‍ദ്രം പദ്ധതി നടപ്പാക്കി. പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങള്‍ കുടുംബാരോഗ്യ കേന്ദ്രങ്ങളായി. താലൂക്ക് ആശുപത്രികളും മെഡിക്കല്‍ കോളജുകളും സൂപ്പര്‍ സ്പെഷാലിറ്റി ആശുപത്രികളായി. മെഡിക്കല്‍ കോളജുകള്‍ക്കായി പ്രത്യേകം മാസ്റ്റര്‍ പ്ലാന്‍ തയാറാക്കി.
കോവിഡ്കാലത്ത് മുന്‍നിര രാജ്യങ്ങള്‍പോലും പ്രതിസന്ധി നേരിട്ടപ്പോള്‍ കേരളം മാതൃകയായി. അമേരിക്കയിലെ നവജാത ശിശു മരണനിരക്ക് 5.6 ശതമാനമാണെങ്കില്‍ കേരളത്തിലത് അഞ്ചു ശതമാനമം മാത്രമാണ്. എവിടെത്തിരിഞ്ഞു നോക്കിയാലും അവിടെല്ലാം കിഫ്ബിയുടെ ഗുണഫലങ്ങള്‍ കാണാം. അതിന്റെ ഉദാഹരണമാണ് പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കെന്നും മുഖ്യമന്ത്രി പറഞ്ഞു.
1995ല്‍ 124 ഹെക്ടര്‍ വനഭൂമി ഏറ്റെടുത്തു. 2013ല്‍ മാസ്റ്റര്‍ പ്ലാന്‍ തയാറാക്കി. 2016ല്‍ ആദ്യ എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയപ്പോള്‍ പാര്‍ക്കിനു പണം അനുവദിച്ചു. 2018ല്‍ പാരിസ്ഥിതിക അനുമതി ലഭിച്ചു. കോവിഡും പ്രളയവും കാരണം പദ്ധതി വൈകിയെങ്കിലും 2025ല്‍ യാഥാര്‍ഥ്യമാക്കാന്‍ കഴിഞ്ഞു. പാര്‍ക്കിനുവേണ്ടി വൃക്ഷങ്ങള്‍ മുറിച്ചതിനു പകരമായി 25,000 മുളകളും 30,000 വൃക്ഷങ്ങളും നട്ടുപിടിപ്പിച്ചു. പ്രകൃതിക്കിണങ്ങുന്ന സുസ്ഥിര വികനമാണു സര്‍ക്കാരിന്റെ നിലപാടെന്നും മുന്‍പ് മൃഗശാലകള്‍ വിനോദത്തിനു വേണ്ടിയായിരുന്നെങ്കില്‍ ഇന്നതു പ്രകൃതിയെ അടുത്തറിയാനും അറിവു സന്പാദിക്കാനുമുള്ള മാര്ഗംകൂടിയായെന്നും മുഖ്യമന്ത്രി പറഞ്ഞു.
വനംമന്ത്രി എ.കെ. ശശീന്ദ്രന് അധ്യക്ഷനായി. റവന്യു മന്ത്രി കെ. രാജന്, ധനമന്ത്ി കെ.എന്‍. ബാലഗോപാല്‍, മന്ത്രിമാരായ ഡോ. ആര്. ബിന്ദു, റോഷി അഗസ്റ്റിന്, കെ. കൃഷ്ണന് കുട്ടി, മേയര്‍ എം.കെ. വര്‍ഗീസ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ്. പ്രിന്‍സ്, മുന്‍ മന്ത്രിമാരായ കെ.പി. രാജേന്ദ്രന്, വി.എസ്. സുനില്‍ കുമാര്‍, കെ. രാജു, കെ. രാധാകൃഷ്ണന് എംപി, എംഎല്‍എമാരായ മുരളി പെരുനെല്ലി, ഇ.ടി. ടൈസണ്‍, വി.ആര്. സുനില്‍ കുമാര്‍, പി. ബാലചന്ദ്രന്, സേവ്യര്‍ ചിറ്റിലപ്പിള്ളി, എന്‍.കെ. അക്ബര്‍, യു.ആര്. പ്രദീപ്, കെ.കെ. രാമചന്ദ്രന്, പുത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ് മിനി ഉണ്ണിക്കൃഷ്ണന്, കലാമണ്ഡലം ഗോപി, ഐ.എം. വിജയന്, ജോ പോള്‍ അഞ്ചേരി, ബിജെപി സിറ്റി ജില്ലാ പ്രസിഡന്റ് ജസ്റ്റിന് ജേക്കബ്, ജനതാദള്‍ ജില്ലാ പ്രസിഡന്റ് അഡ്വ. സി.ടി. ജോഫി, സിപിഐ ജില്ലാ സെക്രട്ടറി കെ.ജി. ശിവാനന്ദന്, എം.എം. വര്‍ഗീസ്, സി.എം. ജോയ്, യൂജിന്‍ മോറേലി, സി.വി. കുര്യാക്കോസ് എന്നിവര്‍ പ്രസംഗിച്ചു.






