Breaking NewsIndiaLead NewsNEWSNewsthen SpecialSportsTRENDING

ലോകകപ്പ് വരെ ക്യാപ്റ്റന്‍ ആകണമെന്ന ആഗ്രഹമുണ്ടായിട്ടും എന്തുകൊണ്ട് രോഹിത്തിനെ മാറ്റി? ഫിറ്റ്‌നസും ഫോമും ഇല്ലെങ്കില്‍ ടീമിനു പുറത്താകാനും സാധ്യത; വിശദീകരിച്ച് അഗാര്‍ക്കര്‍; ‘വണ്‍ഡേ മത്സരങ്ങള്‍ വളരെക്കുറവ്, ഇംഗ്ലണ്ടിന് എതിരായ ടെസ്റ്റില്‍ ഗില്‍ കഴിവു തെളിയിച്ചു’

ന്യൂഡല്‍ഹി: ടെസ്റ്റ് ടീമിന്റെ ക്യാപ്റ്റന്‍സിക്കു പിന്നാലെ ശുഭ്മാന്‍ ഗില്‍ ഏകദിന ടീമിന്റെയും ക്യാപ്റ്റന്‍സി ഏറ്റെടുത്തതിനു പിന്നാലെ ഇന്ത്യന്‍ ക്രിക്കറ്റില്‍ മറ്റൊരു കാലഘട്ടത്തിനു തുടക്കമാകുകയാണ്. 2027 ലെ ലോകകപ്പ് മനസില്‍ കണ്ടാണ് ക്യാപ്റ്റന്റെ തൊപ്പി ഗില്ലിന് സെലക്ടര്‍മാര്‍ കൈമാറിയത്. അജിത്ത് അഗാര്‍ക്കര്‍ ചെയര്‍മാനായ ടീമാണ് രോഹിത്തുമായി ചര്‍ച്ച നടത്തിയശേഷം ഗില്ലിനെ തെരഞ്ഞെടുത്തത്.

പക്ഷേ, വീണ്ടുമൊരു ഐസിസി ലോകകപ്പില്‍ ഇന്ത്യയെ നയിക്കണമെന്ന സ്വപ്‌നം രോഹിത്തിനുണ്ടായിരുന്നു. ഈമാസം നടക്കാനിരിക്കുന്ന ഓസ്‌ട്രേലിയന്‍ ടീം പര്യടനത്തില്‍ ഇങ്ങനെയൊരു ട്വിസ്റ്റ് ആരും പ്രതീക്ഷിച്ചിരുന്നില്ല. ടി20, ടെസ്റ്റ് എന്നിവയില്‍നിന്നു രോഹിത്ത് നേരത്തേ വിരമിച്ചതിനാല്‍ ക്യാപ്റ്റന്‍സിയില്‍ അദ്ദേഹത്തിന്റെ യുഗം അവസാനിച്ചു. ഒസീസുമായുള്ള മത്സരത്തില്‍ ഗില്ലിനു കീഴില്‍ കളിക്കേണ്ടിവരും.

Signature-ad

കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ രണ്ട് ഐസിസി ട്രോഫികള്‍ ഇന്ത്യക്കു നേടിത്തരാന്‍ രോഹിത്തിനു കഴിഞ്ഞു. കഴിഞ്ഞ വര്‍ഷം ടി20 ലോകകപ്പില്‍ ടീമിനെ ചാംപ്യന്‍മാരാക്കിയ രോഹിത് ഈ വര്‍ഷം ചാംപ്യന്‍സ് ട്രോഫിയും ടീമിനു നേടിത്തന്നു. 2027ലെ ഐസിസി ഏകദിന ലോകകപ്പിലും ഇന്ത്യയെ വിജയികളാക്കിയ ശേഷം കളി നിര്‍ത്താനായിരുന്ന പദ്ധതി. അതിനിടെയാണ് സെലക്ഷന്‍ കമ്മിറ്റി ഹിറ്റ്മാന്റെ കസേര തെറിപ്പിച്ചത്.

രോഹിത്തിനെ നീക്കിയതെന്ത്?

ഏകദിന ടീമിന്റെ നായകസ്ഥാനം നഷ്ടമായതോടെ 2027ലെ ലോകകപ്പില്‍ രോഹിത് ശര്‍മയ്ക്ക് ഇടമുണ്ടാകുമോ എന്നുപോലും സംശയമാണ്. ഫോമും ഫിറ്റ്നസുമെല്ലാം കാത്തുസൂക്ഷിക്കാനായെങ്കില്‍ മാത്രമേ ലോകകപ്പില്‍ കളിക്കാന്‍ കഴിയൂ. എന്തുകൊണ്ടാണ് രോഹിത്തിനെ മാറ്റിയതെന്നു വ്യക്തമാക്കുകയാണ് മുഖ്യ സെലക്ടര്‍ അജിത് അഗാര്‍ക്കര്‍.

മൂന്നു വ്യത്യസ്ത ഫോമാറ്റുകളില്‍ മൂന്നു വ്യത്യസ്ത നായകരെന്നത് അസാധ്യമായ കാര്യം തന്നെയാണ്. ഏതെങ്കിലുമൊരു ഘട്ടത്തില്‍ 2027നെ കുറിച്ച് നമുക്കു ചിന്തിക്കേണ്ടതായും വരും. കോച്ചിംഗ് ടീമിനും മൂന്നു വ്യത്യസ്ത ക്യാപ്റ്റന്‍മാരുമായി ചേര്‍ന്നു പ്രവര്‍ത്തിക്കുമ്പോള്‍ ബുദ്ധിമുട്ടാകും. ഇപ്പോള്‍തന്നെ ഇന്ത്യ ഏകദിനത്തില്‍ വളരെക്കുറച്ചാണു കളിക്കുന്നത്. അടുത്തയാളെ ഏല്‍പ്പിക്കുന്നതിനു മുമ്പ് കൂടുതല്‍ കളികളില്ല. പുതിയയാള്‍ ചുമതലയേല്‍ക്കുന്നതിനു മുമ്പ് അദ്ദേഹത്തിനും ആവശ്യത്തിനു തയാറെടുപ്പുകള്‍ വേണ്ടിവരും. ഇതു മുന്‍കൂട്ടിക്കണ്ടാണ് ഗില്ലിനെ ചുമതലയേല്‍പ്പിക്കുന്നത്.

മാര്‍ച്ചില്‍ ചാമ്പ്യന്‍സ് ട്രോഫിക്കുശേഷം ഇന്ത്യ ഏകദിനത്തില്‍ കളിച്ചിട്ടില്ല. അടുത്തത് കളിക്കുന്നത് ഒക്‌ടോബറിലാണ്. ഇത് വെല്ലുവിളിയാണ്. ടി20 ലോകകപ്പില ശ്രദ്ധ ചെലുത്തേണ്ടതുണ്ട്. പക്ഷേ, ഏകദിനത്തിനുവേണ്ടിയും തയാറെടുക്കണമെന്നും അഗാര്‍ക്കര്‍ പറഞ്ഞു.

ഗില്‍ ചെറുപ്പമാണ്. അദ്ദേഹം ഇംഗ്ലണ്ടിനെതിരേ കടുത്ത സമ്മര്‍ദമുണ്ടായിട്ടും മികച്ച പ്രകടനം കാഴ്ചവച്ചു. അദ്ദേഹത്തെ സംബന്ധിച്ച് പോസിറ്റീവായ കാര്യങ്ങളാണിത്. വണ്‍ഡേ ക്രിക്കറ്റില്‍ ബാറ്ററെന്ന നിലയില്‍ അദ്ദേഹത്തിന്റെ റെക്കോഡ് കാണാതെ പോകരുത്. വരും ആഴ്ചകളില്‍ കടുത്ത ഷെഡ്യൂളാണ് ഇന്ത്യന്‍ ടീമിന്. അതുമായി സഹകരിച്ചുപോകാന്‍ ഞങ്ങളും എല്ലാ തയാറെടുപ്പുകളും എടുക്കും. അതിനാല്‍ ഗില്ലിനും ആവശ്യത്തിനു തയാറെടുപ്പിനുള്ള സാധ്യതയുണ്ടാകുമെന്നും അഗാര്‍ക്കര്‍ പറഞ്ഞു.

വരും ആഴ്ചകളില്‍ ഗില്ലിന് കടുത്ത ഷെഡ്യൂളാണുള്ളത്. വെസ്റ്റ് ഇന്‍ഡീസിനെതിരായ ടെസ്റ്റില്‍ ഇന്ത്യയെ നയിക്കുകയാണ്. ഇത് ഒക്‌ടോബര്‍ 14ന് ആണ് അവസാനിക്കുക. ഒക്‌ടോബര്‍ 19, 23, 25 തീയതികളില്‍ ഓസ്‌ട്രേലിയയ്‌ക്കെതിരേ മത്സരങ്ങളുണ്ട്. അതിനുശേഷം ഒക്‌ടോബര്‍ 29 മുതല്‍ നവംബര്‍ എട്ടുവരെ ടി20 മത്സരങ്ങളുണ്ട്, അഞ്ചെണ്ണം. ഇതിനു പിന്നാലെ സൗത്ത് ആഫ്രിക്ക ഇന്ത്യയില്‍ മത്സരത്തിനെത്തും. ഇതില്‍ രണ്ടു ടെസ്റ്റുകളും അഞ്ച് ടി20 കളികളുമുണ്ട്. ഇത് നവംബര്‍ 14 മുതല്‍ ഡിസംബര്‍ 19 വരെ നടക്കും.

ക്യാപ്റ്റന്‍സി റെക്കോര്‍ഡ്

2021ലെ സൗത്താഫ്രിക്കന്‍ പര്യടനത്തിനു തൊട്ടുമുമ്പാണ് വിരാട് കോലിയില്‍ നിന്നും ഏകദിന ടീമിന്റെ സ്ഥിരം നായകസ്ഥാനം രോഹിത് ശര്‍മയിലേക്കു വരുന്നത്. ഇതേ വര്‍ഷം നടന്ന ഐസിസി ടി20 ലോകകപ്പിനു ശേഷം ടി20 ടീമിന്റെ നായകസ്ഥാനം വിരാട് കോലി ഒഴിഞ്ഞിരുന്നു. എങ്കിലും ഏകദിനത്തില്‍ ക്യാപ്നായി തുടരാനായിരുന്നു അദ്ദേഹത്തിന്റെ തീരുമാനം.

പക്ഷെ വൈറ്റ് ബോള്‍ ഫോര്‍ാറ്റില്‍ രണ്ടു വ്യത്യസ്ത ക്യാപ്റ്റന്‍മാരെന്നത് ശരിയാവില്ലെന്നു ചൂണ്ടിക്കാട്ടി അന്നത്തെ സെലക്ഷന്‍ കമ്മിറ്റി ഏകദിന ടീമിന്റെ നായകസ്ഥാനത്തു നിന്നും കോലിയെ പുറത്താക്കുകയായിരുന്നു. തുടര്‍ന്ന് ടി20, ഏകദിന ക്യാപ്റ്റന്‍സി രോഹിത്തിനെ ഏല്‍പ്പിക്കുകയും ചെയ്തു.

അദ്ദേഹത്തിനു കീഴില്‍ 56 ഏകദിനങ്ങളിലാണ് ടീം കളിച്ചിട്ടുള്ളത്. ഇവയില്‍ 42ലും വിജയം കൊയ്തപ്പോള്‍ തോറ്റത് വെറും 12 എണ്ണത്തില്‍ മാത്രമാണ്. ഒരു മല്‍സരം ടൈയില്‍ കലാശിച്ചപ്പോള്‍ ഒന്നു ഫലമില്ലാതെ ഉപേക്ഷിക്കപ്പെടുകയും ചെയ്തു.

ഈ വര്‍ഷമാദ്യം യുഎഇയില്‍ നടന്ന ചാംപ്യന്‍സ് ട്രോഫിയിലാണ് രോഹിത്തിനു കീഴില്‍ ഇന്ത്യ അവസാനമായി കളിച്ചത്. അന്നു ഒരു കളി പോലും തോല്‍ക്കാതെയാണ് ഇന്ത്യന്‍ ടീം കിരീടം ചൂടിയത്.

ഇന്ത്യന്‍ ഏകദിന ടീം

ശുഭ്മന്‍ ഗില്‍ (ക്യാപ്റ്റന്‍), രോഹിത് ശര്‍മ, വിരാട് കോ്‌ലി, ശ്രേയസ് അയ്യര്‍ (വൈസ് ക്യാപ്റ്റന്‍) അക്ഷര്‍ പട്ടേല്‍, കെഎല്‍ രാഹുല്‍ (വിക്കറ്റ് കീപ്പര്‍) നിതീഷ് കുമാര്‍ റെഡ്ഡി, വാഷിംഗ്ടണ്‍ സുന്ദര്‍, കുല്‍ദീപ് യാദവ്, ഹര്‍ഷിത് റാണ, മുഹമ്മദ് സിറാജ്, അര്‍ഷ്ദീപ് സിങ്, പ്രസിദ്ധ് കൃഷ്ണ, ധ്രുവ് ജുറേല്‍ (വിക്കറ്റ് കീപ്പര്‍), യശസ്വി ജയ്സ്വാള്‍.

Agarkar: It’s very difficult to have three different captains

Back to top button
error: