വയനാടിന്റെ കവാടമായ ലക്കിടിയില്‍ എത്തിച്ചേർന്ന സുരേന്ദ്രനെ ദേശീയ ജനാധിപത്യ സഖ്യത്തിന്റെ സംസ്ഥാന- ജില്ലാ നേതാക്കള്‍ ഹാരാർപ്പണം നടത്തി സ്വീകരിച്ചു. തുടർന്ന് വയനാടൻ ചുരത്തിന്റെ ശില്പി കരിന്തണ്ടന്റെ സ്മാരകത്തില്‍ അദ്ദേഹം പുഷ്പാർച്ചന നടത്തി. നിരവധി വാഹനങ്ങളുടെ അകമ്ബടിയോടുകൂടി കല്‍പ്പറ്റ പുതിയ ബസ്റ്റാൻഡ് പരിസരത്ത് എത്തിയ സ്ഥാനാർത്ഥിയെ സ്വീകരിക്കാൻ വൻ പൗരാവലിയായിരുന്നു കാത്തുനിന്നത്.
കല്‍പ്പറ്റ പുതിയ ബസ്റ്റാൻഡ് പരിസരത്ത് നിന്നും ആരംഭിച്ച റോഡ്ഷോ ‘കണ്ണേ കരളേ കെഎസേ, ഞങ്ങളെ ഓമന നേതാവെ’ തുടങ്ങിയ ആവേശകരമായ മുദ്രാവാക്യം മുഴക്കി എൻഡിഎ പ്രവർത്തകർ ഗംഭീരവുമാക്കി.
വയനാടിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു എൻഡിഎ സ്ഥാനാർത്ഥിക്ക് ഇത്രയും വലിയ സ്വീകരണം ലഭിക്കുന്നതെന്ന് തിരഞ്ഞെടുപ്പ് കണ്‍വീനർ പ്രശാന്ത് മലവയല്‍ പറഞ്ഞു. നരേന്ദ്രമോദിയോടുള്ള വയനാട്ടിലെ ജനങ്ങളുടെ സ്നേഹവും കെ.സുരേന്ദ്രനിലുള്ള വിശ്വാസവുമാണ് പ്രകടമായതെന്നും അദ്ദേഹം പറഞ്ഞു. വയനാട്ടില്‍ ദീർഘകാലം പൊതുപ്രവർത്തനം നടത്തിയ പാരമ്ബര്യമുള്ള നേതാവാണ് കെ.സുരേന്ദ്രനെന്നും അദ്ദേഹത്തിന് വയനാട്ടുകാരുടെ പ്രശ്നങ്ങള്‍ മറ്റാരേക്കാളും അറിയാമെന്നും ബിജെപി സംസ്ഥാന സമിതി അംഗം സന്ദീപ് വാര്യർ പറഞ്ഞു. മണ്ണിന്റെ മണമുള്ള നേതാവാണ് എൻഡിഎ സ്ഥാനാർത്ഥിയെന്നും അദ്ദേഹം പറഞ്ഞു.