IndiaNEWS

ടിക്കറ്റില്ലെന്ന് പറഞ്ഞ് വയോധിക ദമ്പതികള്‍ക്ക് 22,300 രൂപ പിഴ; റെയില്‍വേ 40,000 രൂപ നഷ്ടപരിഹാരം നല്‍കാന്‍ വിധി

ബംഗളൂരു: ടിക്കറ്റില്ലെന്ന് കാണിച്ച് വയോധിക ദമ്പതികള്‍ക്ക് 22,300 രൂപ പിഴ ചുമത്തിയ സംഭവത്തില്‍ ഇന്ത്യന്‍ റെയില്‍വേ 40,000 രൂപ നഷ്ടപരിഹാരം നല്‍കാന്‍ വിധി. ബംഗളൂരു സ്വദേശി അലോക് കുമാര്‍ നല്‍കിയ പരാതിയിലാണ് വിധി. അലോക് തന്റെ 77ഉം 71ഉം വയസ്സുള്ള മാതാപിതാക്കള്‍ക്കായിട്ടാണ് രാജധാനി എക്‌സ്പ്രസില്‍ എസി ഫസ്റ്റ് ക്ലാസ് ടിക്കറ്റ് ബുക്ക് ചെയ്തത്.

2022 മാര്‍ച്ച് 21 നായിരുന്നു യാത്ര. ടിടിഇ ഇവരുടെ കണ്‍ഫേം ടിക്കറ്റിന്റെ പി.എന്‍.ആര്‍ പരിശോധിച്ചെങ്കിലും സീറ്റില്ല എന്ന മറുപടി നല്‍കി. കൂടാതെ ടിക്കറ്റില്ലാതെ യാത്ര ചെയ്തു എന്ന് കാണിച്ച് 22,300 രൂപ പിഴ ഈടാക്കുകയും ചെയ്തു.

Signature-ad

ഇതിനെതിരെ അലോക് കുമാര്‍ ആദ്യം ഐആര്‍സിടിസിയില്‍ പരാതി നല്‍കി. കൂടാതെ ദക്ഷിണ പശ്ചിമ റെയില്‍വേ അധികൃതരെയും വിഷയം ഉന്നയിച്ച് സമീപിച്ചു. എന്നാല്‍, അധികൃതര്‍ വ്യക്തമായ മറുപടി നല്‍കിയില്ല. തുടര്‍ന്ന് ഇദ്ദേഹം ബംഗളൂരു ഉപഭോക്തൃ കോടതിയെ സമീപിച്ച് ദക്ഷിണ പശ്ചിമ റെയില്‍വേ ചീഫ് ബുക്കിങ് ഓഫീസര്‍, ഐ.ആര്‍.സി.ടി.സി അധികൃതര്‍ എന്നിവര്‍ക്കെതിരെ പരാതി നല്‍കുകയായിരുന്നു.

തങ്ങളുടേത് ഓണ്‍ലൈന്‍ ടിക്കറ്റിങ് പ്ലാറ്റ്‌ഫോം മാത്രമാണെന്നും പിഴ ചുമത്തിയതുമായി ബന്ധമില്ലെന്നുമാണ് ഐആര്‍സിടിസി അധികൃതര്‍ കോടതിയില്‍ അറിയിച്ചത്. അതേസമയം, വക്കീല്‍ നോട്ടീസ് ലഭിച്ചിട്ടും ദക്ഷിണ പശ്ചിമ റെയില്‍വേ അധികൃതര്‍ കോടതിയില്‍ ഹാജരാകാന്‍ തയാറായില്ല.

തുടര്‍ന്ന്, വയോധിക ദമ്പതികള്‍ ട്രെയിന്‍ യാത്രക്കിടെ നേരിട്ട മാനസിക പീഡനത്തിന് 30,000 രൂപ നഷ്ടപരിഹാരവും കോടതി ചെലവിലേക്ക് 10,000 രൂപയും പിഴയിട്ട് ഉപഭോക്തൃ കോടതി വിധിക്കുകയായിരുന്നു. കൂടാതെ ടിക്കറ്റില്ലെന്ന് പറഞ്ഞ് ചുമത്തിയ പിഴയും തിരികെ നല്‍കണമെന്ന് ഉത്തരവിലുണ്ട്.

Back to top button
error: