IndiaNEWS

ഇന്ത്യയ്ക്കു വന്‍ തിരിച്ചടി; ഭാര പരിശോധനയില്‍ പരാജയപ്പെട്ടു, വിനേഷിന് മെഡല്‍ നഷ്ടമാകും

പാരീസ്: ഇന്ത്യയുടെ അഭിമാനം വാനോളമുയര്‍ത്തി ഗുസ്തിയില്‍ ഫ്രീസ്‌റ്റൈല്‍ 50 കിലോഗ്രാം വിഭാഗത്തില്‍ ഫൈനലില്‍ കടന്ന വിനേഷ് ഫോഗട്ടിന് മെഡല്‍ നഷ്ടമാകും. ഭാര പരിശോധനയില്‍ പരാജയപ്പെട്ടതോടെയാണിത്. ഇന്ന് കലാശപ്പോരില്‍ അമേരിക്കയുടെ സാറ ആന്‍ ഹില്‍ഡര്‍ബ്രാന്റ്റിനെതിരെ മത്സരിക്കാനിരിക്കെയാണ് അപ്രതീക്ഷിത തിരിച്ചടി.

അനുവദനീയമായതിലും 100 ഗ്രാം തൂക്കം കൂടുതലുള്ള സാഹചര്യത്തിലാണ് വിനേഷ് ഫോഗട്ടിന് മെഡല്‍ നഷ്ടമാകുന്നത്. ഭാരം കൂടുതലുള്ള സാഹചര്യത്തില്‍ ചട്ടപ്രകാരം വിനേഷ് ഫോഗട്ടിനെ അയോഗ്യയാക്കുകയായിരുന്നു. തീരുമാനം പുനഃപരിശോധിക്കണമെന്ന ഇന്ത്യയുടെ ആവശ്യം രാജ്യാന്തര ഒളിംപിക് അസോസിയേഷന്‍ തള്ളി. ഇതിനെതിരെ ഇന്ത്യ കടുത്ത പ്രതിഷേധത്തിലാണ്.

Signature-ad

ഒളിംപിക് ഗുസ്തിയിലെ നിയമപ്രകാരം ഫോഗട്ടിന് വെള്ളിമെഡലിനു പോലും അര്‍ഹതയുണ്ടാകില്ല. ഫലത്തില്‍ 50 കിലോഗ്രാം ഫ്രീസ്‌റ്റൈല്‍ വിഭാഗത്തില്‍ സ്വര്‍ണ, വെങ്കല മെഡല്‍ ജേതാക്കള്‍ മാത്രമേ ഉണ്ടാകൂ എന്നാണ് വിവരം.

പാരിസ് ഒളിംപിക്‌സില്‍ ഉജ്വല പ്രകടനത്തോടെയാണ് വിനേഷ് ഫോഗട്ട് ഫൈനലില്‍ ഇടംപിടിച്ചത്. കടുത്ത പോരാട്ടത്തില്‍ പ്രീക്വാര്‍ട്ടറില്‍ ജപ്പാന്റെ ലോക ഒന്നാം നമ്പര്‍ താരം യുയി സുസാക്കി, ക്വാര്‍ട്ടറില്‍ മുന്‍ യൂറോപ്യന്‍ ചാംപ്യനും 2018ലെ ലോക ചാംപ്യന്‍ഷിപ്പ് വെങ്കല മെഡല്‍ ജേതാവുമായ ഒക്‌സാന ലിവാച്ച് എന്നിവരെ തോല്‍പ്പിച്ചാണ് വിനേഷ് ഫോഗട്ട് സെമിയില്‍ ഇടംപിടിച്ചത്. അവിടെ ക്യൂബയുടെ യുസ്നെയ്ലിസ് ഗുസ്മന്‍ ലോപസിനെ 50ന് മലര്‍ത്തിയടിച്ചാണ് വിനേഷ് സ്വപ്ന ഫൈനലിന് ടിക്കറ്റെടുത്തത്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: