CrimeNEWS

വീട്ടിലെ പ്രസവത്തില്‍ യുവതി മരിച്ച സംഭവം: പ്രസവം എടുക്കാന്‍ സഹായിച്ച സ്ത്രീ കസ്റ്റഡിയില്‍

മലപ്പുറം: ചട്ടിപ്പറമ്പിലെ വീട്ടില്‍ അഞ്ചാം പ്രസവം നടത്തിയ യുവതി മരിച്ച സംഭവത്തില്‍ ഒരാള്‍ കൂടി പൊലീസ് കസ്റ്റഡിയില്‍. അസ്മയുടെ പ്രസവം എടുക്കാന്‍ സഹായിച്ച സ്ത്രീയെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഒതുക്കുങ്ങല്‍ സ്വദേശി ഫാത്തിമയാണ് മലപ്പുറം പൊലീസിന്റെ കസ്റ്റഡിയിലായത്. സംഭവത്തില്‍ അസ്മയുടെ ഭര്‍ത്താവ് സിറാജുദ്ദീനെ നേരത്തെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

വീട്ടില്‍ വച്ച് പ്രസവിക്കുന്നതിന് ഭാര്യ അസ്മയെ നിര്‍ബന്ധിച്ചുവെന്നാണ് സിറാജുദ്ദീനെതിരായ കുറ്റം. പ്രസവത്തില്‍ അസ്മ മരിച്ചതിനാല്‍ നരഹത്യയും പിന്നീട് തെളിവ് നശിപ്പിച്ചതിനാല്‍ ഈ കുറ്റവും സിറാജുദ്ദീനെതിരെ ചുമത്തിയിട്ടുണ്ട്. അസ്മയുടെ നേരത്തെയുള്ള നാലു പ്രസവത്തില്‍ രണ്ടു പ്രസവം വീട്ടിലാണ് നടന്നത്.

Signature-ad

പ്രസവശേഷം വൈദ്യസഹായം ലഭിക്കാതെ രക്തം വാര്‍ന്നാണ് യുവതി മരിച്ചതെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍. സിറാജുദ്ദീനെ സഹായിച്ചവരെ കുറിച്ചും തെളിവ് നശിപ്പിക്കലിലും അന്വേഷണം നടത്തുമെന്ന് എസ്പി നേരത്തെ അറിയിച്ചിരുന്നു. ശനിയാഴ്ച വൈകിട്ട് 6 മണിയോടെയാണ് അസ്മ പ്രസവിച്ചത്. രാത്രി 9 മണിക്ക് മരിച്ചു. പ്രസവശേഷം രക്തസ്രാവം നിര്‍ത്താനാവാതെ പോയതാണ് മരണകാരണമായത്.

 

Back to top button
error: