IndiaNEWS

മയക്കുമരുന്നിന് അടിമയായ 17കാരിയുമായി ലൈംഗികബന്ധം; നൈനിറ്റാളില്‍ യുവാക്കള്‍ക്ക് കൂട്ടത്തോടെ എയ്ഡ്സ്

ഡെറാഡൂണ്‍: 17 വയസ്സുകാരിയുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ട 19 ലേറെ യുവാക്കള്‍ക്ക് എയ്ഡ്സ് രോഗബാധ സ്ഥിരീകരിച്ചു. ഉത്തരാഖണ്ഡിലെ നൈനിറ്റാളില്‍ നിന്നാണ് രാജ്യത്തെ ഞെട്ടിച്ച സംഭവം പുറത്തുവരുന്നത്. മയക്കുമരുന്നിന് അടിമയായ ഈ പെണ്‍കുട്ടിയില്‍ നിന്നാണ് ഈ യുവാക്കള്‍ക്ക് രോഗബാധയുണ്ടായതെന്നാണ് കരുതപ്പെടുന്നത്. ദേശീയ മാധ്യമങ്ങളാണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ഞെട്ടിക്കുന്ന സംഭവമാണിതെന്നും പെണ്‍കുട്ടിയുടെ മയക്കുമരുന്ന് ഉപയോഗമാണ് സംഭവങ്ങള്‍ക്ക് പിന്നിലെന്നും നൈനിറ്റാളിലെ ഒരു ജില്ലാ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. ഇവര്‍ക്ക് ആവശ്യമായ ചികിത്സയും കൗണ്‍സിലിങ്ങും നല്‍കി വരികയാണെന്നും അദ്ദേഹം വ്യക്തമാക്കി.

Signature-ad

നൈനിറ്റാളിലെ രാംനഗറില്‍ നിരവധി യുവാക്കള്‍ രോഗബാധിതരാവുകയും പരിശോധനയില്‍ എച്ച്.ഐ.വി സ്ഥിരീകരിക്കുകയും ചെയ്തതോടെയാണ് സംഭവം പുറംലോകമറിയുന്നത്. രോഗലക്ഷണത്തെ തുടര്‍ന്ന് നിരവധി യുവാക്കള്‍ സര്‍ക്കാരിന്റെ പ്രത്യേക പരിശോധന കേന്ദ്രത്തിലെത്തുകയായിരുന്നു. ടെസ്റ്റ് നടത്തിയതില്‍ വലിയൊരു വിഭാഗം യുവാക്കളിലും രോഗം സ്ഥിരീകരിച്ചതോടെയാണ് സംഭവത്തിന്റെ ഗൗരവം അധികാരികള്‍ മനസ്സിലാക്കുന്നത്. തുടര്‍ന്ന് ആരോഗ്യവകുപ്പ് നടത്തിയ പരിശോധനയിലാണ് രോഗവ്യാപനത്തിന്റെ കാരണങ്ങള്‍ തിരിച്ചറിഞ്ഞത്.

രോഗബാധിതയും മയക്കുമരുന്ന് അടിമയുമായ പെണ്‍കുട്ടി പണത്തിനായി പ്രാദേശത്തെ നിരവധി യുവാക്കളുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുകയായിരുന്നു. യുവാക്കളില്‍ ആരോഗ്യ വകുപ്പ് നടത്തിയ കൗണ്‍സിലിങ്ങിനെ തുടര്‍ന്നാണ് രോഗവ്യാപനത്തിന്റെ ഉറവിടം മനസ്സിലാകുന്നത്. സംഭവം വാര്‍ത്തയായതോടെ നൈനിറ്റാള്‍ ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഹരിഷ് ചന്ദ്ര പന്ത് ഉള്‍പ്പടെയുള്ളവര്‍ വിഷയത്തലിടപെട്ടിട്ടുണ്ട്.

സാധാരണഗതിയില്‍ സംസ്ഥാനത്ത് ഒരു വര്‍ഷം 20 എച്ച്.ഐ.വി കേസുകളില്‍ താഴെ റിപ്പോര്‍ട്ട് ചെയ്യുന്ന സ്ഥാനത്താണ് ഏതാനും മാസങ്ങള്‍ക്കിടെ 19 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കഴിഞ്ഞ 17 മാസങ്ങള്‍ക്കിടെ രാംനഗറില്‍ മാത്രം 45ലേറെ പേര്‍ക്ക് എച്ച്.ഐ.വി ബാധിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. നിലവില്‍ രോഗബാധിരായ യുവാക്കളില്‍ വലിയൊരു വിഭാഗവും വിവാഹിതരാണെന്നതും സംഭവത്തിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നു. ഇവരുടെ പങ്കാളികള്‍ക്കും പരിശോധന നടത്താനുള്ള തയ്യാറെടുപ്പിലാണ് അധികൃതര്‍.

Back to top button
error: