IndiaNEWS

കേരളവിരുദ്ധ സമര നേതാവ് എസ്.ആര്‍ തേവർ അറസ്റ്റിൽ, 1.4 കോടിയുടെ സാമ്പത്തിക തട്ടിപ്പു കേസിലാണ് ബിജെപി കര്‍ഷക മോര്‍ച്ച ഉപാധ്യക്ഷനായ ഇയാൾ കുടുങ്ങിയത്

    തേനി: മുല്ലപ്പെരിയാറിന്റെ പേരിൽ  വര്‍ഷങ്ങളായികേരള വിരുദ്ധ സമരങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന കര്‍ഷക സംഘം നേതാവ് സാമ്പത്തിക തട്ടിപ്പ് കേസില്‍ അറസ്റ്റില്‍. വായ്പയായി 70 കോടി രൂപ  തരപ്പെടുത്തി നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് ഹിമാചല്‍പ്രദേശ് സ്വദേശിയായ വ്യവസായിയില്‍ നിന്ന് 1.4 കോടി രൂപ തട്ടിയെടുത്ത കേസിലാണ് ബിജെപി കര്‍ഷക മോര്‍ച്ച ഉപാധ്യക്ഷൻ എസ്ആര്‍  തേവർ എന്ന രാജശേഖറിനെയും കൂട്ടാളികളെയും ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്.

പൊലീസ് പറയുന്നത് ഇങ്ങനെ

Signature-ad

‘ശിവഗംഗ ജില്ലയിലെ കാരൈക്കുടി സ്വദേശിയായ എസ്ആര്‍ തേവറിനെ സുഹൃത്തുക്കള്‍ വഴിയാണ് വ്യവസായി പരിചയപ്പെട്ടത്. കമ്പനി നവീകരിക്കുന്നതിനയി ഇയാള്‍ 70 കോടി രൂപ വായ്പ സംഘടിപ്പിച്ച് നല്‍കാമെന്നായിരുന്നു വാഗ്ദാനം. സിങ്കപ്പൂരിലെ പ്രമുഖ ഫിനാന്‍സ് കംപനിയുടെ ഉടമയുമായി ബന്ധമുണ്ടെന്നും സ്ഥാപനത്തില്‍ നിന്നും 70 കോടി രൂപ വായ്പ നല്‍കാമെന്നും തേവര്‍ അറിയിച്ചു.

ഇതിനായി വായ്പയുടെ രണ്ട് ശതമാനം സ്റ്റാമ്പും രജിസ്‌ട്രേഷന്‍ ഫീസുമായി 1.40 കോടി രൂപ നല്‍കണമെന്നും ആവശ്യപ്പെട്ടു. ഏതാനും ദിവസങ്ങള്‍ക്ക് ശേഷം 70 കോടിയുടെ ഡ്രാഫ്റ്റ് കാണിച്ചു ഉടനെ ബാങ്ക് അകൗണ്ടില്‍ ക്രെഡിറ്റ് ചെയ്യാമെന്ന് പറഞ്ഞ് 1.40 കോടി രൂപ കൈപ്പെടുത്തി. പണം നല്‍കി മാസങ്ങള്‍ കഴിഞ്ഞിട്ടും വായ്പ ലഭിച്ചില്ല. സംശയം തോന്നിയ വ്യവസായി നല്‍കിയ പണം തിരികെ ചോദിച്ചപ്പോള്‍ ഭീഷണിപ്പെടുത്തി. ഇതേ തുടര്‍ന്ന് വ്യവസായി പൊലീസിനെ സമീപിക്കുകയായിരുന്നു. പരാതി ലഭിച്ചതോടെ ക്രൈം ബ്രാഞ്ച് നടത്തിയ അന്വേഷണത്തിലാണ് സംഘം പിടിയിലായത്.

എസ്.ആര്‍ തേവര്‍ ഉത്തരേന്‍ഡ്യന്‍ വ്യവസായികള്‍ക്ക് വന്‍തുക വായ്പ വാഗ്ദാനം ചെയ്ത് കോടികളുടെ തട്ടിപ്പ് നടത്തിവന്നിരുന്നു. ഇയാള്‍ക്കെതിരെ ഏഴ് തട്ടിപ്പ് കേസുകള്‍ നിലവിലുണ്ട്. അറസ്റ്റിലായ തേവരുടെയും കൂട്ടാളികളില്‍ നിന്നുമായി 1.1 കോടി രൂപയും രണ്ട് ആഡംബര കാറുകളും സെല്‍ഫോണുകള്‍, വിദേശ ധനകാര്യ സ്ഥാപനങ്ങളുടെ വ്യാജ സ്റ്റാമ്പ് പേപര്‍, വ്യാജ സ്റ്റാമ്പ് എന്നിവ പിടിച്ചെടുത്തു. അറസ്റ്റിലായവരെ അഞ്ച് ദിവസത്തേക്ക് ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യും.

Back to top button
error: