കളക്ടര്‍ ‘പൊളി’ച്ചു; പാലിയേക്കരയില്‍ കരാര്‍ കമ്പനിക്കു കുഴലൂതിയ ദേശീയപാത അതോറിട്ടിയുടെ കള്ളക്കഥകള്‍ ഒന്നൊന്നായി വലിച്ചുകീറി അര്ജുന് പാണ്ഡ്യന്; ടോള്‍ ഫ്രീ ഓണം സമ്മാനിച്ച് ഹൈക്കോടതി; പന്നിയങ്കരയിലും ടോള്‍ നിര്‍ത്തണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജി
സര്‍വീസ് റോഡുകളുടെ നിര്‍മാണമടക്കം പരിശോധിക്കാന്‍ മൂന്നംഗ സമിതിയെ നിയോഗിച്ച് 21നാണ് ഹൈക്കോടതി ഇടക്കാല ഉത്തരവിട്ടത്. 23നു മണ്ണുത്തിക്കും ഇടപ്പള്ളിക്കുമിടയില്‍ നേരിട്ടു പരിശോധിച്ചശേഷം 25ന് കളക്ടറുടെ ചേംബറില്‍ യോഗം ചേര്‍ന്നാണു റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.

കൊച്ചി: മണ്ണുത്തി- ഇടപ്പള്ളി ദേശീയ പാതയില്‍ ടോള്‍പ്പിരിവ് പുനരാരംഭിക്കാന്‍ അനുവദിക്കണമെന്ന ദേശീയപാത അതോറിറ്റിയുടെ ആവശ്യം തള്ളി ഹൈക്കോടതി. സര്‍വീസ് റോഡുകള്‍ പൂര്‍ണമായും ഗതാഗത യോഗ്യമാക്കി ഗതാഗതക്കുരുക്ക് പരിഹരിച്ചെന്ന് ദേശീയ പാത അതോറിറ്റിയുടെ കള്ളക്കഥ തൃശൂര്‍ കളക്ടര്‍ അര്ജുന് പാണ്ഡ്യന് പൊളിച്ചടുക്കിയതോടെയാണ് കോടതിയില്‍ തിരിച്ചടിയായത്. ഇപ്പോഴും ഗതാഗതക്കുരുക്ക് ഉണ്ടെന്നാണ് ട്രാഫിക് മാനേജ്മെന്റ് കമ്മിറ്റി റിപ്പോര്‍ട്ടെന്ന് കോടതി പറഞ്ഞു. അതിനാല്‍ ടോള്‍ പിരിവ് തടഞ്ഞത് സെപ്റ്റംബര്‍ 9 വരെ തുടരാനും ഹൈക്കോടതി ഉത്തരവിട്ടു
മണ്ണുത്തിഇടപ്പള്ളി മേഖലയിലെ കനത്ത ഗതാഗതക്കുരുക്കു ചൂണ്ടിക്കാട്ടി പാലിയേക്കരയിലെ ടോള്‍ പിരിവ് നാലാഴ്ചത്തേക്കു തടഞ്ഞ കേരള ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി നേരത്തെ ശരിവച്ചിരുന്നു. ഹൈക്കോടതി വിധിയില്‍ ഇടപെടേണ്ട സാഹചര്യമില്ലെന്നു വ്യക്തമാക്കിയ സുപ്രീം കോടതി ഗതാഗതം സുഗമമാക്കുന്നതിനായി ഹൈക്കോടതി ഡിവിഷന് ബെഞ്ചിന്റെ നിരീക്ഷണം തുടരണമെന്ന് നിര്‍ദേശം നല്കി. ബ്ലാക്ക് സ്പോട്ടുകളില്‍ (അപകടമേഖല) നിര്‍മാണം നടത്തുന്ന പിഎസ്ടി എന്‍ജിനീയറിങ് ആന്‍ഡ് കണ്‍സ്ട്രക്ഷന്‍, നാമക്കല്‍ എന്ന കമ്പനിയെ കേസില്‍ കക്ഷി ചേര്‍ക്കണമെന്നും ഹൈക്കോടതിയോട് ആവശ്യപ്പെട്ടു.
സര്‍വീസ് റോഡുകള്‍ നന്നാക്കിയെന്നു ചൂണ്ടിക്കാട്ടി ഓണത്തിനു ടോള്‍ പിരിക്കാനുള്ള ദേശീയപാത അഥോറിട്ടിയുടെയും കരാര്‍ കന്പനിയുടെയും നീക്കം പൊളിച്ചത് കളക്ടര്‍ ഉള്‍പ്പെടെയുള്ള മൂന്നംഗ സമിതിയുടെ റിപ്പോര്‍ട്ട്. ജില്ലാ കളക്ടര്‍, ജില്ലാ പോലീസ് മേധാവി, ആര്‍ടിഒ എന്നിവരടങ്ങുന്ന മൂന്നംഗ സമിതിയാണു കോടതി നിര്‍ദേശപ്രകാരം റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. സര്‍വീസ് റോഡിനു വീതികൂട്ടി ശാശ്വത പരിഹാരം കണ്ടില്ലെന്നും വാഹനങ്ങള്‍ വഴിതിരിച്ചുവിടുന്നതു ജനങ്ങളെ കൂടുതല്‍ ബുദ്ധിമുട്ടിലാക്കുന്നെന്നുമാണ് റിപ്പോര്‍ട്ട്.
സര്‍വീസ് റോഡുകളുടെ നിര്‍മാണമടക്കം പരിശോധിക്കാന്‍ മൂന്നംഗ സമിതിയെ നിയോഗിച്ച് 21നാണ് ഹൈക്കോടതി ഇടക്കാല ഉത്തരവിട്ടത്. 23നു മണ്ണുത്തിക്കും ഇടപ്പള്ളിക്കുമിടയില്‍ നേരിട്ടു പരിശോധിച്ചശേഷം 25ന് കളക്ടറുടെ ചേംബറില്‍ യോഗം ചേര്‍ന്നാണു റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.
സര്‍വീസ് റോഡുകളുടെ ടാറിംഗിനു മതിയായ കനമില്ലെന്നും പെട്ടെന്നു തകരുമെന്നും മൂന്നംഗ സമിതി കണ്ടെത്തി. ചിറങ്ങര, കൊരട്ടി, മുരിങ്ങൂര്‍, പേരാന്പ്ര, ആന്പല്ലൂര്‍, മുടിക്കോട്, താണിപ്പാടം, വാണിയന്പാറ എന്നിവിടങ്ങളില്‍ പ്രധാന പാതയില്‍നിന്നു വഴിതിരിച്ചുവിടുന്പോള് ടാറിംഗ് മതിയാകില്ല. സര്‍വീസ് റോഡില്‍ കുഴികളുണ്ടാകാനും റോഡപകടങ്ങള്‍ക്കും കാരണമാകും. ഇവിടങ്ങളില്‍ എന്‍എച്ച്എഐയുടെ കര്‍ശന നിരീക്ഷണം ആവശ്യമാണ്.
അടിപ്പാതകളുടെ നിര്‍മാണം മന്ദഗതിയിലാണ്. ആവശ്യത്തിനു തൊഴിലാളികളോ യന്ത്രസാമഗ്രികളോ ഇല്ല. യുദ്ധകാലാടിസ്ഥാനത്തില്‍ നിര്‍മാണം നടത്തണം. നിലവിലെ ഗതഗത ക്രമീകരണം താത്കാലിക ആശ്വാസം മാത്രമാണ്. മുരിങ്ങൂരിലടക്കം ഓടകളുടെ നിര്‍മാണം അപര്യാപ്തമാണ്. വ്യാപാര സ്ഥാപനങ്ങളിലും വീടുകളിലും വെള്ളം കയറുന്നു. ഗതാഗതം തിരിച്ചുവിടുന്ന സ്ഥലങ്ങളില്‍ ആവശ്യത്തിനു ദിശാ ബോര്‍ഡുകളില്ല. മുന്നറിയിപ്പുകളില്ലാത്തത് ആശയക്കുഴപ്പത്തിനും ഗതാഗതക്കുരുക്കിനും ഇടയാക്കുന്നു. വാഹനങ്ങള്‍ വഴിതിരിച്ചുവിട്ട പഞ്ചായത്തു റോഡുകളടക്കം തകര്‍ന്നു. ഇവിടെ ആവശ്യത്തിന് അറ്റകുറ്റപ്പണികളില്ല. സുരക്ഷിത യാത്ര ബുദ്ധിമുട്ടാകുന്നതിനൊപ്പം ഗതാഗതം ഞെരുങ്ങുന്നെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി.
ആര്‍ടി ഓഫീസ് കണക്ക് അനുസരിച്ച ദേശീയപാതയില്‍ 74,000 വാഹനങ്ങള്‍ പ്രതിദിനം സഞ്ചരിക്കുന്നു. ഒരു വരിയുടെ പരമാവധി ശേഷി 54,782 വാഹനങ്ങളാണ്. അതിനാല്‍, പ്രതിദിനം 19,218 വാഹനങ്ങളുടെ അധികഭാരമുണ്ടാകുന്നു. സമാന്തര പാതകള്‍ തകര്‍ന്നതിനാല്‍ വാഹനം വഴിതിരിച്ചു വിടുന്നതിനു കഴിയില്ല. പൊങ്ങം, പോട്ട, കൊടര എന്നിവിടങ്ങളിലൂടെ ചെറു വാഹനങ്ങള്‍ വഴിതിരിച്ചു വിടാം. എന്നാല്‍, ഭാരവാഹനങ്ങള്‍ തടയേണ്ടിവരും. ഇതിനുള്ള നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും പരിഹാര മാര്‍ഗമായി സമിതി നിര്‍ദേശിക്കുന്നു.
പ്രശ്നം ഗുരുതരമായ മേഖലകളില്‍ പോലീസിനെ സഹായിക്കാന്‍ എന്‍എച്ച്എഐ ആളുകളെ നിയോഗിക്കണം. ബ്ലിങ്കര്‍ ലൈറ്റുകളും വിവിധ ഭാഷകളില്‍ ദിശാബോര്‍ഡുകളും സ്ഥാപിക്കണം. ആഴത്തില്‍ നിര്‍മാണം നടക്കുന്ന സ്ഥലങ്ങളില്‍ മുന്നറിയിപ്പു നല്‍കണം. അപകടങ്ങളില്‍ സഹായത്തിന് ഹെവി റിക്കവറി വാഹനങ്ങള്‍ ഒരുക്കണം.
സര്‍വീസ് റോഡുകളടക്കം സ്ഥിരമായി ഭാരം കൈകാര്യം ചെയ്യാനുള്ള ഘടനാപരമായ ശേഷിയില്ല. സാങ്കേതിക സാധ്യതയും സുരക്ഷാ മാനദണ്ഡങ്ങളും അനുവദിക്കുന്നിടത്തെല്ലാം സര്‍വീസ് റോഡുകള്‍ രണ്ടുവരികളായി വീതി കൂട്ടണമെന്നും സമിതി ശിപാര്‍ശ ചെയ്തു.
പന്നിയങ്കരയിലും ടോള്‍ നിര്‍ത്തണം
തൃശൂര്‍: പന്നിയങ്കര ടോള്‍ പിരിവ് താത്കാലികമായി നിര്‍ത്തണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഇടക്കാല ഹര്‍ജി. കെപിസിസി സെക്രട്ടറി അഡ്വ. ഷാജി ജെ. കോടങ്കണ്ടത്താണ് ഹര്‍ജി നല്‍കിയത്. മണ്ണുത്തി- വടക്കുംചേരി ദേശീയപാതയുടെ പണി മുഴുവന്‍ പൂര്‍ത്തിയാക്കുന്നതിന് മുന്‍പ് ടോള്‍ പിരിവിന് അനുമതി കൊടുത്ത താല്‍ക്കാലിക കംപ്ലീഷന്‍ സര്‍ട്ടിഫിക്ക്റ്റ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് 2022ല്‍ ഹര്‍ജി നല്‍കിയിരുന്നു.
കല്ലിടുക്ക്, മുടിക്കോട്, വാണിയന്പാറ എന്നിവിടങ്ങളില്‍ ഭൂഗര്‍ഭ പാതകളുടെ നിര്‍മാണം മൂലം സര്‍വീസ് റോഡുകള്‍ തകര്‍ന്നുണ്ടായ ഗതാഗതക്കുരുക്കിന് പരിഹാരം കാണുന്നതുവരെ ടോള്‍ പിരിവ് നിര്‍ത്തണമെന്നാണ് ഇടക്കാല ഹര്‍ജി.
സമാന സാഹചര്യത്തില്‍ പാലിയേക്കര ടോള്‍ പ്ലാസ താത്കാലികമായി അടപ്പിച്ച ഹൈക്കോടതിയുടെയും സുപ്രീം കോടതിയുടെയും ഉത്തരവും പ്രതിപാദിച്ചിട്ടുണ്ട്. സര്‍വീസ് റോഡുകള്‍ ആവശ്യത്തിനു വീതി കൂട്ടാതെ താത്കാലിക ടാറിംഗാണു നടത്തിയതെന്നും ഹര്‍ജിയില്‍ വ്യക്തമാക്കി.






