NEWS

കാമുകനൊപ്പം ചേർന്ന് ഭാര്യയുടെ കൊടുംക്രൂരത: ഭർത്താവിന് ആദ്യം വിഷം നൽകി, ശ്രമം പരാജയപ്പെട്ടതോടെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി

     മംഗലാപുരം: ഇവിടെ കാർക്കള താലൂക്കിലെ അജേക്കറിൽ നടന്ന ഒരു കൊലപാതകത്തിലെ ഞെട്ടിക്കുന്ന കഥകൾ പുറത്തുവന്നു. ബാലകൃഷ്ണ എന്ന 44കാരനെ കൊലപ്പെടുത്തിയ കേസിൽ ഭാര്യ പ്രതിമയും കാമുകൻ ദിലീപ് ഹെഗ്‌ഡെയുമാണ് പൊലീസ് പിടിയിലായത്. ഈയിടെ ദിവസങ്ങളോളം പനിയും ഛർദിയും അനുഭവപ്പെട്ട ബാലകൃഷ്ണ പലആശുപത്രികളിൽ ചികിത്സ തേടിയിരുന്നു .

സുഖം പ്രാപിച്ചതിന് ശേഷം ഒക്ടോബർ 19ന് വീട്ടിലേക്ക് മാറ്റി. എന്നാൽ, അടുത്ത ദിവസം പുലർച്ചെ 3.30 ഓടെ ശബ്ദം കേട്ട് പിതാവ് സഞ്ജീവ എത്തിയപ്പോൾ ബാലകൃഷ്ണയെ അബോധാവസ്ഥയിൽ കണ്ടെത്തി. ആശുപത്രിയിലെത്തിച്ചെങ്കിലും ഡോക്ടർ മരണം സ്ഥിരീകരിച്ചു. ബാലകൃഷ്ണയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് സഹോദരൻ രാമകൃഷ്ണ നൽകിയ പരാതിയിൽ അജേക്കർ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്.

Signature-ad

ഇൻസ്റ്റാഗ്രാം താരവും ബ്യൂട്ടി പാർലർ ഉടമയായ പ്രതിമ, പലപ്പോഴും ഭർത്താവിനൊപ്പം റീൽസ് വീഡിയോകൾ ചെയ്തിരുന്നു. ഈ സമയത്താണ് ദിലീപ് ഹെഗ്‌ഡെ എന്ന വ്യക്തിയുമായി ഇൻസ്റ്റാഗ്രാമിലൂടെ അടുത്ത സൗഹൃദത്തിലാകുന്നത്. ആ സൗഹൃദം ഉടൻ പ്രണയമായി മാറി. ഒടുവിൽ ഭർത്താവ് ബാലകൃഷ്ണ അവരുടെ ബന്ധത്തിന് ഒരു തടസമായി തീർന്നു. ഇതോടെ ഇരുവരും ചേർന്ന് കൊലപാതകം ആസൂത്രണം ചെയ്തു.

ദിലീപ്, കുറെ വിഷം പ്രതിമയെ ഏൽപ്പിച്ചു. അത് ക്രമേണ ബാലകൃഷ്ണയ്ക്ക് നൽകാൻ നിർദ്ദേശിച്ചു. പക്ഷേ അതു കഴിച്ചിട്ടും അദ്ദേഹം മരിച്ചില്ല. പക്ഷേ ആരോഗ്യം മോശമായി. ഒടുവിൽ, ഒക്ടോബർ 20ന് പ്രതിമ ദിലീപിനെ വീട്ടിലേക്ക് ക്ഷണിച്ചു, അവിടെ വച്ച് ഇരുവരും ചേർന്ന് ബാലകൃഷ്ണയെ ബെഡ്ഷീറ്റ് ഉപയോഗിച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി. പൊലീസ് കസ്റ്റഡിയിലാണ് പ്രതിമയും ദിലീപും ഇപ്പോൾ.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: