KeralaNEWS

ഭാര്യയും ഭര്‍ത്താവും കൈകോര്‍ത്തു; പന്തീരാങ്കാവ് ഗാര്‍ഹിക പീഡന കേസ് റദ്ദാക്കി

കൊച്ചി: പന്തീരാങ്കാവ് ഗാര്‍ഹിക പീഡന കേസ് ഹൈക്കോടതി റദ്ദാക്കി. ഭര്‍ത്താവും കേസിലെ ഒന്നാം പ്രതിയുമായ രാഹുല്‍ പി.ഗോപാലും പരാതിക്കാരിയായ ഭാര്യയും കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടു നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി ഇന്ന് ഉത്തരവ് പ്രഖ്യാപിച്ചത്. നേരത്തെ ഇരുവര്‍ക്കും കൗണ്‍സിലിങ് നല്‍കാനും അതിന്റെ റിപ്പോര്‍ട്ട് ഹാജരാക്കാനും കോടതി നിര്‍ദേശിച്ചിരുന്നു. ഈ റിപ്പോര്‍ട്ട് കഴിഞ്ഞ ഓഗസ്റ്റില്‍ സമര്‍പ്പിച്ചിരുന്നു. ഇതുകൂടി പരിശോധിച്ച ശേഷമാണ് കേസ് റദ്ദാക്കാന്‍ ജസ്റ്റിസ് എ.ബദറുദീന്‍ ഉത്തരവിട്ടത്.

കോഴിക്കോട് സ്വദേശിയായ രാഹുലിനെ വിവാഹം ചെയ്ത എറണാകുളം നോര്‍ത്ത് പറവൂര്‍ സ്വദേശിനിയെ ക്രൂരമായി മര്‍ദിക്കപ്പെട്ട നിലയില്‍ വീട്ടുകാര്‍ കണ്ടെത്തിയതാണ് കേസിന്റെ തുടക്കം. വൈകാതെ രാഹുലിനെതിരെ ഗാര്‍ഹിക പീഡനത്തിനും സ്ത്രീധന നിരോധന നിയമപ്രകാരവുമുള്ള കുറ്റങ്ങള്‍ ചുമത്തി. എന്നാല്‍ വിഷയം വിവാദമായതോടെ വധശ്രമക്കേസും ഉള്‍പ്പെടുത്തി. ഇതോടെ, ജോലി ചെയ്തിരുന്ന ജര്‍മനിയിലേക്ക് രാഹുല്‍ കടന്നു. ഇതിനിടെയാണ്, തന്നെ ഭര്‍ത്താവ് മര്‍ദിച്ചിട്ടില്ലെന്നും വീട്ടുകാരുടെ നിര്‍ബന്ധത്തിനു വഴങ്ങി പരാതി നല്‍കിയതാണെന്നും പറഞ്ഞ് ഭാര്യ രംഗത്തുവന്നത്. പിന്നാലെ കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് രാഹുല്‍ കോടതിയെ സമീപിക്കുകയായിരുന്നു.

Signature-ad

താന്‍ ഭാര്യയെ മര്‍ദിച്ചിട്ടില്ലെന്നും തമ്മിലുണ്ടായിരുന്ന തര്‍ക്കം സംസാരിച്ചു തീര്‍ത്തു എന്നുമാണ് കേസ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയില്‍ രാഹുല്‍ പറഞ്ഞത്. ഇക്കാര്യം ശരിവച്ചുകൊണ്ട് ഭാര്യയും സത്യവാങ്മൂലം നല്‍കിയിരുന്നു. രാഹുല്‍ തന്നെ മര്‍ദിച്ചിട്ടില്ലെന്നും കുളിമുറിയില്‍ വീണതുമൂലമുണ്ടായ പരുക്കാണ് തനിക്കേറ്റതെന്നുമായിരുന്നു ഇവരുടെ വാദം. വീട്ടുകാരാണ് ഭര്‍ത്താവിനെതിരെ കേസ് നല്‍കാന്‍ തന്നെ നിര്‍ബന്ധിച്ചതെന്നും യുവതി ആരോപിച്ചിരുന്നു. പിന്നീട് വീടു വിട്ടിറങ്ങിയ യുവതി വീട്ടുകാര്‍ക്കൊപ്പം പോകാനില്ലെന്നും വ്യക്തമാക്കിയിരുന്നു.

ജര്‍മനിയിലായിരിക്കുമ്പോഴാണ് തനിക്കെതിരെയുള്ള കേസ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് രാഹുല്‍ കോടതിയെ സമീപിച്ചത്. പരാതിക്കാരിയായ യുവതിയും കേസ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടതോടെ കോടതി ഇക്കാര്യം അനുഭാവപൂര്‍വം പരിഗണിക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: