Breaking NewsCrimeLead NewsNEWS

നിരന്തം വേട്ടയാടി, മക്കളെ ജീവിക്കാന്‍ അനുവദിക്കില്ലെന്നും ഭീഷണി; വീട്ടമ്മയുടെ ആത്മഹത്യയില്‍ വരാപ്പുഴ ശ്രീജിത്ത് കേസില്‍ കുടുങ്ങിയ പോലീസുകാരനും പ്രതി

കൊച്ചി: പണം കടം നല്‍കിയവരുടെ മാനസിക സമ്മര്‍ദംമൂലം വീട്ടമ്മ ജീവനൊടുക്കിയ സംഭവത്തിലെ പ്രതികളിലൊരാളായ വിരമിച്ച പോലീസ് ഉദ്യോഗസ്ഥന്‍ പ്രദീപ്, കൈക്കൂലി കേസിലും പ്രതി. 2018-ല്‍ കേരളത്തില്‍ വലിയ ചര്‍ച്ചയായ വാരാപ്പുഴ ശ്രീജിത്ത് കൊലക്കേസുമായി ബന്ധപ്പെട്ടാണ് ഇയാള്‍ക്കെതിരേ പരാതി ഉയര്‍ന്നത്. പ്രതിപട്ടിയില്‍നിന്ന് ശ്രീജിത്തിനെ മാറ്റാന്‍ വീട്ടുകാരോട് 10,000 രൂപ ഇയാള്‍ ആവശ്യപ്പെട്ടുവെന്നാണ് കേസ്.

പോലീസ് കസറ്റഡിയിലിരിക്കേയാണ് വരാപ്പുഴ സ്വദേശിയായ ശ്രീജിത്ത് മരിക്കുന്നത്. വരാപ്പുഴ ദേവസ്വംപാടത്ത് സി.പി.എം. അനുഭാവിയായ വാസുദേവന്റെ മരണത്തെ തുടര്‍ന്ന് പോലീസ് ആളുമാറി ശ്രീജിത്തിനെ കസ്റ്റഡിയിലെടുത്ത് കൊലപ്പെടുത്തി എന്നാണ് കേസ്. അടിവയറ്റിനേറ്റ ഗുരുതര പരിക്ക് മൂലമാണ് ശ്രീജിത്ത് മരിച്ചതെന്നാണ് മെഡിക്കല്‍ ബോര്‍ഡ് കണ്ടെത്തിയത്. പോലീസ് കസ്റ്റഡിയിലെടുത്ത ശേഷമാണ് ഈ പരിക്കുണ്ടായതെന്നും മെഡിക്കല്‍ കൗണ്‍സില്‍ നിഗമനത്തിലെത്തിയിരുന്നു. ശ്രീജിത്തിനെയും മറ്റും അതിക്രൂരമായി പോലീസ് കസ്റ്റഡി മര്‍ദനത്തിന് ഇരയാക്കിയതായി സഹ തടവുകാരും വെളിപ്പെടുത്തിയിരുന്നു. സ്റ്റേഷനില്‍ ശ്രീജിത്ത് അടക്കമുള്ളവര്‍ മൂന്നാംമുറയ്ക്ക് ഇരയായിട്ടുണ്ടെന്നും ഓരോരുത്തരെയായി തിരഞ്ഞുപിടിച്ച് മര്‍ദിക്കുമായിരുന്നെന്നും ഇവര്‍ പറഞ്ഞിരുന്നു. ശ്രീജിത്തിന്റെ തല പിടിച്ച് സെല്ലിന്റെ അഴികളില്‍ ഇടിച്ചതായും കൂട്ടുപ്രതികള്‍ പറഞ്ഞിരുന്നു.

Signature-ad

പോലീസ് ഡ്രൈവറായിരുന്ന പ്രദീപിനെ 2018 ജൂണിലാണ് ശ്രീജിത്ത് കേസില്‍ അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. വാസുദേവന്റെ വീടാക്രമണക്കേസില്‍ പ്രതിപ്പട്ടികയില്‍ നിന്ന് ശ്രീജിത്തിനെ ഒഴിക്കാമെന്ന് വാഗ്ദാനം ചെയ്ത് ബന്ധുക്കളില്‍ നിന്ന് കൈക്കൂലി വാങ്ങിയെന്നാണ് കേസ്. ശ്രീജിത്തിന്റെ ബന്ധുക്കളില്‍നിന്ന് കൈക്കൂലി വാങ്ങിയെന്ന് അന്വേഷണസംഘം കണ്ടെത്തിയതിനെത്തുടര്‍ന്ന് പ്രദീപിനെ സര്‍വ്വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യുകയും പ്രതിപ്പട്ടികയില്‍ ചേര്‍ക്കുകയും ചെയ്തിരുന്നു. ശ്രീജിത്തിനെ പട്ടികയില്‍ നിന്ന് ഒഴിവാക്കാമെന്ന് വാഗ്ദാനം ചെയ്ത് 10,000 രൂപയാണ് പ്രദീപ് ശ്രീജിത്തിന്റെ ബന്ധുക്കളില്‍ നിന്ന് വാങ്ങിയത്. രണ്ട് തവണയായി 5000 വീതമാണ് കൈക്കൂലിയായി നല്‍കിയത്. എന്നാല്‍ ഇതിനിടെ കസ്റ്റഡിയില്‍ വച്ച് ശ്രീജിത്ത് മരിച്ചു. സംഭവം കൈവിട്ടുപോയതോടെ അഭിഭാഷകര്‍ മുഖേനെ ഈ പണം ബന്ധുക്കള്‍ക്ക് തിരിച്ചു നല്‍കി.

കോട്ടുവള്ളി സൗത്ത് റേഷന്‍കടയ്ക്കു സമീപം പുളിക്കത്തറ ആശാ ബെന്നി(41)യെ ചൊവ്വാഴ്ച ഉച്ചകഴിഞ്ഞു മൂന്നു മണിയോടെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. ഉച്ചയോടെ ഇവരെ വീട്ടില്‍നിന്നു കാണാതായിരുന്നു. മരണത്തിനു കാരണക്കാരായവരുടെ പേരുകളടക്കമുള്ള കുറിപ്പ് വീട്ടില്‍നിന്നു കണ്ടെടുത്തു. പണം ചോദിച്ചെത്തിയവരുടെ സമ്മര്‍ദത്തെ തുടര്‍ന്ന് ഒരാഴ്ചമുന്‍പ് ഇവര്‍ ഞരമ്പുമുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. അയല്‍വാസിയായ പ്രദീപിന്റെയും ഭാര്യ ബിന്ദുവിന്റെയും പേരുകളാണ് ആത്മഹത്യക്കുറിപ്പിലുള്ളത്. ഇവരില്‍നിന്നു പലപ്പോഴായി പത്ത് ലക്ഷത്തോളം രൂപ ആശ പലിശയ്ക്ക് കടം വാങ്ങിയിരുന്നതായാണ് വിവരം. ഒരു ലക്ഷത്തിന് മാസം പതിനായിരം രൂപയായിരുന്നത്രേ പലിശ. പലിശ നല്‍കാന്‍ മറ്റിടങ്ങളില്‍നിന്ന് ആശ കടംവാങ്ങിയതായി സൂചനയുണ്ട് ആശയുടെ വീട്ടില്‍ കയറി പലിശക്കാര്‍ ഭീഷണിപ്പെടുത്തുന്ന ദൃശ്യം പുറത്തു വന്നു.

മുതലും പലിശയും മടക്കികൊടുത്തിട്ടും ഭീഷണി തുടര്‍ന്നുവെന്ന് ആശയുടെ ഭര്‍ത്താവ് ബെന്നി ആരോപിച്ചു. തിങ്കളാഴ്ച ആശ കൈ ഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു. ഇതെ തുടര്‍ന്ന് നാല് ദിവസം ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. പലിശക്കാര്‍ ഭീഷണിപ്പെടുത്തിയതിന്റെ പേരിലായിരുന്നു ആത്മഹത്യ ശ്രമം. അന്ന് എസ്.പി. ഓഫീസില്‍ ലഭിച്ച പരാതിയെ തുടര്‍ന്ന് ഇരുകൂട്ടരെയും വിളിച്ചുവരുത്തി ചര്‍ച്ച നടത്തിയിരുന്നു. പണം ആവശ്യപ്പെട്ട് വീട്ടിലെത്തി ഭീഷണിപ്പെടുത്തരുതെന്നും ഭീഷണി തുടര്‍ന്നാല്‍ നിയമ നടപടി സ്വീകരിക്കുമെന്നും താക്കീതു നല്‍കിയാണ് പോലീസ് ഇവരെ വിട്ടത്.

കഴിഞ്ഞ ദിവസവും പ്രദീപും ബിന്ദുവും രാത്രി ഇവരുടെ വീട്ടില്‍ വന്ന് ബഹളം വയ്ച്ചു. ആശയെയും കുടുംബത്തെയും ഒരുപാട് ഭീഷണിപ്പെടുത്തിയെന്നും മകളെയും മകനെയുമടക്കം ജീവിക്കാന്‍ അനുവദിക്കില്ലെന്നും പറഞ്ഞതായി ബെന്നി കൂട്ടിച്ചേര്‍ത്തു. ഇതിന്റെ ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തിയിരുന്നു.

 

Back to top button
error: