CrimeNEWS

പാലക്കാട്ടെ ദമ്പതിമാരുടെ മരണം: ഭാര്യയെ കൊന്ന് മൃതദേഹത്തിനൊപ്പം രണ്ട് ദിവസം തങ്ങിയശേഷം ആത്മഹത്യ

പാലക്കാട്: കുലുക്കല്ലൂര്‍ മുളയങ്കാവില്‍ വീടിനുള്ളില്‍ ദമ്പതിമാരെ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ യുവതിയെ ഭര്‍ത്താവ് കൊലപ്പെടുത്തിയതെന്ന് പോലീസ്. മുളയങ്കാവ് താഴെപുരയ്ക്കല്‍ ഷാജിയുടെ ഭാര്യ സുചിത്രയാണ് (37) കൊല്ലപ്പെട്ടത്. നെഞ്ചിലും പുറത്തുമായി കത്തികൊണ്ട് കുത്തിയ 13-ലേറെ മുറിവുകളാണ് സുചിത്രയുടെ ദേഹത്ത് പോസ്റ്റ്മോര്‍ട്ടത്തില്‍ കണ്ടെത്തിയത്.  ഷാജി (46) ഭാര്യയെ കൊലപ്പെടുത്തി ആത്മഹത്യചെയ്തതാണെന്ന് ഷൊര്‍ണൂര്‍ ഡിവൈ.എസ്.പി. സി. ഹരിദാസ് പറഞ്ഞു. കുടുംബപ്രശ്നങ്ങളാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നതാണ് പോലീസിന് ലഭിച്ച വിവരം. സുചിത്രയുടെ മൃതദേഹത്തിന് എഴുദിവസത്തോളം പഴക്കമുള്ളതായി പരിശോധനയില്‍ വ്യക്തമായി. ഷാജിയുടെ മൃതദേഹത്തിന് അഞ്ചുദിവസത്തെ പഴക്കവും കണക്കാക്കുന്നു.

അഞ്ചുവര്‍ഷമായി മകനോടൊപ്പം മുളയങ്കാവില്‍ വാടകയ്ക്ക് താമസിച്ചുവരികയായിരുന്നു ഇവര്‍. ഒക്ടോബര്‍ 28 മുതല്‍ മകന്‍, ഷാജിയുടെ അമ്മയുടെ കൂടെയായിരുന്നു. കഴിഞ്ഞ ഏതാനും ദിവസമായി ഷാജിയെ പുറത്തുകാണാതെവന്നപ്പോള്‍ വീട്ടുടമ ഞായറാഴ്ച വൈകുന്നേരം അന്വേഷിച്ചെത്തിയപ്പോഴാണ് വീടിനുള്ളില്‍ സുചിത്രയെ മരിച്ചനിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന്, കൊപ്പം പോലീസ് വീട്ടിലെത്തി നടത്തിയ പരിശോധനയിലാണ്, അടുക്കളഭാഗത്ത് ഷാജിയെ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്.

Signature-ad

തിങ്കളാഴ്ച രാവിലെ ജില്ലാ പോലീസ് മേധാവി ആര്‍. ആനന്ദിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി. തുടര്‍ന്ന്, രണ്ടുമൃതദേഹങ്ങളും ഇന്‍ക്വസ്റ്റ് നടത്തി. സുചിത്രയെ കുത്താന്‍ ഉപയോഗിച്ച കത്തിയും പോലീസ് കണ്ടെടുത്തു. സുചിത്രയുടെ മൃതദേഹം കിടന്നിരുന്ന മുറി പുറത്തുനിന്ന് പൂട്ടിയനിലയിലായിരുന്നു. ഡോഗ് സ്‌ക്വാഡും വിരലടയാള വിദ്ഗധരും സ്ഥലത്ത് പരിശോധന നടത്തി. ഭാര്യയെ കൊലപ്പെടുത്തിയശേഷം മുറി പൂട്ടിയ ഷാജി പിന്നീട് വീടിനുള്ളില്‍തന്നെ താമസിച്ചിരുന്നെന്നാണ് മൃതദേഹത്തിന്റെ പഴക്കം സൂചിപ്പിക്കുന്നത്. തൃശ്ശൂരില്‍ പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.

 

Back to top button
error: