Breaking NewsCrimeLead NewsNEWS

പ്രണയിച്ചു വിവാഹിതരായവര്‍ തമ്മില്‍ കലഹം തുടങ്ങിയത് ഒരുമിച്ചു ജീവിതം തുടങ്ങിയതോടെ; അനൂപിനെതിരെ പരാതി നല്‍കാനിരിക്കെ മീരയുടെ മരണം; ശരീരത്തില്‍ മര്‍ദനമേറ്റ പാടുകളോ മുറിവുകളോ ഇല്ല

പാലക്കാട്: പുതുപ്പരിയാരം പൂച്ചിറയില്‍ യുവതിയെ ഭര്‍ത്തൃവീട്ടില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി. മാട്ടുമന്ത ചോളോട് സി.എന്‍. പുരം സ്വദേശിനി മീരയാണ് (32) മരിച്ചത്. ഭര്‍ത്താവ് അനൂപിന്റെ പൂച്ചിറയിലെ വീട്ടിലാണ് യുവതിയെ മരിച്ചനിലയില്‍ കണ്ടെത്തിയത്.

അനൂപും മീരയും തമ്മില്‍ നിരന്തരം വഴക്കിടുമായിരുന്നെന്നും സംഭവത്തില്‍ ദുരൂഹതയുണ്ടെന്നുമാരോപിച്ച് ബന്ധുക്കള്‍ രംഗത്തെത്തി. അതേസമയം, മീരയുടെ ശരീരത്തില്‍ മര്‍ദനമേറ്റ പാടുകളോ മറ്റു മുറിവുകളോ ഇല്ലെന്ന് പൊലീസ്. കേസില്‍ വിശദമായ അന്വേഷണം നടത്തുമെന്നും പൊലീസ് അറിയിച്ചു. പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം മൃതദേഹം സംസ്‌കരിച്ചു. യുവതിയുടെ അമ്മയുടെ മൊഴിപ്രകാരം അസ്വാഭാവിക മരണത്തിന് കേസെടുത്തതായും പോലീസ് പറഞ്ഞു.

Signature-ad

രണ്ടാംവിവാഹക്കാരാണ് അനൂപും മീരയും. ഒരുവര്‍ഷംമുന്‍പാണ് ഇരുവരും പ്രണയിച്ച് കല്യാണം കഴിച്ചതെന്ന് പോലീസ് പറഞ്ഞു. അടുത്തിടെ, വിവാഹവാര്‍ഷികം കഴിഞ്ഞിരുന്നു. വിവാഹവാര്‍ഷികദിനത്തില്‍ ഭര്‍ത്താവ് വാട്സാപ്പില്‍ സ്റ്റാറ്റസ് വെയ്ക്കാത്തതിനെച്ചൊല്ലി ഇരുവരും തമ്മില്‍ വഴക്കിട്ടിരുന്നതായി പോലീസ് പറഞ്ഞു.

ഭര്‍ത്താവുമായി പിണങ്ങിയ മീര ചൊവ്വാഴ്ച സ്വന്തം വീട്ടിലേക്ക് പോയിരുന്നു. എന്നാല്‍, അന്ന് രാത്രി 11 മണിയോടെ അനൂപെത്തി മീരയെ പുതുപ്പരിയാരത്തെ തന്റെ വീട്ടിലേക്ക് തിരികെ കൂട്ടിക്കൊണ്ടുവന്നു. ഇതിനു മുന്‍പ് അനൂപ് മീരയെ മര്‍ദിച്ചിരുന്നു. അമ്മയ്‌ക്കൊപ്പം പൊലീസ് സ്റ്റേഷനില്‍ പോയി പരാതി നല്‍കാനിരിക്കെ ആണ് അനൂപ് പിണക്കം അവസാനിപ്പിക്കാന്‍ എത്തിയത്. തുടര്‍ന്ന്, ബുധനാഴ്ച രാവിലെ ആറുമണിയോടെയാണ് അടുക്കളയ്ക്ക് അടുത്തുള്ള വര്‍ക്ക് ഏരിയയിലെ സീലിങ്ങില്‍ ചുരിദാറിന്റെ ഷാളില്‍ തൂങ്ങിയനിലയില്‍ മീരയെ കണ്ടെത്തിയത്. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.

സംഭവസമയം അനൂപും അമ്മയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. മരണവിവരം പോലീസ് തന്നെ മീരയുടെ വീട്ടില്‍ അറിയിക്കുകയായിരുന്നു. ജില്ലാ ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയാക്കി മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. ഭക്ഷണ ഡെലിവറിയാണ് അനൂപിന്റെ ജോലി.

ഭര്‍ത്തൃപീഡനം ആരോപിച്ച് ഇതുവരെയും സ്റ്റേഷനില്‍ രേഖാമൂലം പരാതികളൊന്നും ലഭിച്ചിട്ടില്ലെന്ന് എസ്എച്ച്ഒ കെ. ഹരീഷ് പറഞ്ഞു. ഇവര്‍തമ്മില്‍ പ്രശ്നങ്ങളുണ്ടായതുമായി ബന്ധപ്പെട്ട് മുന്‍പും പരാതികള്‍ വന്നിട്ടില്ല. മരിക്കാനുണ്ടായ കാരണത്തില്‍ വ്യക്തതവരുത്തണമെന്ന മീരയുടെ അമ്മയുടെ മൊഴിപ്രകാരം അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും പോലീസ് പറഞ്ഞു. പരേതനായ സുന്ദരനാണ് മീരയുടെ അച്ഛന്‍. അമ്മ: സുശീല.

 

 

 

 

 

 

Back to top button
error: