യുഎസ് നടുങ്ങിയ ദിനം, ലോകവും; സെപ്തംബര്‍ 11 ന്റെ ഓര്‍മയില്‍…

ന്യൂയോര്‍ക്ക്: 24 വര്‍ഷം മുന്‍പ് ഇതുപോലൊരു സെപ്തംബറിലെ പതിനൊന്നാം തീയതിയാണ് ലോകരാഷ്ട്രീയത്തെ മാറ്റിമറിച്ച ഭീകരാക്രമണം യുഎസിലുണ്ടായത്. അമേരിക്കയുടെ അഭിമാനസ്തംഭങ്ങളായിരുന്ന ലോകവ്യാപാര കേന്ദ്രവും പെന്റഗണ്‍ ആസ്ഥാനവുമാണ് അന്ന് തകര്‍ന്നത്.
പക്ഷേ അമേരിക്കയ്ക്കത് യുദ്ധം തുടങ്ങാനുള്ള ഒരു കാരണമായിരുന്നു. പിന്നീടുള്ള വര്‍ഷങ്ങളില്‍ ഭീകരതക്കെതിരായ യുദ്ധം എന്നുവിളിച്ച് പരമാധികാര രാജ്യങ്ങളില്‍ കടന്നുകയറുകയായിരുന്നു അമേരിക്ക.
ന്യൂയോര്‍ക്ക് സിറ്റിയിലെ വേള്‍ഡ് ട്രേഡ് സെന്ററും വിര്‍ജീനിയയിലുള്ള പെന്റഗണ്‍ ആസ്ഥാന മന്ദിരവുമാണ് 2001 സെപ്തംബര്‍ 11 ആക്രമണത്തില്‍ തകര്‍ന്നടിഞ്ഞത്. അമേരിക്കയില്‍ നിന്ന് തന്നെ റാഞ്ചിയ വിമാനങ്ങള്‍ ഇടിച്ചുകയറ്റിയായിരുന്നു ആക്രമണം. 110 നിലകളിലായി ലോകവ്യാപാരകേന്ദ്രത്തിലുണ്ടായിരുന്ന 2595 പേരും വിമാനങ്ങളിലെ 265 പേരും പെന്റഗണിലെ 125 പേരും അടക്കം ആകെ മുവ്വായിരത്തോളം പേരാണ് കൊല്ലപ്പെട്ടത്.
ആക്രമണം നടത്താനുള്ള ഉദ്ദേശ്യത്തോടെ 26 പേരാണ് അമേരിക്കയില്‍ പ്രവേശിച്ചതെന്നും ഇതില്‍ 19 പേര് ചേര്‍ന്നാണ് ചാവേര്‍ ആക്രമണം നടത്തിയത് എന്നും എഫ്ബിഐ പറഞ്ഞു. ഇവര്‍ അല്‍ഖാഇദ ഭീകരരാണെന്നും സൂത്രധാരന്‍ ഉസാമ ബിന്‍ലാദനാണെന്നും അന്നത്തെ പ്രസിഡന്റ് ജോര്‍ജ് ഡബ്ല്യൂ ബുഷ് പ്രഖ്യാപിച്ചു.
ആക്രമണത്തെ കുറിച്ച് പല ഗൂഢാലോചനാ സിദ്ധാന്തങ്ങളും ഉയര്‍ന്നിരുന്നു. അമേരിക്ക അറിഞ്ഞുകൊണ്ടു തന്നെ നടത്തിയതാണ് ആക്രമണം എന്നുവരെ സിദ്ധാന്തങ്ങളുണ്ടായി. ഏതായിരുന്നാലും ആക്രമണം നടന്ന ഉടനെ ഉസാമയെ സംരക്ഷിക്കുന്നു എന്നു പറഞ്ഞ് ജോര്‍ജ് ഡബ്ല്യൂ ബുഷ് അഫ്ഗാനിസ്ഥാനെതിരെ യുദ്ധം പ്രഖ്യാപിച്ചു. ആക്രമണത്തില്‍ താലിബാന് സര്‍ക്കാര്‍ തകര്‍ന്നു. താലിബാന് നേതാവ് മുല്ലാ ഉമറും അല്‍ഖാഇദ നേതാവ് ഉസാമ ബിന്‍ലാദനും രക്ഷപ്പെട്ടെന്ന് അമേരിക്ക അറിയിച്ചു.
ഭീകരതക്കെതിരായ യുദ്ധം പിന്നീട് അമേരിക്ക ഇറാഖിലേക്ക് മാറ്റി. അവിടത്തെ ഭരണാധികാരിയായ സദ്ദാം ഹുസൈനെ തൂക്കിക്കൊല്ലുന്നതിലേക്ക് വരെ കാര്യങ്ങള്‍ നീണ്ടു. യുഎസ് അധിനിവേശം കാരണം അഫ്ഗാനിസ്ഥാനില്‍ മാത്രം ഒന്നരലക്ഷം ജീവനുകള്‍ പൊലിഞ്ഞു. യമനില്‍ തൊണ്ണൂറായിരം , ഇറാഖില്‍ മൂന്നു ലക്ഷം , പാകിസ്ഥാനില്‍ ആഭ്യന്തര സംഘര്‍ഷങ്ങളില്‍ അറുപതിനായിരം , അങ്ങനെ കൂടുതല്‍ ജീവനുകള്‍ ഇല്ലാതാക്കാനും പുതിയ യുദ്ധമുഖങ്ങള്‍ തുറക്കാനും സെപ്റ്റംബര്‍ 11 അമേരിക്ക ആയുധമാക്കി.
2011 മേയ് 1ന് പാകിസ്താനില്‍ വെച്ച് ഉസാമ ബിന്‍ലാദനെ വധിച്ചതായി അന്നത്തെ യുഎസ് പ്രസിഡന്റ് ബറാക് ഒബാമ അറിയിച്ചു. ഭീകരവിരുദ്ധയുദ്ധം എന്നു പറഞ്ഞ് നടത്തുന്ന യുദ്ധങ്ങള്‍ കാര്യമായി ഒരു നേട്ടവുമുണ്ടാക്കുന്നില്ലെന്ന് അമേരിക്കക്ക് ബോധ്യമായി തുടങ്ങിയിരുന്നു. പിന്നീട് താലിബാനുമായി കരാറുണ്ടാക്കി അഫ്ഗാനിസ്ഥാന്റെ ഭരണം താലിബാന്റെ കൈകളില്‍ തന്നയേല്‍പ്പിച്ചു അമേരിക്ക. ഭീകരത എന്നത് ഇപ്പോഴും അമേരിക്ക നിശ്ചയിക്കുന്ന അളവുകോലിലാണ് ലോകരാജ്യങ്ങള്‍ കാണുന്നത്. ഗസ്സയില്‍ പതിനായിരങ്ങളെ കൊന്നൊടുക്കുന്ന ഇസ്രായേല്‍ വംശഹത്യയെ പിന്തുണക്കുന്ന യുഎസ് ഭരണകൂടം വര്‍ത്തമാന കാലത്ത് അതിന്റെ തെളിവാണ്.






