CrimeNEWS

വീട്ടമ്മയെ കൊന്ന് നാടുകാണി ചുരത്തില്‍ തള്ളിയ സംഭവം; കൂട്ടുപ്രതി സേലത്ത് പിടിയില്‍

കോഴിക്കോട്: പണവും സ്വര്‍ണവും തട്ടിയെടുക്കാന്‍ വീട്ടമ്മയെ കൊലപ്പെടുത്തി മൃതദേഹം നാടുകാണി ചുരത്തില്‍ കൊക്കയില്‍ തള്ളിയ സംഭവത്തില്‍ കൂട്ടുപ്രതി പിടിയില്‍. ഗൂഡല്ലൂര്‍ എല്ലമല സ്വദേശി സുലൈമാനാണ് പിടിയിലായത്. തമിഴ്‌നാട് സേലത്തുനിന്നാണ് പ്രതിയെ കസബ പൊലീസ് പിടികൂടിയത്. മൊബൈല്‍ ഫോണ്‍ ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍, സേലം പൊലീസുമായി വിവരങ്ങള്‍ കൈമാറി കസബ പൊലീസ് ഇന്നലെ ഇവിടേക്ക് യാത്ര തിരിച്ചിരുന്നു.

കേസില്‍ നേരത്തേ അറസ്റ്റിലായ മലപ്പുറം താനൂര്‍ കുന്നുംപുറം പള്ളിവീട് സമദിനെ (52) കോടതി റിമാന്‍ഡ് ചെയ്തു. ഇക്കഴിഞ്ഞ ഏഴാം തീയതി കോഴിക്കോട്ടുനിന്നു കാണാതായ കുറ്റിക്കാട്ടൂര്‍ സ്വദേശിനി സൈനബയെ (57) ആണ് നിലമ്പൂര്‍ വഴിക്കടവില്‍ നാടുകാണി ചുരത്തിലെ കൊക്കയില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. കഴുത്തു മുറുകിയ അവസ്ഥയിലാണ് സൈനബ മരിച്ചതെന്നാണു പോസ്റ്റ്മോര്‍ട്ടം പ്രാഥമിക റിപ്പോര്‍ട്ട്.

Signature-ad

അറസ്റ്റിലായ സമദില്‍ നിന്നുള്ള വിവരത്തെ തുടര്‍ന്നു പൊലീസ് രണ്ടിടത്തു നിന്നായി 48,000 രൂപ കണ്ടെടുത്തു. മൂന്നര ലക്ഷം രൂപയും പതിനേഴര പവന്‍ സ്വര്‍ണാഭരണങ്ങളും സൈനബയുടെ ബാഗില്‍ ഉണ്ടായിരുന്നുവെന്നാണ് സമദ് പൊലീസിനു നേരത്തെ നല്‍കിയ മൊഴി. പണവും സ്വര്‍ണവും സുലൈമാനുമായി ബന്ധപ്പെട്ട മറ്റൊരു സംഘം തട്ടിയെടുത്തെന്നാണ് പൊലീസിന്റെ നിഗമനം.

സൈനബയെ കൊലപ്പെടുത്തുന്നതിനായി വാടകയ്ക്കെടുത്ത കാര്‍ ഓടിച്ചിരുന്നത് സുലൈമാനാണെന്ന് പിടിയിലായ പ്രതി സമദ് പോലീസിന് മൊഴിനല്‍കിയിരുന്നു. ടാക്സി ഡ്രൈവറായിരുന്ന ഇയാള്‍ മുമ്പും ഗൂഡല്ലൂര്‍, ബാര്‍വുഡ് സ്റ്റേഷനുകളില്‍ വിവിധ കേസുകളില്‍ പ്രതിയായിട്ടുണ്ടെന്നാണ് പോലീസ് പറയുന്നത്. കുടുംബപ്രശ്നത്തെത്തുടര്‍ന്ന് ഗൂഡല്ലൂരില്‍ വാടകമുറിയില്‍ താമസിക്കുകയാണെന്ന് സമീപവാസികള്‍ പറഞ്ഞു. സുലൈമാനുമായി അടുത്തബന്ധം പുലര്‍ത്തിയിരുന്നവരെ പോലീസ് നിരീക്ഷിക്കുന്നുണ്ട്.

ഈ മാസം ഏഴിന് കോഴിക്കോട് പുതിയ ബസ് സ്റ്റാന്‍ഡില്‍ നിന്നാണ് സൈനബയെ കാണാതായത്. ഭര്‍ത്താവ് ജെയിംസ് പരാതി നല്‍കിയതിനെ തുടര്‍ന്ന് കസബ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തിവരികയായിരുന്നു.

Back to top button
error: