IndiaNEWS

അപ്‌സര റെഡ്ഡി നല്‍കിയ മാനനഷ്ടക്കേസ്: യുട്യൂബര്‍ 50 ലക്ഷം നഷ്ടപരിഹാരം നല്‍കണം

ചെന്നൈ: അപകീര്‍ത്തികരമായ വിഡിയോകള്‍ പ്രചരിപ്പിച്ച യുട്യൂബറും മോഡലിങ് ഏജന്‍സി ഉടമയുമായ ജോ മൈക്കല്‍ പ്രവീണിനെതിരെ അണ്ണാഡിഎംകെ വക്താവും മോഡലും ട്രാന്‍സ്‌ജെന്‍ഡറുമായ അപ്‌സര റെഡ്ഡി നല്‍കിയ മാനനഷ്ടക്കേസില്‍ 50 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ മദ്രാസ് ഹൈക്കോടതി ഉത്തരവ്. ഒരു വ്യക്തിക്ക് യുട്യൂബില്‍ വീഡിയോകള്‍ പോസ്റ്റ് ചെയ്യാമെങ്കിലും, മറ്റുള്ളവരുടെ സ്വകാര്യതയില്‍ കടന്നുകയറാന്‍ അവകാശമില്ലെന്നു ഹൈക്കോടതി വ്യക്തമാക്കി.

വ്യക്തിയുടെ സ്വഭാവം, പെരുമാറ്റം, വ്യക്തിജീവിതം എന്നിവയെ ബാധിക്കുന്ന വീഡിയോകള്‍ അവരുടെ ജീവിതത്തെ ഗുരുതരമായി ബാധിക്കുമെന്നും ജസ്റ്റിസ് എന്‍.സതീഷ് കുമാര്‍ നിരീക്ഷിച്ചു. അപകീര്‍ത്തികരമായ വിഡിയോകള്‍ മൂലം അപ്‌സരയുടെ അവസരങ്ങള്‍ നഷ്ടമായെന്നു ചൂണ്ടിക്കാട്ടിയാണ് 50 ലക്ഷം നഷ്ടപരിഹാരം വിധിച്ചത്.

Signature-ad

ജോ മൈക്കല്‍ തന്റെ മോഡലിങ് മാസികയില്‍ തന്നോടൊപ്പം പ്രവര്‍ത്തിക്കാന്‍ സമീപിച്ചെങ്കിലും അപ്‌സര ക്ഷണം നിരസിച്ചതാണു പ്രകോപനത്തിനു കാരണമെന്നാണ് ആരോപണം. ഇതിനു പിന്നാലെയാണ് അപ്‌സരയെ അപകീര്‍ത്തിപ്പെടുത്തുന്ന പത്തോളം വിഡിയോകള്‍ യുട്യൂബില്‍ അപ്ലോഡ് ചെയ്തത്. ഇതേത്തുടര്‍ന്ന് അപ്‌സര റെഡ്ഡി ജോ മൈക്കിളിനെതിരെ 1.25 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് മാനനഷ്ടക്കേസ് ഫയല്‍ ചെയ്യുകയായിരുന്നു. 2019ല്‍ അപ്സര നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലും ജോ മൈക്കിള്‍ പ്രവീണ്‍ അറസ്റ്റിലായിരുന്നു.

 

 

 

Back to top button
error: