KeralaNEWS

അന്ന് രാധ, ഇന്ന് സജിത; ഇരകൾക്കും സ്ഥലങ്ങൾക്കുമേ മാറ്റമുള്ളൂ, കൊലയാളികൾ അന്നും ഇന്നും കോൺഗ്രസുകാർ തന്നെ

മലപ്പുറം: തുവ്വൂരില്‍ യൂത്ത് കോണ്‍ഗ്രസ്  നേതാവ് ഉള്‍പ്പെടെയുള്ള നാലംഗസംഘം കൊലപ്പെടുത്തിയ യുവതിയുടെ മൃതദേഹം പുറത്തെടുത്തു. കേസിലെ മുഖ്യപ്രതി വിഷ്ണുവിന്റെ വീട്ടുവളപ്പില്‍ കുഴിച്ചിട്ട മൃതദേഹം ഇഅ രാവിലെയാണ് പുറത്തെടുത്തത്.
പത്തുദിവസത്തോളം പഴക്കമുള്ള മൃതദേഹം കൈകാലുകള്‍ കെട്ടിയിട്ട് പ്ലാസ്റ്റിക് കവറിലാക്കിയനിലയിലാണ് കണ്ടെടുത്തത്. ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം പോസ്റ്റ്‌മോര്‍ട്ടത്തിനായി മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി.

തുവ്വൂര്‍ പള്ളിപ്പറമ്പ് മാങ്കുത്ത് മനോജിന്റെ ഭാര്യ സുജിത(35)യെ കൊലപ്പെടുത്തിയ കേസില്‍ യൂത്ത് കോണ്‍ഗ്രസ് തുവ്വൂര്‍ മണ്ഡലം സെക്രട്ടറി വിഷ്ണു, സഹോദരങ്ങളായ വൈശാഖ്, ജിത്തു, സുഹൃത്ത് ഷഹദ്, വിഷ്ണുവിന്റെ അച്ഛന്‍ മുത്തു എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തിട്ടുള്ളത്.
സുജിതയിൽ നിന്നും വിഷ്ണു പലപ്പോഴായി പണം കടം വാങ്ങിയിരുന്നു.ഇത് തിരിച്ചു ചോദിച്ചതോടെയാണ് പ്രശ്നങ്ങൾക്ക് തുടക്കം.പണം നൽകാമെന്ന് പറഞ്ഞ് വീട്ടിലേക്ക് വിളിച്ചുവരുത്തിയ ശേഷം വിഷ്ണുവും സഹോദരങ്ങളും സുഹൃത്തും ചേർന്ന് അതിക്രൂരമായി സുജിതയെ കൊലപ്പെടുത്തുകയായിരുന്നു.യുവതിയെ കൊലപ്പെടുത്തിയശേഷം സ്വര്‍ണാഭരണങ്ങള്‍ കൈക്കലാക്കിയ പ്രതികള്‍ ഇത് ജൂവലറിയില്‍ വിറ്റ് പണം പങ്കിട്ടെടുത്തതായും പോലീസ് കണ്ടെത്തിയിട്ടുണ്ട്.
കുടുംബശ്രീ പ്രവര്‍ത്തകയും കൃഷിഭവനിലെ താത്കാലിക ജീവനക്കാരിയുമായ സുജിതയെ ഓഗസ്റ്റ് 11-ാം തീയതി മുതലാണ് കാണാതായത്. പി.എച്ച്.സി.യിലേക്ക് പോവുകയാണെന്ന് ഓഫീസില്‍നിന്നിറങ്ങിയ സുജിതയെക്കുറിച്ച് പിന്നീട് വിവരമൊന്നും ലഭിച്ചില്ല. ഇതോടെ ബന്ധുക്കള്‍ പോലീസിനെ സമീപിച്ചു. കരുവാരക്കുണ്ട് പോലീസ് യുവതിക്കായി അന്വേഷണവും ആരംഭിച്ചിരുന്നു.
കാണാതായ സുജിതയ്ക്കായുള്ള തിരച്ചിലിന് പൊതുപ്രവര്‍ത്തകനും യൂത്ത് കോണ്‍ഗ്രസ് നേതാവുമായ വിഷ്ണവും മുന്‍നിരയിലുണ്ടായിരുന്നു. ഓഗസ്റ്റ് 11-ന് തന്നെ സുജിതയെ കാണാതായ വിവരം വിഷ്ണു വാട്‌സാപ്പ് ഗ്രൂപ്പുകളിലടക്കം പങ്കുവെച്ചു. ഓഗസ്റ്റ് 14-ാം തീയതി ഫെയ്‌സ്ബുക്കിലും സമാന പോസ്റ്റ് ഷെയര്‍ ചെയ്തു. എല്ലാവരും ഈ പോസ്റ്റ് പരമാവധി ഷെയർ ചെയ്യണമെന്നായിരുന്നു അഭ്യർത്ഥന.
സുജിത അവസാനം വിളിച്ചത് വിഷ്ണുവിനെയാണെന്ന് പോലീസ് കണ്ടെത്തിയിരുന്നു. മൊബൈല്‍ സ്വിച്ച് ഓഫ് ആയത് പഞ്ചായത്ത് ഓഫീസിനും ഇയാളുടെ വീടിനും അടുത്തുവെച്ചാണെന്നും തിരിച്ചറിഞ്ഞു. തുടര്‍ന്ന് വിഷ്ണുവില്‍നിന്ന് പോലീസ് മൊഴിയെടുത്തു. ഇതിനിടെയാണ് പ്രതി ചില സ്വര്‍ണാഭരണങ്ങള്‍ ജൂവലറിയില്‍ വിറ്റതായി പോലീസ് കണ്ടെത്തിയത്.ഇതാണ് ദുരൂഹതനിറഞ്ഞ തിരോധാനക്കേസില്‍ വഴിത്തിരിവായത്.
അര്‍ധരാത്രിയോടെയാണ് മൃതദേഹം മറവുചെയ്തത്. വീടിന്റെ പിറകില്‍ മാലിന്യം നിക്ഷേപിക്കുന്ന ഒരു കുഴിയുണ്ടായിരുന്നു. അത് വലുതാക്കിയാണ് മൃതദേഹം കുഴിച്ചിട്ടത്. ശേഷം അവിടെ മണ്ണിട്ട് നികത്തി. ഹോളോബ്രിക്സുകളും മെറ്റലും എം.സാന്‍ഡും അവിടെ നിരത്തി. മൃതദേഹം കുഴിച്ചിട്ട സ്ഥലത്ത് നിര്‍മാണപ്രവൃത്തി നടത്താനായിരുന്നു പ്രതികളുടെ പദ്ധതി.
അതേസമയം സുജിതയെ കാണാതായ വിഷയത്തിൽ പോലീസ് അന്വേഷണം കാര്യക്ഷമമല്ലെന്ന് കാട്ടി നാളെ പോലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്താനിരിക്കുകയായിരുന്നു വിഷ്ണു.സുജിതയെ കാണാതായ സംഭവത്തില്‍ അന്വേഷണത്തിനായി മുന്‍നിരയിലുണ്ടായിരുന്ന വിഷ്ണു, യുവതിയെക്കുറിച്ച് ചില ഇല്ലാക്കഥകള്‍ പ്രചരിപ്പിക്കാന്‍ ശ്രമിച്ചതായും നാട്ടുകാർ പറയുന്നു.സുജിത മറ്റൊരാള്‍ക്കൊപ്പം നാടുവിട്ടെന്നരീതിയിലുള്ള കഥകളാണ് ഇയാള്‍ നാട്ടില്‍ പ്രചരിപ്പിച്ചത്.
ഇതിന് സമാനമായ സംഭവമാണ് നിലമ്പൂർ ബ്ലോക്ക് കോൺഗ്രസ് ഓഫീസിൽ തൂപ്പ്കാരിയായിരുന്ന 49 വയസ്സ് പ്രായമുള്ള ചിറയ്ക്കൽ വീട്ടിൽ രാധയുടെ കൊലപാതകം. 2014 ഫെബ്രുവരി അഞ്ച് മുതൽ കാണാതായ രാധയുടെ മൃതദേഹം ഫെബ്രുവരി 10ന് ചുള്ളിയോട് ഉണ്ണിക്കുളത്തെ കുളത്തിൽ കണ്ടെത്തുകയായിരുന്നു. രാവിലെ മൃതദേഹം പുറത്തെടുത്ത് ഉച്ചയോടെ തന്നെ പ്രതികളെ കസ്റ്റഡിയിലെടുക്കുകയും വൈകുന്നേരത്തോടെ അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു. നിലമ്പൂർ ബ്ലോക്ക് കോൺഗ്രസ് ഓഫീസ് സെക്രട്ടറിയും മന്ത്രി ആര്യാടൻ മുഹമ്മദിന്റെ പേഴ്‌സണൽ സ്റ്റാഫിലെ അംഗവുമായ നിലമ്പൂർ എൽ.ഐ.സി. റോഡിലെ ബിജിന വീട്ടിൽ ബിജു നായർ, സുഹൃത്ത് ചുള്ളിയോട് ഉണ്ണിക്കുളം കുന്നശ്ശേരിയിൽ ഷംസുദ്ദീൻ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
രാവിലെ ഒമ്പത് മണിയോടെ അടിച്ച് വാരാൻ എത്തിയ രാധയെ പത്ത് മണിയോടെ ക്രൂരമായി പീഡിപ്പിച്ച ശേഷം കഴുത്ത് ഞെരിച്ച് കൊന്നു, ചാക്കിലിട്ട് മറ്റ് ചപ്പ് ചവറുകളുടെ കൂടെ ഷംസുദ്ധീന്റെ ഓട്ടോയിൽ കൊണ്ട് പോയി കുളത്തിൽ ഉപേക്ഷിക്കുകയായിരുന്നു.രാധയുടെ ആഭരണങ്ങൾ ഷംസുദ്ദീനിൽനിന്ന് കണ്ടെത്തി. രാധയുടെ വസ്ത്രങ്ങൾ കത്തിച്ചുകളയുകയും ചെരിപ്പ് ഉപേക്ഷിക്കുകയും, മൊബൈൽഫോൺ സിം ഊരിയശേഷം പല ഭാഗങ്ങളാക്കി വലിച്ചെറിയുകയും ചെയ്തു. ടവർ ലൊക്കേഷൻ തിരിച്ചറിയാതിരിക്കാൻ മൊബൈൽ ഫോൺ അങ്ങാടിപ്പുറം വരെ കൊണ്ട് പോയതിനു ശേഷമാണു കളഞ്ഞത്.

Back to top button
error: