Social MediaTRENDING

”അന്ന് ഞാന്‍ അടികൊണ്ട് ചോരതുപ്പി കിടന്നിട്ടുണ്ട്; വീണ്ടുമൊരു പ്രണയത്തിലാകുന്നത് 14 വര്‍ഷം കഴിഞ്ഞ്”

വിവാഹമോചനത്തിന് ശേഷം മകളെ കാണിക്കാന്‍ പോലും മുന്‍ ഭാര്യ ഗായിക അമൃത സുരേഷ് തയ്യാറാകുന്നില്ലെന്നും തന്റെ മകളെ തന്നില്‍ നിന്നും അകറ്റുകയാണെന്നും പലപ്പോഴായി നടന്‍ ബാല ആരോപിച്ചിരുന്നു. അച്ഛനെന്ന തന്റെ അവകാശം അവഗണിക്കുകയാണെന്ന് ബാല ഈയിടെ അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ഇത് ചര്‍ച്ചയായതോടെ ബാലയ്ക്കെതിരെ ആദ്യമായി മകള്‍ രംഗത്തെത്തി. അച്ഛന്‍ പറയുന്നത് പച്ചക്കള്ളമാണെന്നും മദ്യപിച്ച് വന്ന് അമ്മയെ അച്ഛന്‍ പതിവായി ഉപദ്രവിക്കുന്നത് ഇന്നും തനിക്ക് ഓര്‍മയുണ്ടെന്ന് കുട്ടി പറഞ്ഞു. മാത്രവുമല്ല അമ്മയോടുള്ള വാശിയില്‍ തന്നെ കോടതിയില്‍ നിന്ന് വലിച്ചിഴച്ച് കാറിലിട്ട് ചെന്നൈയിലേക്ക് ബലമായി കൊണ്ടുപോയെന്നും കുട്ടി പറഞ്ഞു. തൊട്ടുപിന്നാലെ ബാലയും ഒരു വീഡിയോ ചെയ്തു.

മകളുടെ ആരോപണത്തില്‍ ബാല മറുപടി പറഞ്ഞു. വന്നിരിക്കുകയാണ് ബാല. മകളോട് തര്‍ക്കിക്കാന്‍ താനില്ലെന്നും ഇനിയൊരിക്കലും അരികില്‍ വരില്ലെന്നും ബാല പറഞ്ഞു. തൊട്ടുപിന്നാലെ കുട്ടിയ്ക്കെതിരേ കടുത്ത സൈബര്‍ ആക്രമണം ഉണ്ടായി. ഇതോടെ പ്രതികരണവുമായി രംഗത്ത് വന്നിരിക്കുകയാണ് അമൃത. ബാലയുമായി പിരിയാനുള്ള കാരണം ആദ്യമായാണ് അമൃത തുറന്ന് പറഞ്ഞത്. ശാരീരികവും മാനസികവുമായ പീഡനം സഹിക്ക വയ്യാതെ വീടു വിട്ടിറങ്ങിയതാണെന്ന് അമൃത പറഞ്ഞു. മകളെ ഇനിയും സൈബര്‍ ആക്രമണം ചെയ്ത് ഉപദ്രവിക്കരുതെന്നും അമൃത അപേക്ഷിച്ചു.

Signature-ad

അമൃതയുടെ വാക്കുകള്‍

ഇത്രയും കാലം മിണ്ടാതിരിക്കുകയായിരുന്നു. മകളുടെ കാര്യമായത് കൊണ്ടാണ് പറയുന്നത്. മകളുടെ പേരില്‍ ഒരു വ്യാജ വാര്‍ത്ത വന്നിരുന്നു. മകള്‍ക്ക് കോവിഡ് വന്നിട്ട് ഞാന്‍ ബാലചേട്ടനെ കാണിച്ചില്ല എന്ന് പറഞ്ഞ്. പിന്നീട് ചാനലുകാര്‍ വന്ന് സത്യാവസ്ഥ മനസ്സിലാക്കി. അവര്‍ക്ക് ബാലചേട്ടന്‍ നല്‍കിയ വ്യാജ വാര്‍ത്തയായിരുന്നു അത്. ഞാന്‍ മിണ്ടാതിരിക്കുന്നതുകൊണ്ട് ഒരുഭാഗം മാത്രമേ കേള്‍ക്കുന്നുള്ളൂ. അതുകൊണ്ടു തന്നെ അത്രത്തോളം എല്ലാവരും എന്നെ വെറുക്കുന്നുണ്ടെന്ന് അറിയാം. ആ വെറുപ്പ് മാറ്റാന്‍ ഞാന്‍ ശ്രമിച്ചിട്ടില്ല.

ഞാനും അമ്മയും മകളും അഭിരാമിയുമുള്ള ഒരു ചെറിയ കുടുംബമാണ് അത്. ആ കുട്ടിയുടെ പിറന്നാളായിരുന്നു കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ്. സന്തോഷത്തോടെ പോകേണ്ട ദിവസമായിരുന്നു അത്. പക്ഷേ കുട്ടിയെക്കുറിച്ച് ഓരോ വാര്‍ത്തകള്‍ വരുമ്പോള്‍ അവള്‍ എങ്ങനെ സന്തോഷമായിരിക്കും. ഇന്ന് മകള്‍ വലുതായിരിക്കുന്നു. അവള്‍ എല്ലാം മനസ്സിലാക്കുന്നു. അതുകൊണ്ടാണ് അവള്‍ സ്വയം വീഡിയോ ചെയ്തത്. അവള്‍ എന്ത് പറയുമെന്ന് എനിക്ക് അറിയില്ലായിരുന്നു. മകള്‍ വീഡിയോ പുറത്ത് വിട്ടതിന് പിന്നാലെ അദ്ദേഹം ഒരു വീഡിയോ ഇറക്കി. ആ കുട്ടിയെ കൂടുതല്‍ സൈബര്‍ ബുള്ളിയിങ്ങിന് ഇട്ടു കൊടുക്കുന്ന തരത്തില്‍. കള്ളി, അഹങ്കാരി അങ്ങനെ ചീത്ത വാക്കുകളാണ് അതിന് പലരും കമന്റ് ചെയ്തത്. അതൊന്നും സഹിക്കാനാകില്ല.

മകള്‍ പറഞ്ഞതില്‍ കുറച്ച് കാര്യങ്ങള്‍ ഞാന്‍ വ്യക്തത വരുത്താം. ഞാന്‍ മകളെ ബ്രെയ്ന്‍ വാഷ് ചെയ്തുവെന്നാണ് പ്രധാന ആരോപണം. ആശുപത്രിയില്‍ വയ്യാതെ കിടക്കുമ്പോള്‍ മകള്‍ ലാപ്പ്ടോപ്പ് വാങ്ങിത്തരണമെന്ന് പറഞ്ഞുവെന്നാണ് ബാല ചേട്ടന്‍ അഭിമുഖത്തില്‍ പറഞ്ഞത്. അത് കണ്ടപ്പോള്‍ മകള്‍ എന്നോട് ചോദിച്ചു, എന്തിനാണ് അച്ഛന്‍ ഇങ്ങനെ കള്ളം പറയുന്നതെന്ന്.

കോടതിയില്‍ നിന്ന് മകളെ വലിച്ചിഴച്ചാണ് വണ്ടിയില്‍ കയറ്റി കൊണ്ടുപോയത്. ഇതെല്ലാം അവള്‍ അനുഭവിച്ചതാണ്. ഇതില്‍ ഞാന്‍ ബ്രെയിന്‍ വാഷ് ചെയ്തുവെന്ന് പറയുന്നതിലെ അര്‍ഥം എന്താണ് എന്റെ മലയാളി ചേട്ടന്‍മാരെ, ചേച്ചിമാരെ. നൂറ് കണക്കിന് ആളുകള്‍ കണ്ട രംഗമാണ്. കുട്ടിക്കാലത്തുണ്ടാകുന്ന ദുരനുഭവങ്ങള്‍ എല്ലാവര്‍ക്കും ഓര്‍മയില്ലേ. അവള്‍ കുഞ്ഞുവാവ ആയിരിക്കുമ്പോള്‍ വീട്ടില്‍ പ്രശ്നങ്ങള്‍ ഉണ്ടാകുമ്പോള്‍ ജോലിക്കാരാണ് അവള്‍ക്ക് ഒന്നും സംഭവിക്കരുത് എന്ന് കരുതി എടുത്ത് കൊണ്ടുപോയിരുന്നത്. ഇവരെല്ലാം വിവാഹമോചനത്തിന്റെ സമയത്ത് സാക്ഷി പറഞ്ഞത്.

മകള്‍ സ്‌കൂളില്‍ പോകുമ്പോഴെല്ലാം പലരും വീട്ടിലെ പ്രശ്നങ്ങള്‍ ചോദിക്കും. ഒരിക്കല്‍ ഒപ്പം പഠിക്കുന്ന കുട്ടി നിന്റെ അമ്മ ചീത്തയാണെന്ന് അച്ഛന്‍ പറഞ്ഞുവല്ലോ എന്ന് ചോദിച്ചു. അന്ന് കരഞ്ഞുകൊണ്ടാണ് ഇഅന്ന് മകള്‍ വീട്ടിലെത്തിയത്.

ഞാന്‍ എന്ത് തെറ്റാണ് ചെയ്തത്. പതിനെട്ടാമത്തെ വയസ്സില്‍ ആദ്യമായി ഒരാളെ സ്നേഹിച്ചു. അയാളെ കല്യാണം കഴിച്ചു. അതിന് ശേഷം ചോര തുപ്പി പലദിവസവും ഞാന്‍ ആ വീട്ടില്‍ കിടന്നിട്ടുണ്ട്. എനിക്ക് വീട്ടില്‍ പറയാന്‍ മടിയായിരുന്നു, കാരണം അച്ഛനും അമ്മയും ഈ വിവാഹത്തിന് എതിരായിരുന്നു. ഒരുപാട് കള്ളങ്ങള്‍ പറഞ്ഞാണ് എന്നെ വിവാഹം ചെയ്തത്. ബാല ചേട്ടന്‍ എന്നെ വിവാഹം കഴിക്കുന്നതിന് മുന്‍പ് മറ്റൊരു വിവാഹം ചെയ്തിരുന്നു. അത് നിശ്ചയം കഴിഞ്ഞാണ് ഞാന്‍ അറിയുന്നത്. അന്നും അച്ഛനും അമ്മയും വിവാഹത്തില്‍ പിന്‍മാറാന്‍ എന്നോട് പറഞ്ഞതാണ്. പക്ഷേ ഞാന്‍ തയ്യാറായില്ല.
ഉപദ്രവം കൂടി വന്നപ്പോള്‍ മകളെ ബാധിച്ചു തുടങ്ങിയപ്പോള്‍ ആ വീട്ടില്‍ നിന്ന് ഓടിയതാണ്. കോടികള്‍ എടുത്ത് കൊണ്ടല്ല ഞാന്‍ ആ വീട്ടില്‍ നിന്ന് ഇറങ്ങിയത്. നഷ്ടപരിഹാരം ചോദിച്ചിരുന്നു. പക്ഷേ മകളെ വലിച്ചിഴച്ച് കൊണ്ടുപോയ സംഭവത്തിന് ശേഷം ഒന്നും വേണ്ടെന്ന് പറഞ്ഞു.

ബാല ചേട്ടന്‍ ആശുപത്രിയില്‍ കിടക്കുമ്പോള്‍ നിങ്ങള്‍ എല്ലാവരും പ്രാര്‍ഥിച്ചു. പക്ഷേ ഇന്നും ഞാന്‍ ചികിത്സയിലാണ്. അന്ന് അടിയും തൊഴിയും കൊണ്ടതിന്റെ ആഘാതം വലുതായിരുന്നു. ഇടയ്ക്കിടെ രക്തസ്രാവം ഉണ്ടാകുന്നതുകൊണ്ട് ചികിത്സയിലായിരുന്നു. ശരീരത്തിലെ പാടുകള്‍ കളയാന്‍ ഇന്നും ചികിത്സ ചെയ്യുന്നു. ഞാന്‍ എങ്ങിനെയെങ്കിലും ജീവിച്ചു പൊയ്ക്കോട്ടെ. കോടികള്‍ ഉണ്ടെങ്കില്‍ ഞാന്‍ എന്നേ സ്വന്തമായി ഒരു വീട് വച്ചേനെ. എന്നെ വൃത്തിക്കെട്ട അമ്മ തരത്തില്‍ ചിത്രീകരിക്കുകയാണ്.

പതിനാല് വര്‍ഷത്തിന് ശേഷം ഞാന്‍ ഒരു പ്രണയബന്ധത്തിലായി. ഒരുപാട് വര്‍ഷത്തിന് ശേഷം സ്നേഹിക്കപ്പെടുന്നു എന്ന തോന്നലുണ്ടായി. അത് നന്നായി പോകണേ എന്ന് കരുതിയാണ് തുടങ്ങിയത്. പക്ഷേ ഒരു ഘട്ടത്തില്‍ ഇത് മുന്നോട്ട് പോകില്ല എന്ന് തോന്നിയപ്പോള്‍ പരസ്പര ധാരണയോടെ വേര്‍പിരിഞ്ഞു. ഇതേ സമയത്ത് അവിടെയും (ബാലയുടെ വിവാഹം) ഒരു വിവാഹം കഴിഞ്ഞു. പക്ഷ എന്നെ മാത്രം മോശമായി ചിത്രീകരിക്കുന്നു. ഇരവാദവുമായല്ല നിങ്ങള്‍ക്ക് മുന്നില്‍ വന്നിരിക്കുന്നത്. വിവാഹമോചനത്തിന് ശേഷം ഞാന്‍ അദ്ദേഹത്തെ മോശമായി ഒന്നും പറഞ്ഞിട്ടില്ല. ജീവിച്ചു പോകാന്‍ അനുവദിക്കണം. ഞങ്ങള്‍ക്ക് വേണ്ടി സംസാരിക്കാന്‍ ഞങ്ങള്‍ മാത്രമേയുള്ളൂ. എന്റെ മകളെ സൈബര്‍ബുള്ളിയിങ് ചെയ്യരുത്. ആ കുഞ്ഞിനെ വേദനിപ്പക്കരുത്– അമൃത പറഞ്ഞു.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: